10 September, 2021 09:42:29 AM
നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിനെ പിന്തുണച്ച പാലാ യൂണിറ്റിനെ തള്ളി യൂത്ത് കോണ്‍ഗ്രസ്

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നിലപാടിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. ഏത് വിഷയത്തിലും നിലപാട് അറിയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും സംഘടനയോട് ആലോചിക്കാതെ ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു.
കേരളത്തിൽ ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.
ബിഷപ്പിന്റെ പരാമർശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. പിതാവ് ഉന്നയിച്ചത് സാമൂഹിക ആശങ്കയാണെന്നും അദ്ദേഹത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും അതിനെ എതിര്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് അറിയിപ്പ്.
നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു.
മാധ്യമപ്രവർത്തകർ ഇത്തരം വാർത്തകൾ ലഘൂകരിക്കുന്നതിന് പിന്നിലും നിക്ഷിപ്ത താൽപര്യമുണ്ടെന്ന് ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നാണ് ബിഷപ്പിൻ്റെ മുന്നറിയിപ്പ്. ഏറെക്കാലമായി സഭ രഹസ്യമായും വാർത്താക്കുറിപ്പായും പുറത്തിറക്കിയ ആരോപണങ്ങളാണു ഒരു ബിഷപ്പ് തന്നെ തുറന്നടിക്കുന്നത്.
അതേസമയം, മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഡല്‍ഹി യൂണവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയും എം എസ് എഫ് ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫ് പൊലിസില്‍ പരാതി നൽകി . മുസ്ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനാണ് ബിഷപ്പിന്റെ ശ്രമമെന്നും ബിഷപ്പിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്.