12 May, 2026 11:04:19 AM


പാചകവാതക വിലക്കയറ്റം: ഹോട്ടലുകളില്‍ ചായയ്ക്കും ഊണിനും വില കൂടി



തിരുവനന്തപുരം: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പാചകവാതക വില വര്‍ധവിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിനും വിലയേറുന്നു. ചായയ്ക്കും ഊണിനും വരെ വില കൂടിയത് നിത്യവേതനക്കാരും, വിദ്യാര്‍ഥികളും ഉള്‍പ്പടെ സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയര്‍ന്നതോടെ ഹോട്ടല്‍ മെനുവിലും വലിയ മാറ്റം വന്നിട്ടുണ്ട്. 10 മുതല്‍ 12 രൂപയായിരുന്ന ചായയ്ക്ക് പലയിടത്തും ഇപ്പോള്‍ 15 രൂപയാണ്. ഉച്ചയൂണിനാകട്ടെ 10 മുതല്‍ 15 രൂപ വരെയാണ് വില കൂടിയത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തെ കൂടുതല്‍ ആശ്രയിച്ചിരുന്ന തൊഴിലാളികളും വിദ്യാര്‍ഥികളും വലയുകയാണ്. 

വിലക്കയറ്റം തടയാന്‍ ഹോട്ടലുകള്‍ വിഭവങ്ങളുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തില്‍ നിന്ന് പൂരി, പുട്ട്, പയര്‍, പപ്പടം എന്നിവ ഒഴിവാക്കിയും ഉച്ചയൂണിലെ കറികളുടെ എണ്ണം കുറച്ചുമാണ് നഷ്ടം കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

സിലിണ്ടറുകളുടെ ദൗര്‍ബല്യം കൂടിയാകുമ്പോള്‍ കട അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും ഈ നില തുടര്‍ന്നാല്‍ പിടിച്ചുനില്‍ക്കാന്‍ ഇനിയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഹോട്ടലുടമകള്‍ പറയുന്നു. ചെറുകിട ഹോട്ടലുകളെയാണ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ പാചകവാതകത്തിന് സബ്സിഡി അനുവദിക്കുകയോ, വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K