08 January, 2025 06:41:18 PM
വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

രാമപുരം : വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും എൺപത്തിയൊരായിരത്തി മുന്നൂറ് രൂപ (81,300) തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റിൽ വീട്ടിൽ ഷറഫുദ്ദീൻ (34) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024 നവംബർ മാസം മുതൽ പലതവണകളിലായി വെളിയന്നൂർ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയിൽ ജോലിയും ഇയാളുടെ സഹോദരിക്ക് നേഴ്സിങ് ജോലിയും വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടിൽ നിന്നും പലതവണകളിലായി ഗൂഗിൾ പേ വഴി ഷറഫുദ്ദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ അയച്ചു മേടിക്കുകയായിരുന്നു. തുടർന്ന് സഹോദരങ്ങൾക്ക് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും ഇവരെ കബളിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിൽ പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ അഭിലാഷ് കുമാർ.കെ, എസ്.ഐ സാബു ആന്റണി, എ.എസ്.ഐ സജി കെ.കെ, സി.പി.ഓ മാരായ പ്രദീപ് എം.ഗോപാൽ, ശ്യാംമോഹൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികൾ ഉള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.