06 June, 2025 12:58:30 PM


ഡോണൾഡ് ട്രംപും ഇലോൺ മസ്കും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക്

ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് ഇലോൺ മസ്ക്



ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്പേസ് എക്സ് ഉടമ ഇലോൺ മസ്കും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക്. ട്രംപ് - മസ്ക് ബന്ധം വഷളായതിനു പിന്നാലെ മസ്കിന്റെ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഇതിനു പിന്നാലെ ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുകയാണ് മസ്ക്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച് പോസ്റ്റിലാണ് മസ്കിന്റെ ആരോപണം. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.

'ബിഗ് ബോംബ്' എന്നു വിശേഷിപ്പിച്ച് മസ്ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. 'ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും' – മസ്ക് പറഞ്ഞു. കുറച്ചുകാലമായി തുടരുന്ന ട്രംപ് – മസ്ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്.

ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് പറഞ്ഞിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇലോൺ മസ്കിന്റെ പ്രതികരണം.

ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചടിച്ചു. അതേസമയം, തന്റെ കമ്പനികൾക്കുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഡ്രാഗൺ പേടകം ഡീകമ്മിഷൻ ചെയ്യാനുളള നടപടികൾ സ്പേസ് എക്സ് ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് പ്രതികരിച്ചു.
നേരത്തെ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങിയിരുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോയത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവുകള്‍ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ല് ട്രംപ് കൊണ്ടുവന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാന്‍ ആവിഷ്‌കരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ പ്രവര്‍ത്തന ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്‌ക് ആഞ്ഞടിച്ചു. ബില്‍ നിരാശാജനകമാണെന്നും യു എസ് ഗവണ്‍മെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമര്‍ശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുള്‍ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാന്‍ പറ്റൂ എന്നും മസ്‌ക് പറഞ്ഞു.

ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അടക്കം മസ്ക് ലൈക്കടിച്ചിട്ടുണ്ട്. ട്രംപ് - മസ്ക് ബന്ധം വഷളായത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. ‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K