02 November, 2022 12:56:37 PM


പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം സർക്കാർ മരവിപ്പിച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. 

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്തു. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 58ല്‍ നിന്ന് 60 ആക്കി ഉയർത്തി ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഉത്തരവ്. കെഎസ്എഫ്ഇ, ബിവറേജസ് കോര്‍പറേഷന്‍ അടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോര്‍പറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ ചില സ്ഥാപനങ്ങളില്‍ പെൻഷൻ പ്രായം ഇപ്പോൾ തന്നെ 60 ആണ്. ഇത് ഏകീകരിക്കുകയാണെന്ന് അവകാശപ്പെട്ടാണ് സര്‍ക്കാര്‍ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത്.

പെൻഷൻ പ്രായം ഉയര്‍ത്തിയതിനെ എതിർത്ത് ഭരണപക്ഷ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും എഐവൈഎഫും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും നേരത്തെ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. യുവജന സംഘടനകള്‍ സമരം നടത്തിയാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.

പെൻഷൻ പ്രായ വർധന ഉത്തരവ് പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. തീരുമാനം മരവിപ്പിച്ചാൽ മാത്രം പോരാ, തീരുമാനം ഒളിപ്പിച്ച് കടത്താനാണ് സർക്കാർ ശ്രമിച്ചത്. യുവജന രോഷം ഭയന്നാണ് സർക്കാർ നടപടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പെൻഷൻ പ്രായം തീരുമാനം മരവിപ്പിച്ചത് നല്ലത്. പൂർണ്ണമായും പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K