13 January, 2023 07:00:21 PM


പേരൂരില്‍ അമ്മയും രണ്ട് മക്കളും കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവര്‍ ഷോണിന് 5 വര്‍ഷം തടവ്



കോട്ടയം: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ പേരൂര്‍ കണ്ടംചിറ കവലയ്ക്കു സമീപം കാറിടിച്ച് വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും ദാരുണമായി മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് കോടതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി - അഞ്ച് ആണ് കാര്‍ ഡ്രൈവര്‍ കാര്‍ ഡ്രൈവര്‍ പേരൂര്‍ മുല്ലൂര്‍ വീട്ടില്‍ ഷോണ്‍ മാത്യു(22) കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധിയെഴുതിയത്. 

2019 മാര്‍ച്ച് നാലിനായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.  പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിര വീട്ടില്‍ ബിജുവിന്‍റെ ഭാര്യ ലെജി(46)യും ഇവരുടെ മക്കളായ അന്നു (19), നൈനു (17) എന്നിവരുമാണ് അപകടത്തില്‍ മരിച്ചത്. കണ്ടംചിറ കവലയ്ക്കും പള്ളികൂടം കവലയ്ക്കും മധ്യേ പേരൂര്‍കാവ് ക്ഷേത്രത്തിന് പിന്‍ഭാഗത്ത് ഉച്ചകഴിഞ്ഞ് 1.45 മണിയോടെയായിരുന്നു അപകടം. 

ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ വഴിയേ നടന്നുപോയ അമ്മയുടെയും മക്കളുടെയും മേല്‍ ഇടിച്ചു കയറുകയായിരുന്നു. മൂവരെയും പിന്നാലെയെത്തിയ വാഹനത്തില്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നൈനുവും അന്നുവും മരിച്ചിരുന്നു. അതീവഗുരുതരാവസ്ഥയിലായ ലിജി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയും മരിച്ചു.

മൂവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തൊട്ടടുത്ത പുരയിടത്തിലെ തേക്ക് മരത്തില്‍ ഇടിച്ചാണ് നിന്നത്. കാറില്‍ നിന്നും പുറത്തെടുത്ത ഷോണിനെ നാട്ടുകാര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ശിവരാത്രി പ്രമാണിച്ച് വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും അതുവഴി വൈക്കത്തെ ലിജിയുടെ വീട്ടിലേക്കു പോകുന്നതിനുമായി മൂവരും  വീട്ടില്‍  നിന്നും ബസ് സ്റ്റോപ്പിലേക്ക് നടക്കും വഴിയായിരുന്നു അപകടം സംഭവിച്ചത്. 

മരിച്ച അന്നു വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു. വൈക്കം വാഴമനയിലുള്ള ലിജിയുടെ തറവാട്ട് വീട്ടില്‍ നിന്ന് പഠിക്കുന്ന അന്നു അവധിക്ക് പേരൂരില്‍ എത്തിയതാണ്. നൈനു കാണക്കാരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K