02 March, 2026 12:29:51 PM
യുഎഇയിൽ ആമസോൺ ഡേറ്റാ സെന്‍ററിന് നേരെ ആക്രമണം

അബുദാബി: യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്‍ററിനുനേരെ ആക്രമണമെന്ന് സൂചന. അജ്ഞാതവസ്തു പതിച്ചതിനെത്തുടര്‍ന്ന് തീപിടിത്തം ഉണ്ടായതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറാനില്‍നിന്ന് തിരിച്ചടി ഉണ്ടാകുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ ഭീതി പടരുകയും യുഎഇയിലെയും അയല്‍രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
പുലര്‍ച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ കമ്പനികള്‍ സ്ഥാപിക്കുന്നത്.
പ്രാദേശിക അഗ്‌നിശമന സേന വൈദ്യുതി വിച്ഛേദിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും ഡേറ്റാ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.





