14 January, 2026 04:32:46 PM


കെ എം മാണി, കോടിയേരി ബാലകൃഷ്ണന്‍ സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിച്ച് സർക്കാർ



തിരുവനന്തപുരം: എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചതിന് പിന്നാലെ ‍കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം നഗരത്തില്‍ സ്ഥലം അനുവദിച്ച് സർക്കാർ. 25 സെൻറ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.

തോമസ് ഐസക് ധനമന്ത്രി ആയിരുന്നപ്പോഴാണ് കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് 2020-21 ബജറ്റില്‍ 5 കോടി രൂപ പ്രഖ്യാപിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റൈ കര്‍മ മണ്ഡലമായ തലസ്ഥാനത്ത് ഉചിതമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കുന്നു.

പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന റെക്കോഡും കെ എം മാണിയുടെ പേരിലാണ്. കാല്‍ നൂറ്റോണ്ടോളം നിയമ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, നിയമം, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിച്ചു.  തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും. പ്രതിവർഷം ആര്‍ ഒന്നിന് നൂറു രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് (KBMASS)-ന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940