02 September, 2024 12:06:16 PM


'പുഴുക്കുത്തുകളെ സേനക്ക് വേണ്ട, 108 പേരെ പുറത്താക്കിയിട്ടുണ്ട്'- മുഖ്യമന്ത്രി



കോട്ടയം: പൊലീസിനെ അച്ചടക്കം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേ‍ർത്തു. അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ല. കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പൊലീസെത്തി. പൊലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാ​ഗം മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. സത്യസന്ധതയോടെ പ്രവ‍ർത്തിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഏറെയും. അവർക്ക് മികച്ച പിന്തുണ നൽകും. സൽപ്പേര് കളയുന്നവരെ സർക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

"പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണം. കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പൊലീസെത്തി. പൊലീസ് ജനസേവകരായി മാറി. മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാ​ഗം മാത്രമാണ്. പുഴുക്കുത്തുകളെ സേനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ല. സത്യസന്ധതയോടെ പ്രവ‍ർത്തിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഏറെയും. അവർക്ക് മികച്ച പിന്തുണ നൽകും. സൽപ്പേര് കളയുന്നവരെ സർക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. 108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും. നിങ്ങൾക്ക് മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് ഉയർത്തി പിടിക്കേണ്ടത്. സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ കഴിയണം. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ കൂടുതലായി പൊലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള പ്രവർത്തനം അവരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നു". 

കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ മുഖ്യമന്ത്രിയും എഡിജിപി അജിത് കുമാറും ഒന്നിച്ചാണ് പങ്കെടുത്തത്.  പി വി അൻവൻ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എഡിജിപി അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ ഭരണതലത്തിൽ നിർണ്ണായക ചർച്ചകൾ നടക്കുകയാണ്. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും എഡിജിപിയെ വേദിയിലിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K