17 February, 2025 03:43:59 PM
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബിജെപി നേതാവ് പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്‍ ജാമ്യവ്യവസ്ഥ പിസി ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. പിസി ജോര്‍ജ് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. പി സി ജോര്‍ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു.
പറ്റിയത് അബന്ധമെന്നാണ് പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്റെ വാദം. സമാനമായ നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു പി സി ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ഫ്രണ്ടാണ് പരാതി നൽകിയത്. മുൻപും സമാന കേസിൽ ജാമ്യത്തിൽ തുടരുന്ന പിസി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വിദ്വേഷ പരാമർശങ്ങൾ നടത്തിയത് കേസിൽ തിരിച്ചടിയായി.