11 May, 2026 12:00:22 PM


ഓടുന്ന ട്രെയിനില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല- കെ മുരളീധരന്‍



തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഘടകകക്ഷികള്‍ ഒരു നേതാവിന് വേണ്ടിയും വാദിക്കുന്നില്ലെന്നും അത് ഊഹാപോഹം മാത്രമാണെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'ഓടുന്ന ട്രെയിനില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല. ട്രെയിന്‍ സ്‌റ്റോപ്പില്‍ എത്തിയിട്ടേ ഇറങ്ങാന്‍ പറ്റുകയുള്ളു. ഹൈക്കമാന്‍ഡ് തീരുമാനം എന്നാണ് ഉണ്ടാകുകയെന്ന് ഇവിടെയുള്ള നേതാക്കന്‍മാര്‍ക്ക് പറയാന്‍ കഴിയില്ല. അത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമ്പോഴെ പറയാന്‍ പറ്റുകയുള്ളു. ചില അവസരങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായാല്‍ ട്രെയിന്‍ വൈകി ഓടാറുണ്ട്. പ്രത്യേകിച്ച് ഡല്‍ഹിയാത്രയില്‍ കാലാവസ്ഥ മോശമാകാറുണ്ട്.'- കെ മുരളീധരന്‍ പറഞ്ഞു.

എന്റെ അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.  തനിക്ക് ഒരു സ്ഥാനം കിട്ടണമെന്ന ആവശ്യവുമായി ആരും ഫ്ലക്‌സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ കണ്ടാല്‍ പരസ്യമായി തള്ളി പറയുമെന്നും വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. തനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.'

'മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ കുറച്ചുതാമസമുണ്ടാകുന്നതില്‍ ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ അതിനെ മറികടക്കാന്‍ കഴിയും. ഘടകകക്ഷികളുമായി ആലോചിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുക. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. വട്ടിയൂര്‍ക്കാവ് ജങ്ഷന്‍, മേല്‍പ്പാലം എന്നിവയ്ക്കാണ് എംഎല്‍എയെന്ന നിലയില്‍ ആദ്യപരിഗണന. പിണറായി പൂട്ടിയ രണ്ടാമത്തെ മെഡിക്കല്‍ കോളജ് വീണ്ടും തുറക്കും. തനിക്ക് ഒരു വകുപ്പിനോടും പ്രത്യേതാത്പര്യമില്ല. വട്ടിയൂര്‍ക്കാവ് എംഎല്‍എ എന്ന് പറയുന്നതിനോടാണ് താത്പര്യം.'- കെ മുരളീധരന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K