08 April, 2025 11:36:32 AM
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പറഞ്ഞു. സിറാജുദ്ദീന് സഹായം ചെയ്തവരിലേക്കും അന്വേഷണം നടത്തുമെന്ന് എസ്പി വ്യക്തമാക്കി.
തെളിവ് നശിപ്പിക്കലിനും കേസ് എടുക്കുമെന്ന് എസ്പി അറിയിച്ചു. ആശുപത്രിയിൽ ആയിരുന്നു എങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത സർജൻ പറഞ്ഞത്. ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും മൂന്നെണ്ണം വീട്ടിലും.രണ്ട് പ്രസവം ആലപ്പുഴയിൽ വെച്ചായിരുന്നുവെന്ന് എസ്പി പറഞ്ഞു. പ്രതിക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും എസ്പി പറഞ്ഞു.
വൈകുന്നേരം 6 മണിക്കാണ് യുവതി വീട്ടിൽ പ്രസവിച്ചത്. രാത്രി 9 മണിക്കാണ് യുവതി രക്തം വാർന്ന് മരിച്ചത്. കസ്റ്റഡിയിലുള്ള സിറാജുദ്ദീന്റെ അറസ്റ്റ് മലപ്പുറം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അസ്മയ്ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്നുള്ള അസ്മയുടെ മരണം.മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സ നൽകാനോ സിറാജുദ്ദീൻ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്.