13 November, 2023 05:18:05 PM


കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ-ഉടമ ബന്ധമല്ല; വി മുരളീധരന് മറുപടിയുമായി ധനമന്ത്രി



തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടും പല ഫണ്ടുകളും ലഭിച്ചില്ല. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ തരാതിരിക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്.

കേരളത്തിന്‍റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വം. ഇത് പറയുമ്പോള്‍ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ-ഉടമ ബന്ധമല്ല. കേരളത്തിന് ആകെ കിട്ടുന്ന നൂറ് രൂപ വരുമാനത്തിൽ 30 രൂപയേ കേന്ദ്രം നൽകുന്നുള്ളു. പല പണവും കേന്ദ്രം ഉപാധികൾ വെച്ച് തരാതിരിക്കുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊണ്ടാണെന്ന ആരോപണം തള്ളി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു വി മുരളീധരൻ ആവശ്യപ്പെട്ടത്.

സാമൂഹ്യ പെൻഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി രൂപയാണ്. ഇതിൽ ഒക്ടോബർ മാസം കേന്ദ്രം നൽകാനുള്ള മുഴുവൻ തുകയായ 602.14 കോടിയും കേന്ദ്രം നൽകി. ഇതിൽ രണ്ടാം ഗഡുവിനുള്ള അപേക്ഷ സംസ്ഥാനം ഇതുവരെ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപേക്ഷ നൽകാത്തതെന്നും വി മുരളീധരൻ ചോദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K