21 October, 2023 04:50:22 PM


റഫാ ഇടനാഴി തുറന്നു; മരുന്നുകളുമായി ട്രക്ക് ഗാസയിലെത്തി



ടെൽ അവീവ്: ഒക്ടോബർ 7ന് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഈജിപ്തിനുമിടയിലുള്ള റഫാ ഇടനാഴി തുറന്നു. യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ട്രക്കിൽ കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. കവാടം വെള്ളിയാഴ്ച തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ ഇന്നാണ് റഫാ ഇടനാഴി തുറക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് റഫാ അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നല്‍കി. റഫ അതിര്‍ത്തിയില്‍ 200 ട്രക്കുകള്‍ 3000 ടണ്‍ സഹായവുമായി കാത്തു കിടക്കുകയാണ്.

പ്രാദേശിക സമയം രാവിലെ 10 മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു. എസ് എംബസി അറിയിച്ചു. എന്നാൽ 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗാസയിൽ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്‍റ് പറഞ്ഞു.

അതിനിടെ ഗാസയിൽ ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കൻ വനിതകളെ മോചിപ്പിച്ചു. യുഎസ് പൗരന്മാരായ ജൂഡിത് റാനൻ (59), മകൾ നേറ്റില റാനൻ (18) എന്നിവരെയാണ് മോചിപ്പിച്ചത്. ഖ്തതറിന്‍റെ മധ്യസ്ഥതയിൽ മാനുഷിക പരിഗണവച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. 100 ട്രക്കുകള്‍ക്കെങ്കിലും ഗാസയിലേക്ക് അനുമതി നല്‍കണമെന്ന് രക്ഷാ സമിതിയില്‍ യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്.

ഇസ്രയേലിൽ ഒക്‌ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നാലക്രമണത്തിനു പിന്നാലെ പിടിച്ചുകൊണ്ടുപോയ ഇരുന്നോറോളം പേരിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചൊന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇരുവരും സുരക്ഷിതരായി ഇസ്രയേലിൽ എത്തിച്ചേർന്നാതായി ഇസ്രയേൽ സർക്കാർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K