12 December, 2021 02:26:18 PM
മുഖ്യമന്ത്രി തന്നെ ചാൻസലറാകട്ടെ; സർക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവർണർ

ന്യൂഡൽഹി: സർവകലാശാല വിഷയത്തിൽ സർക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി തന്നെ ചാൻസലറാകുന്നതാണ് പ്രശ്ന പരിഹാരമെന്നും ഇത് സംബന്ധിച്ച് ഓർഡിനൻസ് പുറത്തിറക്കിയാൽ ഉടൻ ഒപ്പിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെങ്കിൽ തീരുമാനം പുനപരിശോധിക്കാം. വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുൻപും ഗവർണർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവർണറുടെ നിലപാട്. ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്. സമ്മർദ്ദത്തിൽ ആയി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങളിൽ പ്രതികരിക്കുന്നില്ല - ഗവർണർ വ്യക്തമാക്കി.
അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലെന്ന ഗവർണരുടെ വിമർശനത്തിന് വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്.
ചാൻസലർ സ്ഥാനം സർക്കാർ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചാൻസലര്‍ പദവിയിൽ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും ആവശ്യപ്പെട്ടു. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ലെന്നാണ് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഗവര്‍ണര്‍ പരസ്യമായി പറഞ്ഞതിനാലാണ് മറുപടി പറഞ്ഞതെന്നാണ് വിശദീകരണം. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്‍റ് പരാമര്‍ശം ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ലെന്നും രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.