27 March, 2025 01:34:32 PM
ഇളംകുളം സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 27 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോട്ടയം: കേരളം 27 വർഷങ്ങൾക്ക് മുമ്പ് കണ്ട സഹകരണ തട്ടിപ്പുകളിൽ ഏറ്റവും വലിയ തട്ടിപ്പായിരുന്നു ഇളംകുളം സർവീസ് സഹകരണ ബാങ്കിലേത്. പ്രധാന പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ സംഭവം വീണ്ടും ചർച്ചയാവുകയാണ്. വിവിധ രൂപത്തിൽ മുപ്പതു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇവിടെ അരങ്ങേറിയത്. പിണറായി വിജയൻ സഹകരണ വകുപ്പ് മന്ത്രിയും ഷീലാ തോമസ് വകുപ്പ് സെക്രട്ടറിയുമായിരിക്കേ, 1997ലാണ് ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവരുന്നത്. 15 വർഷമായി സി.പി.എം.ഭരണസമിതി ഇവിടെ ഭരണം നടത്തിവരികയായിരുന്നു.
ക്രമക്കേടു കണ്ടെത്തിയതിനു പിന്നാലെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച് ദ്രുതഗതിയിൽ മുന്നോട്ടുപോയെങ്കിലും സി.പി.എമ്മിന്റെ ജില്ലയിലെ പല പ്രമുഖരും പ്രതികളാകുമെന്ന ഘട്ടം വന്നതോടെ പിന്നോട്ട് പോവുകയായിരുന്നു. പിന്നാലെ എത്തിയ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിൽ എത്തിയാൽ ഒരു മാസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അടക്കമുള്ളവർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
ഈടില്ലാതെ വായ്പ, ഒരേ ആധാരത്തിൽ പല ലോണുകൾ, ചെക്ക് ഡിസ്‌കൗണ്ടിങ്ങ്, ഹുണ്ടിക ഇടപാടുകൾ, ബിൽ ഡിസ്‌കൗണ്ടിങ്ങ്, കാഷ് ക്രെഡിറ്റ്, സ്ഥിര നിക്ഷേപങ്ങളിലെ ക്രമക്കേടുകൾ, വാഹന വായ്പകൾ എന്നിങ്ങനെ പല രൂപത്തിലായിരുന്നു തട്ടിപ്പ് നടന്നത്. ജില്ലാ വിനോദ സഞ്ചാര വികസന സൊസൈറ്റിയ്ക്കു പണം കൈമാറിയതിലൂടെയും കോടികളുടെ തട്ടിപ്പും അരങ്ങേറി.
അയ്യപ്പ ഭക്തർക്കായി പമ്പയിൽ ഹോട്ടൽ നടത്തിയതിന്റെ പേരിലും പണം വെട്ടിച്ചതായി പരാതി ഉയർന്നിരുന്നു. പിന്നീട് വന്ന, യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണം ത്വരിതപ്പെടുത്തുവാൻ നീക്കം നടന്നുവെങ്കിലും യു.ഡി.എഫിലെ ചില പ്രമുഖരും പ്രതികളാകുമെന്നു വന്നതോടെ അന്വേഷണം മരവിക്കുകയായിരുന്നു.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായിരുന്ന ജില്ലാ വിനോദ സഞ്ചാര വികസന സൊസൈറ്റിയിലെ മൂന്നര കോടിയുടെ അഴിമതിയിലെ അന്വേഷണവും മന്ദഗതിയിലായിരുന്നു. രാഷ്ട്രീയക്കാർ, സഹകരണ ഉദ്യോഗസ്ഥർ എന്നിവർക്കു പുറമേ പോലീസ് ഉദ്യോഗസ്ഥർ വരെ അഴിമതിയിൽ ഉൾപ്പെട്ടതായും സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പണം നഷ്ടപ്പെട്ട നിക്ഷേപകർക്കെല്ലാം പൂർണമായും തുക മടക്കികിട്ടി. ഇതു മാത്രമായിരുന്നു ഏക ആശ്വാസം. മുന്നണിയും സർക്കാരും പ്രതികൂട്ടിലാകുമെന്ന ഘട്ടത്തിൽ അന്ന് സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ സഹകരണ ബാങ്ക് മുഖേന ലോണായി നൽകിയ പണം ഉപയോഗിച്ചാണ് നിക്ഷേപകരെ ശാന്തരാക്കുകയായിരുന്നു. ഈ തുകയുടെ തിരിച്ചടവും പിന്നീട് ബാങ്കിനു ബാധ്യതയായി മാറിയിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മുൻ സെക്രട്ടറി വിജിലൻസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. പനമറ്റം മുളങ്കുന്നത്ത് പറമ്പിൽ ഗോപിനാഥൻ നായരെ (68)യാണ് കോട്ടയം വിജിലൻസ് ആന്റി കറപ്ഷൻസ് ബ്യൂറോ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ദിവസം പുലർച്ചെ അറസ്റ്റ് ചെയ്തത്. മൂന്നു വർഷം മുമ്പ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇയാളെപറ്റി ഇന്റർപോളിനു വിവരം കൈമാറുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ അമേരിക്കയിലുള്ള മകളുടെ അടുക്കലേക്കു പോകാൻ ഭാര്യയ്‌ക്കൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇമിഗ്രഷൻ വിഭാഗം തടഞ്ഞുവച്ചശേഷം പോലീസിനു കൈമാറുകയായിരുന്നു. ഭാര്യ പിന്നീട് അമേരിക്കയിലേക്കു പോയി.
അക്കാലത്ത് സംസ്ഥാനത്തെ പിടിച്ചുലച്ച സഹകരണ വിവാദമായിരുന്ന ഇളംകുളം സർവീസ് സഹകരണ ബാങ്ക് അഴിമതി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന പി. എ. മദനമോഹൻ കർത്ത പ്രസിഡന്റായിരുന്ന ബാങ്കിലെ അഴിമതി 1997ലാണ് നടന്നത്. തുടർന്ന് അതേവർഷം സെപ്റ്റംബർ നാലിനു ഭരണസമിതി പിരിച്ചു വിട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയായിരുന്നു. യു.ഡി.എഫ്. നേതൃത്വത്തിൽ സമരം ശക്തമാക്കിയതോടെ അന്വേഷണം വിജിലൻസിനു കൈമാറി. 13 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നായിരുന്നു അന്നത്തെ ആരോപണം.
കേസിൽ പ്രതിയാക്കപ്പെട്ടതിനു പിന്നാലെ ഗോപിനാഥൻ നായർ അബുദാബിയിലേക്കു കടന്നു. കോവിഡ് കാലത്തു തിരിച്ചുവന്ന് എറണാകുളം തിരുവാങ്കുളത്തു വാടകവീട്ടിൽ താമസം തുടങ്ങിയിരുന്നു. പിന്നീട് ഇവിടെനിന്ന് അമേരിക്കയിലേക്കു പോകുമ്പോഴാണ് അറസ്റ്റുണ്ടായത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ 38 വാറന്റുകൾ വിജിലൻസ് സംഘം പുറപ്പെടുവിച്ചിട്ടുണ്ട്.