22 June, 2026 06:36:10 PM
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, അടുത്തകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃസ്ഥാനത്തേക്ക് ആന്‍ഡി ബേണ്‍ഹാമിന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. സമീപകാല രാഷ്ട്രീയ വിജയങ്ങള്‍ അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വരാനുണ്ട്.
തിങ്കളാഴ്ച രാവിലെ ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നതോടെയാണ് രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. ബ്രിട്ടനില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പല പ്രധാനമന്ത്രിമാരും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പദവി ഒഴിഞ്ഞ പശ്ചാത്തലത്തില്‍, പുതിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഈ തീരുമാനം വഴിയൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം, അധികാര കൈമാറ്റം കൃത്യമായ നടപടിക്രമങ്ങളിലൂടെ നടത്തുമെന്നും തന്റെ പിന്‍ഗാമിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.






