09 September, 2026 10:05:42 AM


സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; 7 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍



തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. ഭക്ഷ്യമന്ത്രി അനുപ് ജേക്കബിൻറെ നിര്‍ദ്ദേശപ്രകാരമാണു നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. കീര്‍ത്തി നിര്‍മ്മല്‍ എന്ന കമ്പനിക്കാണു പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് സബ്‌സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്‍, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് സന്ധ്യ എ എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം ആര്‍, പോഞ്ഞാശ്ശേരി വില്പനശാലയിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില്‍ ചെറിയ എ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരം ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാര്‍ഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിയായ കീര്‍ത്തി നിര്‍മ്മലിന് ആയിരം രൂപയുടെ 1000 കൂപ്പണുകള്‍ നല്‍കിയിരുന്നു. ഈ കൂപ്പണുകളുടെ മുഴുവന്‍ തുകയ്ക്കും സബ്‌സിഡിയിതര പഞ്ചസാര മാത്രം നല്‍കുന്നതിനായി മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രന്‍ ഡിപ്പോയില്‍ നിന്നും തുറവൂര്‍, പാലിശ്ശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശ്ശേരി, അറക്കപ്പടി എന്നീ സപ്ലൈകോ വില്പനശാലകളിലേക്ക് പഞ്ചസാര ഇഷ്യൂ ചെയ്യുകയും തുടര്‍ന്ന് ഈ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പഞ്ചസാര ബില്ലടിക്കുകയും ചെയ്തു. എന്നാല്‍ ബില്ലടിക്കുന്നതിന് ആവശ്യമായ പഞ്ചസാര മേല്‍പ്പറഞ്ഞ ഔട്ട്‌ലെറ്റുകളിലേക്ക് കൈമാറിയതായി രേഖകളില്‍ മാത്രമാണ് കാണിച്ചത്. യഥാര്‍ത്ഥ സ്റ്റോക്ക് ഡിപ്പോയില്‍ സൂക്ഷിച്ചതായും സപ്ലൈകോ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910