25 April, 2026 02:02:19 PM


'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്തു



തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ പ്രതി ചേർത്തു. ഡെപ്യൂട്ടി മേയർ ആശാനാഥിന് എതിരെയും കേസ്. ഇരുവർക്കും എതിരായ നടപടി 'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളിൽ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘർഷം. സംഘർഷത്തിൽ ബിജെപി പ്രവർത്തകരെ പൊലീസ് അക്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ടി പി സെൻ കുമാർ, ആർ ശ്രീലേഖ, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവരും മാർച്ചിൽ പങ്കെടുത്തിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ''പോടാ പുല്ലേ പൊലീസേ, പിണറായിയുടെ തെമ്മാടികളേ' എന്ന മുദ്രാവാക്യം സേനയ്ക്കുള്ളിൽ തന്നെ വലിയ രീതിയിലുള്ള ആക്ഷേപങ്ങൾക്കും വിമർശനത്തിനും വഴി വെച്ചിരുന്നു.

പൊലീസ് സേനയെ കുറിച്ച് ഇത്തരത്തിൽ മുദ്രാവാക്യം വിളിക്കുന്നത് ശെരിയായ രീതി അല്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസ് സംഘടനകളും സിപിഐഎമ്മിന്റെ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മാർച്ചിൽ പങ്കെടുത്ത ആർ ശ്രീലേഖ അടക്കമുള്ളവർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധവും ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ കൗൺസിലർമാരെയടക്കം പ്രതിചേർത്തായിരുന്നു എഫ്‌ഐആർ ഇട്ടിരുന്നത്. എന്നാൽ അതിന് ശേഷം നെടുമങ്ങാട് കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയാണ് അഞ്ചാം പ്രതിയായി ആർ ശ്രീലേഖയെയും ആറാം പ്രതിയായി ആശാനാഥിനെയും പ്രതിചേർത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929