11 June, 2024 12:31:24 PM


പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി



തിരുവനന്തപുരം: മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ളസ് വണ്‍ സീറ്റിന്‍റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. സർക്കാരിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.


സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് പ്രതിസന്ധി ഇല്ലെന്ന് മന്ത്രി വി ശിവൻ കുട്ടി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. 4,33,471 പ്ലസ് വൺ സീറ്റുകൾ സർക്കാർ എയ്ഡഡ് മേഖലയിൽ ഉണ്ട്. കോഴിക്കോട് ജില്ലയിൽ 8248 സീറ്റുകൾ ഇത്തവണ മിച്ചം ഉണ്ടാകും. പാലക്കാട് 2266 സീറ്റ് മിച്ചം ഉണ്ടാകും .മലപ്പുറം ജില്ലയില്‍  ആകെ അപേക്ഷ 74740.മലപ്പുറത്തു ആവശ്യത്തിന് പ്ലസ് വൺ സീറ്റ് ലഭ്യമാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അണ്‍ എയ്ഡഡ് സീറ്റുകളും, വിഎച്ച്എസ് സി, പോളി ടെക്നിക് സീറ്റുകൾ അടക്കം ചേർത്താണ് സീറ്റ് ഉണ്ടെന്ന വാദം മന്ത്രി ഉയർത്തുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന എന്‍.ഷംസുദ്ദീന്‍ എംഎൽഎ ആരോപിച്ചു.

താത്കാലിക ബാച്ച് അല്ല പരിഹാരം. സ്ഥിരം ബാച്ച് നൽകണം.മലബാറിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടിക്ക് ആഗ്രഹിക്കുന്ന സീറ്റ് കിട്ടില്ല. പത്തനംതിട്ടയിൽ പാസായ കുട്ടിക്ക് സയൻസ് ഗ്രൂപ്പ് കിട്ടുമെന്നും എംഎൽ എ ആരോപിച്ചു. എന്നാൽ  വീടിനടുത്ത് പ്ലസ് വൺ സീറ്റ് കിട്ടണം എങ്കിൽ ഷംസുദീൻ മന്ത്രി ആയാലും നടക്കില്ലെന്ന് ശിവൻകുട്ടി തിരിച്ചടിച്ചു. പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ്  തുടങ്ങും മുമ്പ് പ്രതിപക്ഷം സമരം തുടങ്ങിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K