25 July, 2025 11:43:54 AM
യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ

പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യ വിരുദ്ധമെന്ന് പറഞ്ഞ പി ജെ കുര്യൻ നേതാക്കൾ ഇങ്ങനെ നിലപാടെടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്നും ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി ജെ കുര്യന്റെ പ്രതികരണം.
താൻ വിമർശനം ഉന്നയിച്ചപ്പോൾ ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റിയെന്നും പി ജെ കുര്യൻ വിമർശനം ഉന്നയിച്ചു. സദുദ്ദേശപരമെന്നും കാണാൻ സൗകര്യമില്ലെന്നും രാഹുൽ പറഞ്ഞു. ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം. എസ്എഫ്ഐയെ പുകഴ്ത്തി എന്ന തെറ്റായ നറേറ്റീവ് ഉണ്ടാക്കി തന്നെ സൈബർ അധിക്ഷേപം നടത്തിയെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പിജെ കുര്യന്‍ പ്രതികരിച്ചിരുന്നു. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ വ്യക്തമാക്കിയിരുന്നു.