14 February, 2020 07:57:41 PM


മുഖ്യമന്ത്രി ചിരിച്ചുതള്ളുന്നു; ഡിജിപിയ്ക്കെതിരായ രേഖകൾ പിടിച്ചെടുക്കണം - പിടി തോമസ്



കൊച്ചി: ലോക്നാഥ് ബെഹ്റ ഡി ജി പി ആയതിനു ശേഷമുള്ള മുഴുവൻ ഇടപാടും അന്വേഷിക്കണമെന്നും ഡിജിപിയുമായി ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതി  ഇടപെട്ട് പിടിച്ചെടുക്കണമെന്നും പി ടി തോമസ് എം എൽ എ. സർക്കാർ ഡി ജി പിയക്ക് ഒപ്പമായതിനാൽ  രേഖകള്‍ തിരുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോർട്ട് അതീവ ഗൗരവതരമാണ്. ജനമൈത്രി പൊലീസ്, ഡേ കെയർ പദ്ധതി എന്നിവയും സംശയത്തിന്‍റെ നിഴലിലാണ്. പൊലീസ് ആസ്ഥാനത്തെ അഴിമതിയിൽ ഡി ജി പിയെ മാറ്റിനിർത്തി അന്വേഷിക്കണം ആരംഭിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.


പൊലീസിന്‍റെ സമസ്ത മേഖലയിലും അഴിമതിയാണ്. ഇതിന് പൊലീസ് തലവൻ തന്നെ നേതൃത്വം നൽകുന്നു. കെൽട്രോണിനെ മറയാക്കിയാണ് ഇടപാടുകൾ നടത്തിയത്. കെൽട്രോൺ ഇന്ന് മൊട്ടുസൂചി പോലും ഉണ്ടാക്കുന്നില്ല. 244 ശതമാനം വർദ്ധനവിലാണ് കെൽട്രോൺ പൊലീസിന് ഉപകരണങ്ങൾ വിതരണം ചെയ്തത്. ഡി ജി പി യ്ക്ക് എതിരായ ആരോപണങ്ങൾ  മുഖ്യമന്ത്രി ചിരിച്ചു തള്ളുന്നത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്.  സർക്കാർ ഡി.ജി.പിയെ സംരക്ഷിക്കുന്നതിനാൽ  സി.ബി.ഐ തന്നെ അന്വേഷിക്കണം. 


കാപ്രികോർപ് എന്ന കമ്പനിക്ക് എക്സറേ സ്കാനർ, നോൺലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ തുടങ്ങിയവയക്ക് ഓർഡർ നല്കിയതിലും ക്രമക്കേടുണ്ട്. കാപ്രികോർപ്പ് എന്ന കമ്പനിക്കെതിരെ നിലവിൽ പരാതികൾ ഉണ്ട് . പല സംസ്ഥാനത്തെയും പൊലീസ് അവരുടെ ഉത്പന്നങ്ങൾ നിരാകരിച്ചിട്ടുണ്ട്. ഇവർക്കാണ് കേരള  പൊലീസ്  ഉത്പന്നങ്ങൾക്കായി ഓർഡർ നല്കിയത്. ഗവൺമെന്‍റിന് ഇക്കാര്യങ്ങൾ അറിയുമോയെന്ന് വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K