24 October, 2022 12:55:43 PM


ചെപ്പടി വിദ്യ കാട്ടുന്നവർക്കെതിരേ കുറച്ചു പിപ്പിടി ആകാം - മുഖ്യമന്ത്രിക്കെതിരെ ഗവർണർ



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിപ്പിടി പരാമർശത്തിനെതിരേ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെപ്പടി വിദ്യ കാട്ടുന്നവർക്കെതിരേ കുറച്ചു പിപ്പിടി ആകാമെന്ന് ഗവർണർ പറഞ്ഞു. 'പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ പുറത്തു കടക്കാൻ പറഞ്ഞതും ഞാനല്ല ആരെന്നു നിങ്ങൾക്കറിയാം'- ഗവർണർ പറഞ്ഞു. 


വൈസ് ചാൻസലർമാരെ നിയന്ത്രിക്കുന്നത് എൽ ഡി എഫ് ആണെന്ന് ഗവർണർ പറഞ്ഞു. രാജിവയ്ക്കേണ്ടെന്ന് അവരോട് പറഞ്ഞത് എൽ ഡി എഫ് ആണ്. മികച്ച വി സി മാരുണ്ട്. അവരോട് അനുകമ്പയുണ്ട്. പക്ഷേ സുപ്രീം കോടതി വിധിയാണ് പ്രധാനം. വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗവർണർ പറഞ്ഞു. രണ്ടു വിസിമാർക്കെതിരേ കൂടി നടപടിയുണ്ടാകുമെന്ന സൂചന ഗവർണർ നൽകി. ഡിജിറ്റൽ, ശ്രീനാരായണ വിസിമാരുടെ നിയമനത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.


സുപ്രീം കോടതി വിധി ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് എതിരെയല്ല മറിച്ച് വി.സി തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരെയാണെന്നും ഗവർണർ. സുപ്രീം കോടതിയുടെ എല്ലാ വിധിയും നാടിന്‍റെ നിയമമാണ്. നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണ്. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റി. സർക്കാർ സമ്മർദം ചെലുത്തിയെന്നും ഗവർണർ പറഞ്ഞു. അഡ്വക്കേറ്റ് ജനറലും തെറ്റിദ്ധരിപ്പിച്ചു. ഗവർണറും സർക്കാരുമായി ഒരു പോരുമില്ല. ഈ പോര് താൻ ആരംഭിച്ചതല്ല. സുപ്രീം കോടതി വിധി അതിലേക്ക് വഴിതെളിച്ചതാണ്. തന്നെ സമ്മർദത്തിലാക്കിയത് അഡ്വക്കേറ്റ് ജനറൽ ആണെന്നും ഗവർണർ പറഞ്ഞു.

മാന്യമായ പുറത്തു പോകലിന് അവസരം ഒരുക്കാനാണ് ഇന്നലെ രാജിവയ്ക്കാൻ നിർദ്ദേശിച്ചതെന്നും ഗവർണർ. 21-ാം തീയതി വച്ച് രാജി സമർപ്പിക്കാനും ആവശ്യപ്പെട്ടു. അവർ അതു ചെയ്തില്ല. അതു കൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നും ഗവർണർ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K