ദുബായ്: കോവിഡ്-19 വൈറസ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീൻ (65) ആണ് മരിച്ചത്. ദുബായിലെ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനാണ്
-
അബുദാബി: മലയാളി യുവാവ് കൊറോണ ബാധിച്ച് മരിച്ചു. പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ് (42) ആണ് മരിച്ചത്. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ജോണ്‍സണ്‍ ഐ ടി സി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കുമായ പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്. വായ്പൂര് പെരുമ്പാറ തോങ്കടയില്‍ കുടുംബാംഗം രേഖ (സോനു) യാണ് ഭാര്യ. മക്കള്‍ അനഞ്ജയ്(6) ഹണി (4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര് പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്. ഇവര്‍ അവിടെ നിരീക്ഷണത്തിലാണ്. 12 വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 11 ആയി. ഗൾഫിൽ ഇതുവരെ 15 മലയാളികളാണ് രോഗബാധിതരായി മരിച്ചത്. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 42 ആയി.
-
കണ്ണൂര്‍: കൊവിഡ് 19 സംശയിച്ച് ചികിത്സ തേടിയ യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം പുതിയ റോഡില്‍ വലവീട്ടില്‍ മീത്തല്‍ മൊയ്തീന്റെയും കടവത്തൂര്‍ എടവന ആയിശയുടെയും മകന്‍ ഷക്കീര്‍ (37) ആണ് മരിച്ചത്. പനി ബാധിച്ച് അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ടിനു ന്യൂമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും ഇവര്‍ വ്യക്തമാക്കി. അജ്മാനിലെ കൊക്കക്കോള കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സലീന (ഇരഞ്ഞിന്‍കീഴില്‍). മക്കള്‍: ഫാത്തിമ ഷക്കീര്‍, സമാ മെഹ്ബിന്‍, അബ്ദുല്ല. സഹോദരങ്ങള്‍: ഉബൈദ്, മുനീര്‍ (ഇരുവരും ദുബയ്). കബറടക്കം അജ്മാനില്‍.
-
കൊല്ലം: ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ഷാബുവിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ വഴി മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിർധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു സുഹൃത്തുക്കൾ. അതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. നാല് മക്കളാണ് ഷാബുവിന്. ആ കുരുന്നുകളുടെ പോലും പ്രാർത്ഥന കെട്ടില്ലാല്ലോയെന്നാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.
-
ദുബായ്: കോവിഡ് 19 ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കാസർഗോഡ് കുമ്പള മന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ല് ആണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. ശ്വാസംമുട്ട് അനുഭവപ്പെട്ട അഹമ്മദ് കബീറിനെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കടുത്ത ന്യൂമോണിയയും ബാധിച്ചു. ഇതിനിടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ ദുബായിൽ മൂന്നു മലയാളികളാണ് രോഗബാധിതരായി മരിച്ചത്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം മുളഞ്ഞൂർ നെല്ലിക്കുറിശ്ശി സ്വദേശി അഹമ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സക്കറിയ (51) എന്നിവരാണ് മരിച്ചത്. യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 10 ആയി. ഗൾഫിൽ ഇതുവരെ 14 മലയാളികളാണ് രോഗബാധിതരായി മരിച്ചത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി. ഇതിൽ 23 പേർ മരിച്ചത് അമേരിക്കയിലാണ്. കഴിഞ്ഞദിവസം കുവൈറ്റിലും അമേരിക്കയിലുമായി ഓരോ മരണം സ്ഥിരീകരിച്ചിരുന്നു.
-
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ജനറൽ ആശുപത്രി ജീവനക്കാരൻ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. പായിപ്പാട് മച്ചിപ്പള്ളിയിൽ രാമചന്ദ്രൻ (49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1മണിയോടെയായിരുന്നു സംഭവം. പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഐ നേതാവും, പായിപ്പാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം കെ രാജേന്ദ്രന്റെ സഹോദരനാണ്. ഭാര്യ: ഗീതാ രാമചന്ദ്രൻ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി ലാസ്റ്റ് ഗ്രെയ്‌ഡ് ജീവനക്കാരിയാണ്. മക്കൾ: അമൽ ചന്ദ്രൻ, ശില്പ എം ആർ (ബി എസ് ഇ വിദ്യാർത്ഥി പമ്പ ദേവസ്വം ബോർഡ് കോളജ് ), അതുല്യ എം ആർ (എസ് എസ് എൽ സി വിദ്യാർത്ഥി ചെങ്ങരൂർ മഠം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
-
രാമപുരം: കുന്നുംപുറത്ത് കെ.ജി. ബാലകൃഷ്ണൻ നായർ (90) അന്തരിച്ചു. മക്കൾ : ആശാലത, പരേതനായ സുരേഷ് ബാബു, ബിന്ദു പ്രദീപ്, കെ.ബി. അനിൽ കുമാർ, മരുമക്കള്‍ അപ്പുകുട്ടന്‍ നായര്‍ (അഗ്രിമ ബേക്കറി, പടിഞ്ഞാറെനട, ഏറ്റുമാനൂര്‍), പ്രദീപ്, ഉമ. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
-
എടപ്പാൾ: മലപ്പുറം എടപ്പാളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു. ചേകന്നൂർ സ്വദേശി അഹമ്മദ് കുട്ടി (84) ആണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ച കോട്ടയ്ക്കൽ സ്വദേശിയുമായി സന്പർക്കം പുലർത്തിയതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പോയിരുന്നത്. നേരത്തെ രോഗം ഭേദമായിട്ടും മറ്റ് അസുഖങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു
-
മഞ്ചേരി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി (85) മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചു. വൃക്കരോഗത്തിന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുൻപ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. അവസാനകോവിഡ് പരിശോധനാഫലവും നെഗറ്റീവ് ആണെന്ന് കണ്ടതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം സാധാരണ രീതിയില്‍ നടത്താമെന്നുണ്ടെങ്കിലും അധികം ആളുകള്‍ കൂടാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
കൊല്ലം: കടയ്ക്കൽ സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ചിതറ വളവുപച്ച വിളയിൽ വീട്ടിൽ പരേതനായ യോഗേഷിന്‍റെയും അരുന്ധതിയുടെയും മകന്‍ ദിലീപ് കുമാർ [55] ആണ് മരിച്ചത്. ഇന്നു വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംബന്ധിച്ച വിവരം ബന്ധുക്കള്‍ ലഭിക്കുന്നത്. 20 വര്‍ഷത്തിലധികമായി ദിലീപ് ദുബായിലാണ്. അവിവാഹിതനാണ്. ദുബായില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരികയായിരുന്നു.
