29 October, 2025 06:19:07 PM
ക്ഷേമ പെൻഷൻ 2000 രൂപ, ആശമാർക്ക് ഓണറേറിയം വർധന; ജനകീയ പ്രഖ്യാപനങ്ങളുമായി സർക്കാർ

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജനകീയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി ഉയർത്തി. അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ തുടങ്ങിയവരുടെ ഓണറേറിയം പ്രതിമാസം 1000 രൂപയാക്കി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി. 26,125 ഓളം ആശമാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. ഇതുവരെയുള്ള ഇവരുടെ കുടിശികയും കൊടുത്തു തീർക്കും.കേരള അംഗൻവാടി പെൻഷനേഴ്സ് കുടിശികയും കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതി കൊണ്ടു വരുമെന്നും മുഖ്യമന്ത്രി . സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കും. 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000/ രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
കുടുംബശ്രീ പദ്ധതി അയൽക്കൂട്ടങ്ങൾ ഉൾക്കൊള്ളുന്ന 19,470 ADS കൾക്ക് പ്രവർത്തന ഗ്രാൻ്റായി പ്രതിമാസം 1000 രൂപ ലഭിക്കും. സർക്കാർ ജീവനക്കാരുടെ ഒരു ഗഡു DA, DR ഇത്തവണ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നവംബർ മാസത്തെ ശമ്പളം, പെൻഷൻ എന്നിവയ്ക്ക് ഒപ്പമാണ് ഇത് നൽകുക. ഗസ്റ്റ് അധ്യാപകരുടെ പ്രതിമാസ വേതനം 2000 രൂപ വർധിപ്പിച്ചു. പാചക തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപയും വർധിപ്പിച്ചു.
റബർ കർഷകർക്കുള്ള താങ്ങു വില 200 രൂപ ഉയർത്തി. നെല്ലിൻ്റെ സംഭരണ വില, 30 രൂപയാക്കി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പ്രീ മെട്രിക് സ്കോളർഷിപ്പ് എന്നിവയിലെ സംസ്ഥാന വിഹിതം കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യ തൊഴിലാളി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഉള്ള സ്കോളർഷിപ്പും ഇതോടൊപ്പം വർധിപ്പിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ ജനകീയ പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. കേരള പിറവി ദിനത്തിൽ ഈ ആനുകൂല്യങ്ങളെല്ലാം പ്രാബല്യത്തിൽ കൊണ്ടു വരുവാനാണ് നീക്കം







