15 April, 2020 06:52:24 PM


മാധ്യമമേഖലയിലെ തൊഴിൽ പീഡനം അവസാനിപ്പിക്കണം - മാധ്യമപ്രവര്‍ത്തക സംഘടനകള്‍




തിരുവനന്തപുരം: കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തിന്‍റെ പേരിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള മാനേജ്മെന്‍റുകളുടെ നീക്കം വിവാദമാകുന്നു. ശമ്പളം വെട്ടികുറയ്ക്കുന്നതും ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതും ഉള്‍പ്പെടെയുള്ള മാനേജുമെന്‍റുകളുടെ നടപടികള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ രംഗത്തെത്തി. കോവിഡ്‌ വൈറസിനെതിരെ നാടാകെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ജനങ്ങളിൽ എത്തിക്കുന്നതിന്‌ മാധ്യമ പ്രവർത്തകര്‍ നടത്തുന്നത് ജീവൻമരണ പ്രവർത്തനങ്ങളാണ്‌. ഈ സാഹചര്യത്തില്‍ ശമ്പളം നല്‍കാതെയും വെട്ടികുറച്ചും മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും പട്ടിണിയിലേക്ക് തള്ളിവിടുന്ന പത്ര - ദൃശ്യ മാനേജ്‌മെൻറുകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്യൂജെ) ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 


അപ്രതീക്ഷിതമായുണ്ടായ വൈറസ്‌ ബാധ മനുഷ്യജീവിതത്തിന്‍റെ സമസ്‌ത മേഖലകളെയും  ബാധിച്ചിരിക്കയാണെന്ന്‌ എല്ലാവർക്കും അറിവുള്ളതാണ്‌.  മാധ്യമമേഖല ഇതിൽ നിന്നും വ്യത്യസ്‌ഥമല്ല എന്നതും വസ്‌തുതയാണ്‌. എന്നാൽ ഇതിന്‍റെ പേരിൽ ഒരു മേഖലയിലും ശമ്പളം നൽകാതിരിക്കുകയോ വെട്ടികുറക്കുകയാ ചെയ്‌തതായി അറിവില്ല. ചെറുകിട വ്യവസായ സ്‌ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലയിലുളളവർക്കും സാമ്പത്തിക സഹായം അതാത്‌ സ്ഥാപനങ്ങൾ നൽകിയിട്ടുമുണ്ട്‌. 


എന്നാൽ ഇത്തരം കാര്യങ്ങളിൽ മാതൃകപരമായി  പ്രവർത്തിക്കേണ്ട മാധ്യമസ്‌ഥാപനങ്ങൾ തികച്ചും നിരുത്തരവാദപരമായ സമീപനമാണ്‌ എടുത്തത്‌. സ്വന്തം സ്‌ഥാപനത്തിന്‍റെ പേരും പ്രശസ്‌തിയും ഉയരാനും ഉയർത്താനും വേണ്ടി രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിന്‌ പകരം അർഹതപ്പെട്ട ശമ്പളം പോലും നിഷേധിക്കുകയാണ്‌ ചില മാനേജ്‌മെന്‍റുകൾ ചെയ്‌തിരിക്കുന്നത്‌. മാർച്ച്‌ മാസത്തെ ശമ്പളം ഇതുവരെ തീരെ നൽകാത്ത മാനേജ്‌മെന്റുകളുണ്ട്‌. ചില തുച്‌ഛമായ തുക മാത്രമെ നൽകിയിട്ടുള്ളൂ.


കോവിഡ്‌ വൈറസ്‌ ബാധ്യതമൂലം വരുമാനം കുറഞ്ഞതാണ്‌ ശമ്പളം നൽകാത്തതിന്‌ കാരണമെന്നാണ് ചില മാനേജ്‌മെൻറുകളുടെ  വാദം. എന്നാലിത് അംഗീകരിക്കാൻ  കഴിയില്ലെന്നും കോവിഡ്‌ വരുന്നതിന്‌ മുമ്പുള്ള മാസങ്ങളിലെ ശമ്പളം പോലും നൽകാത്തവർ ഇപ്പോൾ കോവിഡിനെ മറയാക്കി ജീവനക്കാരെ വഞ്ചിക്കുകയാണെന്നും  യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. പ്രതിസന്ധിയുണ്ടാവുമ്പോൾ നേരിടുന്നതിന്‌ മറുവഴി കണ്ടെത്തേണ്ടത്‌ മാനേജ്‌മെൻറുകളുടെ ഉത്തരവാദിത്തമാണ്‌. അതിൻെറ ഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ബാലിശമാണ്‌.


