02 March, 2024 01:52:47 PM


തോമസ് ചാഴികാടന്‍റെ പ്രവർത്തനങ്ങള്‍ക്ക് എ പ്ലസ് കൊടുക്കാം - മന്ത്രി വി.എൻ വാസവൻ



കോട്ടയം: കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി യുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖയുടെ പ്രകാശനം നടന്നു. കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി വി. എൻ വാസവനാണ് വികസന രേഖയുടെ പ്രകാശനം നിർവഹിച്ചത്.

എം.പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം.പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും കൂടുതൽ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർരേഖയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജോസ് കെ.മാണി എം.പിയും പറഞ്ഞു.

വിവിധ കേന്ദ്രസർക്കാർ പദ്ധതികളിലൂടെ 4,100 കോടി രൂപയുടെ വികസനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിനായി നേടിയെടുക്കാൻ കഴിഞ്ഞതെന്ന് മറുപടി പ്രസംഗത്തിൽ തോമസ് ചാഴികാടനും പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിൻ, സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ, സി. പി. ഐ ജില്ലാ സെക്രട്ടറി അഡ്വ. വി. ബി. ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

റെയില്‍വേ വികസനം ആയിരം കോടിയിലേയ്ക്ക്, സെന്‍ട്രല്‍ റോഡ് ഫണ്ട് 75.61 കോടി,  28 ദേശീയ പദ്ധതികളിലൂടെ 3089.96 കോടിയുടെ വികസനം, കോട്ടയത്ത് 5 വര്‍ഷം കൊണ്ട് നടപ്പാക്കിയത് 4115.95 കോടിയുടെ വികസന പദ്ധതികള്‍ - കോട്ടയം എംപി തോമസ് ചാഴികാ‍ടന്‍. നടപ്പിലാക്കിയത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ മണ്ഡല വികസനമെന്നും വിലയിരുത്തൽ.

കോട്ടയം: കഴിഞ്ഞ 5 വര്‍ഷങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയത് വിവരിക്കുന്ന സമഗ്ര വികസന രേഖയാണ് തോമസ് ചാഴികാടന്‍ എംപി. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബില്‍ മന്ത്രിമാരെയും എംപിമാരെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പ്രകാശനം ചെയ്തത്. വികസന രേഖയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡല വികസനം സാധ്യമാക്കിയതിന്‍റെ നേര്‍ചിത്രമാണ് വിവരിക്കുന്നത്.

100 ശതമാനം എംപി ഫണ്ട് വിനിയോഗത്തിലൂടെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമതെത്തിയ ചാഴികാടന്‍ കോട്ടയത്ത് ആയിരം കോടിയ്ക്ക് അടുത്തെത്തിയ റെയില്‍വേ വികസനത്തിനാണ് നേതൃത്വം നല്‍കിയത്. പാത ഇരട്ടിപ്പിക്കല്‍, കായംകുളം - കോട്ടയം - എറണാകുളം പാതയുടെ വേഗത 110 കി.മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നു വരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികള്‍ വികസന രേഖയില്‍ വിവരിക്കുന്നുണ്ട്.

അമൃത് കുടിവെള്ള പദ്ധതി, സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ട്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി 28 പദ്ധതികളിലൂടെ 3089.96 കോടി രൂപയാണ് എംപിയുടെ ശ്രമഫലമായി കോട്ടയം മണ്ഡലത്തിലെത്തിച്ചത്.

പിഎംജിഎസ്‌വൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ റോഡ് വികസനം നടത്തിയതും തോമസ് ചാഴികാടന്‍ മുന്‍കൈയ്യെടുത്ത് കോട്ടയത്താണ്. ഇവിടെ 92.67 കിലോമീറ്റര്‍ റോഡുകള്‍ക്ക് 75.61 കോടി രൂപയാണ് ചിലവഴിച്ചത്. 

സിഎസ്ആര്‍ ഫണ്ട്, പിഎം കെയേഴ്സ് ഫണ്ട് എന്നിവ വഴി കോട്ടയത്തെ ആശുപത്രികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും 1.90 കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയതായി രേഖയില്‍ പറയുന്നു. 1600 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തതിലൂടെ കോട്ടയത്തെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റി.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് മാത്രം എംപിയുടെ ശുപാര്‍ശ വഴിയായി 2.79 കോടി രൂപയാണ് മണ്ഡലത്തില്‍ ലഭ്യമാക്കിയത്.

277 പദ്ധതികള്‍ നടപ്പിലാക്കിയാണ് കേന്ദ്രം അനുവദിച്ച 17.22 കോടിയുടെ എംപി ഫണ്ട് പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ നടപ്പിലാക്കിയതെന്നാണ് ശ്രദ്ധേയം. അമ്പതിനായിരത്തിന്‍റെ പദ്ധതികള്‍ തുടങ്ങി 34 ലക്ഷത്തിന്‍റെ പദ്ധതി വരെ ഇതില്‍ ഉള്‍പ്പെടുന്നു. കോട്ടയത്ത് ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റും ചാഴികാടനുണ്ട്. മറ്റ് എംപിമാര്‍ കോടികള്‍ ചിലവഴിക്കേണ്ട കൈവിരലിലെണ്ണാവുന്ന പദ്ധതികളിലൂടെ പണം ചെലവഴിക്കാന്‍ ശ്രമിക്കുമ്പോഴാണ് 272 പദ്ധതികള്‍ ഏറ്റെടുത്ത് അത് പൂര്‍ത്തിയാക്കിയതെന്നതാണ് ചാഴികാടന്‍റെ ശ്രദ്ധേയമായ നേട്ടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K