24 March, 2023 01:22:35 PM


പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് പത്തുവർഷത്തിന് ശേഷം വധശിക്ഷ



കോട്ടയം: പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് പത്തുവർഷത്തിന് ശേഷം  വധശിക്ഷ. 2013 ൽ മണിമല സ്വദേശിയായ ഭാസ്ക്കരന്‍ നായരെയും തങ്കമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്.  പ്രതി അരുണ്‍ ശശിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതിയ്ക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ ഭവനഭേദനം 5 വര്‍ഷം കഠിനതടവ് കവര്‍ച്ചയ്ക്ക് 7 വര്‍ഷം തടവ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് കണ്ടെത്തിയാണ് വിധി പുറപ്പെടുവിച്ചത്.


ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു. പ്രായവും മറ്റുസാഹചര്യങ്ങളും പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അരുണ്‍ പല കേസുകളിലെ പ്രതിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്.


സെപ്റ്റംബര്‍ 28-ന് ദമ്പതിമാര്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പോയി മടങ്ങിയെത്തിയപ്പോള്‍ ദമ്പതികളെ അരുണ്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒന്നിലേറെപ്പേര്‍ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാന്‍ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടില്‍ ഒളിപ്പിക്കുകയും ചെയ്തു.


ഭാസ്‌കരന്‍ നായരുടെയും തങ്കമ്മയുടെയും കൊലപാതകികളെ കണ്ടെത്താന്‍ ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലും അരുണിന്‍റെ നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിച്ചു. ഒക്ടോബര്‍ 19-ന് കോട്ടയം റബ്ബര്‍ ബോര്‍ഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാര്‍ പിടികൂടി ഈസ്റ്റ് പൊലീസില്‍ ഏല്‍പ്പിച്ചതാണ് ഇരട്ടക്കൊലപാതക കേസിൽ വഴിത്തിരിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K