03 July, 2025 06:59:16 PM
കോട്ടയം മെഡിക്കൽ കോളേജിലെ അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടർന്ന് അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബിന്ദുവിന്റെ കുടംബത്തെ മുഖ്യമന്ത്രി സന്ദർശിക്കും.
അതേസമയം, രക്ഷാപ്രവർത്തനം വൈകിയെന്ന് പറയുന്നത് ശരിയല്ലെന്നും ജെസിബി സ്ഥലത്തേയ്ക്ക് എത്തിക്കാൻ തടസ്സമുണ്ടായെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സംഭവം നടന്ന് തൊട്ടടുത്ത നിമിഷം തന്നെ താൻ സ്ഥലത്തെത്തി. രണ്ട് പേരെ രക്ഷിച്ചതായാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി പരിശോധന നടത്തണമെന്ന് താൻ ആവശ്യപ്പെട്ടു.
ജെസിബി അപകട സ്ഥലത്തേയ്ക്ക് എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടുവെന്ന് മന്ത്രി പറഞ്ഞു. നാല് ഭാഗത്തും കെട്ടിടമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. കെട്ടിടം പൊളിച്ച് ജെസിബി ഉൾഭാഗത്തേയ്ക്ക് എത്തിക്കുന്നത് സാധ്യമായ കാര്യമല്ലെന്ന് മനസിലായി. മുകൾ ഭാഗത്തെ വഴിയിലൂടെ കയറ്റാൻ സാധിക്കുമോ എന്ന് പരിശോധിച്ചു. എന്നാൽ ഗ്രിൽ തടസ്സമായി. ഗ്രിൽ അറുത്തുമാറ്റിയാണ് ജെസിബി സ്ഥലത്തേയ്ക്ക് എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജിനൊപ്പം മാധ്യമങ്ങളെ കാണുന്ന ഘട്ടത്തിൽ സംഭവം നിർഭാഗ്യകരമാണെന്ന് മന്ത്രി വാസവൻ പറഞ്ഞിരുന്നു. ആറ് വാർഡുകളിലായി 360 രോഗികളാണുള്ളത്. ഇവരെ ഉടൻ തന്നെ പുതിയ ബ്ലോക്കിലേയ്ക്ക് മാറ്റും. സംഭവത്തിന് കാരണമെന്താണെന്ന് മുൻവിധിയോടെ പറയാൻ കഴിയില്ല. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാസ്ഥയുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ കാലപ്പഴക്കമുള്ള കെട്ടിടം തകർന്നുവീണത്. തൊട്ടുപിന്നാലെ മന്ത്രി വീണാ ജോർജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും മറ്റ് അപകടങ്ങളിലെന്നുമായിരുന്നു മന്ത്രി വീണാ ജോർജ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകൾക്ക് കൂട്ടിരിപ്പിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയിൽ എത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ബിന്ദുവിൻ്റെ സംസ്കാരം നാളെ രാവിലെ 11-ന് വീട്ടുവളപ്പിൽ നടക്കും. രാവിലെ ഏഴ് മണിക്ക് മൃതദേഹം വീട്ടിൽ എത്തിക്കും.