18 June, 2026 12:21:51 PM


പ്രസംഗത്തിൽ ഞാൻ അങ്ങനെ പലതും പറയും- കെഎം ഷാജി



തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തി മന്ത്രി കെഎം ഷാജി. കരാര്‍ അറബിക്കടലില്‍ തള്ളുമെന്ന മുന്‍ പരാമശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രസംഗത്തില്‍ പലതും പറയുമെന്നും അത് തെരുവില്‍ പറയുന്ന രാഷ്ട്രീയമാണെന്നും കെഎം ഷാജി പറഞ്ഞു. പ്രസംഗത്തിലെ ചില വാചകങ്ങള്‍ എടുത്ത് വിവാദമേക്കണ്ടതില്ല. അതൊക്കെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളാണ്. സാമാന്യയുക്തിയുള്ളവര്‍ക്ക് അത് മനസിലാകുമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

കരാര്‍ ഒപ്പിട്ട പദ്ധതി ഒരുമാസത്തിനകം റദ്ദ് ചെയ്ത് മുന്നോട്ടു പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതിന് സമയം അനുവദിക്കണം. വിഡി സതീശനായാലും പിണറായി വിജയനായാലും ഒപ്പിടുന്നത് അവരുടെ ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പ് ആണ്. സംസ്ഥാനം ഒപ്പിട്ട കരാറില്‍ നിന്ന് വൈരാഗ്യബുദ്ധി കൊണ്ട് ഇറങ്ങിപ്പോരാന്‍ ആര്‍ക്കും പറ്റില്ലെന്ന് കെഎം ഷാജി പറഞ്ഞു

കേരളത്തിലെ പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായി വരാവുന്നത് മാത്രമേ സിലബസില്‍ അംഗീകരിക്കുകയുള്ളു. അല്ലാത്തത് അംഗീകരിക്കില്ല. അത് കറക്ട് ചെയ്യാന്‍ സമയം ആവശ്യമുണ്ട്. പ്രസംഗത്തിനകത്ത് പറഞ്ഞ കാര്യമൊക്കെ വലിയ രാഷ്ട്രീയമായി ചൂണ്ടിക്കാട്ടുകയാണ് ചിലര്‍. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണപക്ഷത്തെ എതിര്‍ക്കേണ്ടത് അവര്‍ ചെയ്യേണ്ട രാഷ്ട്രീയ ധര്‍മമാണ്. അതിന് കൃത്യമായി മറുപടി പറയുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. അങ്ങനെ കറക്ട് ചെയ്ത് പോകേണ്ടതാണ് രാഷ്ട്രീയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K