10 March, 2025 08:02:44 AM
കാസര്‍കോട് 15കാരിയും യുവാവും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും

കാസർകോട്: പൈവളിഗയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെയും അയൽവാസിയുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടക്കുക. തുടർന്ന് ഇരുവരുടെയും വീടുകളിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെയാണ് പതിനഞ്ചുകാരിയെയും അയൽവാസിയായ പ്രദീപിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വനപ്രദേശത്ത് നിന്ന് തൂങ്ങിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. പഠനത്തിൻ്റെ മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വീടിന് 200 മീറ്റർ അകലെയുള്ള കാട്ടിലെ മരത്തിൽ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. 26 ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയേയും 42കാരനായ പ്രദീപിനേയും കാണാതായി. ഇരുവരും നാടുവിട്ടതായാണ് ആദ്യം കരുതിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തിയ കുട്ടിയുടെ വീടിന് സമീപപ്രദേശങ്ങളിൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ കാണാതായി. തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി പന്ത്രണ്ടിന് പുലര്ച്ചെ മൂന്നരയോടെ പെൺകുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
മൊബൈൽ ഫോൺ മാത്രമായിരുന്നു പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ പ്രദീപിനേയും ഇതേദിവസം തന്നെ കാണാതായത്. പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളിൽ കണ്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും തുമ്പും ലഭിച്ചിരുന്നില്ല. പെൺകുട്ടിയുടെ കുടുംബം കോടതിയിൽ ഹേബിയസ് കോർപറേഷൻ ഹർജി ഫയൽ ചെയ്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.