29 October, 2023 02:02:12 PM


കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; നടന്നത് ഐഇഡി സ്ഫോടനം - ഡിജിപി



കൊച്ചി: കളമശ്ശേരിയിൽ നടന്നത് സ്ഫോടനം എന്ന് സ്ഥിരീകരിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. ടിഫിൻ ബോക്സ് ബോംബാണ് കളമശ്ശേരിയിൽ പൊട്ടിയതെന്നും നടന്നത് ഐഇഡി സ്ഫോടനമാണെന്നും ഡിജിപി പറഞ്ഞു. ഐഇഡിയുടെ അവശിഷ്ട്ടങ്ങൾ പ്രാഥമീക നിഗമനത്തിൽ കണ്ടെത്തി.നടന്നത് വിദൂര നിയന്ത്രിത സ്ഫോടനമാണെന്നും പിന്നിൽ ആരെന്ന് കണ്ടെത്തുമെന്നും സംഭവസ്ഥലത്ത് എത്തിയ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രകോപനപരമായ പോസ്റ്റുകൾ പാടില്ലെന്നും ഡിജിപി അറിയിച്ചു. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ആണ് ഉപയോഗിച്ചതെന്നാണു നിഗമനം.

സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻഐഎയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തി. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്രം പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സ്ഥിതി അതീവ ഗൗരവമെന്ന് കേന്ദ്രം അറിയിച്ചു.എറണാകുളം കളമശേരി സംറ കൺവെഷൻ സെന്‍ററിൽ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഞായർ രാവിലെ 9:45-ഓടെ ഉണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമീക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K