08 May, 2025 03:41:38 PM
വിജ്ഞാനകേരളം നവകേരളത്തിന്റെ പുതുവഴികളിലെ ഏറ്റവും സുപ്രധാനം- മന്ത്രി വി.എൻ. വാസവൻ

കോട്ടയം: നവകേരളത്തിന്റെ പുതുവഴികളിലെ ഏറ്റവും സുപ്രധാനമായ കാര്യമായിരിക്കും വിജ്ഞാനകേരളം എന്നു സഹകരണം തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ വാസവൻ. ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ വിജ്ഞാനകേരളം ജില്ലാ കൗൺസിൽ രൂപീകരണവും തുടർപ്രവർത്തന രൂപരേഖയും സംബന്ധിച്ചു നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസമേഖലയിൽ അതിവേഗത്തിലുള്ള പുരോഗതിയാണു കേരളം കൈവരിച്ചത്. എന്നാൽ അതിനനുസരിച്ചുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വെല്ലുവിളികളുണ്ട്. തൊഴിലന്വേഷകർക്കു സാധ്യത ഉറപ്പാക്കുന്ന പരിശീലനം വിജ്ഞാനകേരളത്തിലൂടെ സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി വിജ്ഞാനകേരളം ജില്ലാ കൗൺസിലും യോഗത്തിൽ രൂപീകരിച്ചു. ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിങ് ഓഫീസർ, പി.എം.യു. പ്രതിനിധികൾ, യുവജനക്ഷേമബോർഡ് പ്രതിനിധികൾ, അസാപ്/കെയ്‌സ് എന്നിവയുടെ പ്രതിനിധികൾ, പ്രൊഫഷണൽ കമ്യൂണിറ്റി മെന്റർമാരുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും.
തൊഴിലന്വേഷകരുടെ പട്ടിക കോട്ടയം ജില്ലയിൽ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കണമെന്നു വിഷയാവതരണം നടത്തിയ വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. യോഗ്യതയും തൊഴിലും തമ്മിൽ ഒത്തുപോകുന്നവരെ കണ്ടെത്തി പരിശീലനം നൽകാനാകണം. തൊഴിൽമേളകളിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ പരിശീലനം നൽകണം. കോളജ്് വിദ്യാർഥികൾക്ക് പ്‌ളേസ്‌മെന്റ് നൽകുന്നതിനുള്ള സമിതികൾ എല്ലാ കോളജുകളിലും ഓഗസ്‌റ്റോടെ നിലവിൽ വരുമെന്നും ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
അഭ്യസ്തവിദ്യർക്ക് തൊഴിലും വിദ്യാർഥികൾക്ക് തൊഴിൽപരിശീലനവും ഒരുക്കുന്നതിനാണു വിജ്ഞാനകേരളം ജനകീയ കാമ്പയിൻ രൂപീകരിച്ചിട്ടുളളത്. നൈപുണിയും തൊഴിലുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ ഏജൻസികളേയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഒരു മിഷൻ മോഡിൽ പ്രവർത്തിപ്പിക്കുക എന്നതാണ് സമീപനം. നോളജ് എക്കണോമി മിഷനും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ നടപ്പാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ചുലക്ഷം അവസാന വർഷ വിദ്യാർത്ഥികളെ കാമ്പസ് പ്ലേസ്‌മെന്റിലേക്ക് നയിക്കുന്ന നൈപുണി പരിശീലനം നൽകുക, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകരെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് (ഡി.ഡബ്ല്യു.എം.എസ്) പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യിച്ച്, പരിശീലനം നൽകി അനുയോജ്യമായ ജോലികൾക്ക് അപേക്ഷിപ്പിച്ച് തൊഴിൽ മേളകളിലൂടെ ജോലി നൽകുക എന്നു രണ്ടു പ്രവൃത്തികളാണ് വിജ്ഞാനകേരളം ജനകീയ ക്യാംപയിന്റെ ഭാഗമായി നടക്കുന്നത്.
കാമ്പസ് പ്ലേസ്‌മെന്റിനായി 25000 വിദ്യാർത്ഥികളുടെ പൈലറ്റ് പ്രൊജക്റ്റ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ അഞ്ചുലക്ഷം വിദ്യാർത്ഥികൾക്കായുള്ള കാമ്പയിൻ ആരംഭിക്കും. രണ്ടു ലക്ഷം വിദ്യാർഥികൾക്കെങ്കിലും അടുത്ത മാർച്ച്-ഏപ്രിൽ മാസത്തിൽ കാമ്പസ് പ്ലേസ്‌മെന്റ് നൽകുവാനാണ് ലക്ഷ്യമിടുന്നത്. പഠനം പൂർത്തിയാക്കിയ മൂന്നുലക്ഷം തൊഴിലന്വേഷകർക്ക് അടുത്ത ഒരുവർഷം കൊണ്ട് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിൽ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. സംസ്ഥാനതലത്തിൽ തൊഴിൽമേളകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും സ്ഥാപനതല നൈപുണി പരിശീലനത്തിനായി ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രിയും തൊഴിൽ വകുപ്പ് മന്ത്രിയും അധ്യക്ഷരായി കൗൺസിലുകൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. ജില്ലാ കൗൺസിലാണ് ജില്ലാതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുക. എം.എൽ.എ. ചെയർമാനായി നിയമസഭാ മണ്ഡലം തിരിച്ച് നൈപുണ്യകേന്ദ്രങ്ങൾ രൂപവത്ക്കരിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യകേന്ദ്രങ്ങൾ വരും.
പരിചയസമ്പന്നരായ വിദഗ്ധരടങ്ങുന്ന പ്രൊഫഷണൽ റിസോഴ്സ് സംഘം പ്രവർത്തനങ്ങൾക്കു പിന്തുണയുമായുണ്ടാകും.
യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ചങ്ങനാശേരി നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുകേഷ് കെ. മണി, ബെറ്റി റോയി, റാണി ജോസ്, രാജു ജോൺ ചിറ്റേത്ത്, എസ്.ബിജു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, കെ. ഡിസ്‌ക് പ്രതിനിധി ജിന്റോ സെബാസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു.