15 October, 2025 04:29:02 PM


കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസ്; കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ



കൊച്ചി: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചാരണ കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണൻ അറസ്റ്റിൽ. കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. കേസിലെ രണ്ടാം പ്രതിയായ യൂട്യൂബര്‍ കെ.എം. ഷാജഹാനെ ആക്കുളത്തെ വീട്ടില്‍ നിന്നും ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ചോദ്യം ചെയ്ത് വിടുകയായിരുന്നു. പിന്നീട് കെ.ജെ. ഷൈന്‍ വീണ്ടും പരാതി നല്‍കിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീത്വത്തെ അപമാനിക്കുംവിധം സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കെ.ജെ. ഷൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കെ.ജെ. ഷൈനെതിരെ ആദ്യം ആരോപണം ഉയര്‍ത്തുന്നത് ഗോപാലകൃഷ്ണനായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി കെ.ജെ. ഷൈന്‍ രംഗത്തെത്തിയത്. 

സ്വന്തം നഗ്നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നായിരുന്നു കെ.ജെ. ഷൈന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ ഷൈന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തൊട്ടുപിന്നാലെ കെ.എം. ഷാജഹാനെതിരെ സിപിഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കി.

വൈപ്പിന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിന്‍, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, കൊച്ചി എംഎല്‍എ കെ.ജെ. മാക്‌സി എന്നിവരായിരുന്നു പരാതി നല്‍കിയത്. സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു എംഎല്‍എമാര്‍ ആരോപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K