02 August, 2025 10:17:57 AM
സിഎംഡിയുടെ 47-ാം സ്ഥാപകദിനാഘോഷം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (സി.എം.ഡി.) 47-ാം സ്ഥാപകദിനാഘോഷവും കുടുംബ സംഗമവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.എം.ഡി. ചെയർമാൻ എസ്.എം. വിജയാനന്ദ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ വ്യവസായ മേഖലയ്ക്കായുള്ള സർക്കാർ പദ്ധതികൾ മന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലും ജി.എസ്.ടി. സംബന്ധിച്ച സംശയനിവാരണത്തിനും ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് തയ്യാറാക്കലിനുമായി ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, എം.എസ്.എം.ഇ. ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന എം.എസ്.എം.ഇകൾക്ക് വിദഗ്ധരുമായി സൗജന്യമായി സംവദിക്കാനും ഉപദേശം സ്വീകരിക്കാനും ഈ ക്ലിനിക്കുകൾ അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
സി.എം.ഡിയും ഐ.ഐ.എം. ഇൻഡോറും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതായി മന്ത്രി അറിയിച്ചു. 'മിഷൻ 1000' പദ്ധതിയിലൂടെ കേരളത്തിലെ 1,000 എം.എസ്.എം.ഇ. സ്ഥാപനങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി മാറ്റാനാണ് ലക്ഷ്യം. 'മിഷൻ 10,000' എന്ന മറ്റൊരു പദ്ധതിയിലൂടെ നാനോ വ്യവസായങ്ങളെ ഒരു കോടി രൂപ ടേൺഓവർ ഉള്ളവയാക്കി ഉയർത്താനും സർക്കാർ പദ്ധതിയിടുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയിൽ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 'ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക' എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മികച്ച എച്ച്.ആർ. പോളിസിയും ട്രെയിനിങ് പോളിസിയും വികസിപ്പിക്കേണ്ടതുണ്ടെന്നും കപ്പാസിറ്റി ബിൽഡിംഗിൽ കൂടുതൽ മുന്നേറേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ധാരണാപത്രം കൈമാറി:
ചടങ്ങിൽ വിവിധ പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം സി.എം.ഡി. ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദും യു.എൽ.സി.സി.എസ്. പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ജയകുമാറും മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കൈമാറി.