കോവിഡ് -19ൻെറ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി  ലോക്ക്‌ഡൗൺ രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌.  രോഗത്തിന്‍റെ ഗൗരവവും സുരക്ഷയും  കണക്കിലെടുത്ത്‌ മാധ്യമ സ്‌ഥാപനങ്ങളിലും വർക്ക്‌ അറ്റ്‌ ഹോം നടപ്പിലാക്കിയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ വർക്ക്‌ അറ്റ്‌ ഹോം വേണ്ടെന്നും എല്ലാവരും ജോലിക്ക്‌ ഹാജരാവണമെന്നും ചില പത്ര - ദൃശ്യ മാധ്യമ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടതായി യൂണിയന്‌ പരാതി ലഭിച്ചു. മാധ്യമപ്രവർത്തകരുടെ സുരക്ഷയെ പൊലും കണക്കാതെയുള്ള മാനേജ്‌മെൻറുകളുടെ ഈ  നടപടി  തിരുത്തണമെന്നും ആവശ്യമുയര്‍ന്നു.


പത്ര - ദൃശ്യ മാധ്യമ രംഗത്തെ ചില മാനേജ്‌മെൻുകൾ നടത്തുന്ന ഇത്തരം ജനാധിപത്യ - തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ മുഖ്യമന്ത്രി, തൊഴിൽമന്ത്രി എന്നിവർക്ക്‌ പരാതി നൽകുവാനാണ് യൂണിയന്‍റെ തീരുമാനം.  മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും നൽകാനുളള ശമ്പളം അടിയന്തിരമായി നൽകിയില്ലെങ്കിൽ  പ്രത്യക്ഷ സമരപരിപാടികള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന്‌ യൂണിയൻ സംസ്‌ഥാന പ്രസിഡണ്ട്‌  കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും പ്രസ്‌താവനയിൽ പറഞ്ഞു.


പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ തഴയുന്നു


ഇതിനിടെ വിവിധ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകര്‍ ഉള്‍പ്പെട്ട കേരള ജേര്‍ണലിസ്റ്റ് യൂണിയനും (കെജെയു) തങ്ങളെ തഴയുന്നതിലുള്ള പ്രതിഷേധവുമായി രംഗത്തുവന്നു. കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ സേവന വ്യവസ്ഥകളോ ആരോഗ്യ സുരക്ഷാപദ്ധതികളോ ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്ന് ചൂണ്ടികാട്ടി യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 


2012-13 ബജറ്റില്‍ ധനകാര്യ മന്ത്രി കെ.എം മാണിയും ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഡോ. ടി.എം തോമസ് ഐസകും മൂന്നു കോടി രൂപ പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധിക്കായി വകയിരുത്തിയെങ്കിലും നടപ്പിലായില്ല. ചീഫ് വിപ്പ് കെ.രാജന്‍ സഭയില്‍ അവതരിപ്പിച്ച പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി ബില്‍ ഇപ്പോഴും സഭയുടെ പരിഗണനയിലാണ്. എല്‍.ഡി.എഫ് പ്രകടനപത്രികയിലും ക്ഷേമനിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം നടപ്പിലാക്കാന്‍ ഉത്തരവിട്ടിരുന്നതാണ്. ഈ ആവശ്യം ഉന്നയിച്ച് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) പല തവണ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചുവെങ്കിലും സര്‍ക്കാരിന്‍റെയോ മാനേജ്മെന്‍റുകളുടേയോ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടായില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്  ആഷിക് മണിയംകുളവും ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസും പറയുന്നു. കോവിഡ് വൈറസ് വ്യാപനസമയത്തും സ്വന്തം ആരോഗ്യം പോലും മറന്ന് മുഴുവന്‍ സമയവും രംഗത്തുള്ള പ്രാദേശികലേഖകര്‍ക്ക് അര്‍ഹമായ വേതന - ആനുകൂല്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ട് അംഗങ്ങള്‍ ഏപ്രില്‍ 13ന് കൂട്ടത്തോടെ മുഖ്യമന്ത്രിക്ക് കത്തയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K