19 February, 2026 07:41:24 PM


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം



കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായാണ് ഹണി എം വര്‍ഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തിയതും വിധി പ്രസ്താവം നടത്തിയതും ഹണി എം വര്‍ഗീസിന്റെ കോടതിയായിരുന്നു.

ഹണി എം വര്‍ഗീസിനു പകരം ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന കെകെ ബാലകൃഷ്ണനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി നിയമിച്ചു. തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന പിഎസ് ശശികുമാറിനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

2019ലാണ് ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിക്കുന്നത്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. വളരെ നാടകീയ സംഭവവികാസങ്ങളാണ് വിചാരണയ്ക്കിടെ അരങ്ങേറിയത്. വനിതാ ജഡ്ജിയെ നിയമിച്ച് കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെ, ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം.

ജഡ്ജിയെ മാറ്റണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ജഡ്ജി ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസില്‍ 2025 ഡിസംബര്‍ എട്ടിന് വിധി പ്രസ്താവിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950