-
കുവൈത്ത് സിറ്റി : തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി യുവാവ് കുവൈറ്റില്‍ അന്തരിച്ചു. മായം അമ്പൂരി വെട്ടുകല്ലേൽ സെബാസ്റ്റി൯ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനായ ജോജോ സെബാസ്റ്റ്യൻ ആണു ഇന്ന് ഉച്ചയോടെ അദാൻ ആശുപത്രിയിൽ മരണമടഞ്ഞത്. മഹബൂലയിലായിരുന്നു താമസിച്ചിരുന്നത്.
3 ദിവസം മുന്‍പ് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിനു ഇന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ടു. സുഹൃത്തുക്കള്‍ ആംബുലന്‍സ് സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മെഹബൂലയിലെ ക്ലിനിക്കിൽ വൈദ്യ സഹായം തേടുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് ആംബുലന്‍സില്‍ അദാന്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊറോണ പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭാര്യയും ഒരു മകനും ഉണ്ട്. ഇവർ നാട്ടിലാണ്.
-
മസ്കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുന്ന സ്വദേശി രാജേന്ദ്രന്‍ നായര്‍ (76) ആണ് റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ ആറാമത്തെ കോവിഡ് മരണമാണിത്. ഇദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചതായി പത്ത് ദിവസം മുമ്പ് വ്യാജ പ്രചരണം നടന്നിരുന്നു.
40 വര്‍ഷത്തിലധികമായി ഒമാനിലുള്ള ഇദ്ദേഹം റൂവി നഗരസമധ്യത്തിലെ ഹാനി ക്ലിനിക്ക് ഉടമയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് അല്‍ നഹ്ദ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിച്ചിരുന്ന സ്ഥലമാണ് ഇദ്ദേഹത്തിന്റെ ക്ലിനിക്ക്. അതിനാല്‍ ജനകീയ ഡോക്ടര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറഞ്ഞ വരുമാനക്കാരും ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുമായ നിരവധി മലയാളികളടക്കം ഇദ്ദേഹത്തിന്റെ ക്ലിനിക്കിലായിരുന്നു ചികിത്സക്കെത്തിയിരുന്നത്. വല്‍സലാ നായരാണ് ഭാര്യ.
-
കോട്ടയം: കഴിഞ്ഞ 22 വർഷമായി തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങൾ തിരുവോണത്തോണിയിൽ എത്തിച്ചിരുന്ന കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം നാരായണ ഭട്ടതിരി (70) അന്തരിച്ചു. സംസ്കാരം നടത്തി. കോഴഞ്ചേരി കാട്ടൂരിൽ നിന്നാണ് എല്ലാവർഷവും തിരുവോണ തലേന്ന് തിരുവോണത്തോണി ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഇതിനു മുന്നോടിയായി മങ്ങാട്ട് നാരായണ ഭട്ടതിരി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തു നിന്നു അകമ്പടി വള്ളമായ ചുരുളൻ വള്ളത്തിൽ ഇവിടെ എത്തുകയാണ് പതിവ്. മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്ന് വേമ്പനാട്ട് കായലിലൂടെയും പമ്പയാറ്റിലൂടെയുമായിരുന്നു പരമ്പരാഗത യാത്ര.
-
ജിദ്ദ: സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി ആഷിഖ് (44) ആണ് മരിച്ചത്. ജിദ്ദയിൽ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഭാര്യ: സഫൂറ. മക്കൾ: സജ, സന. സഹോദരങ്ങൾ: അൻവർ, റഫീഖ്, ജാഫർ, ജാബിർ. മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
-
ന്യൂജേഴ്സി: അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മാമന്‍ ഈപ്പന്‍ (58) ആണ് മരിച്ചത്. ന്യൂജേഴ്സിയില്‍ സ്ഥിരതാമസക്കാരനായിരുന്ന ഇദ്ദേഹം രോഗം ബാധിച്ച് ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.
-
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്ക് ക്യൂൻസിൽ താമസിക്കുന്ന കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗം പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2600 പേരാണ്. യുഎസ്സില്‍ ഇതുവരെ 6.37 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 28,529 ആയി.
-
ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻ കുഞ്ഞ് (64) ആണ് ന്യൂയോർക്കിൽ മരിച്ചത്. ഭാര്യയ്ക്കും മക്കൾക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചൻകുഞ്ഞായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. റസ്റ്റോറന്റ് നടത്തുന്ന അച്ചൻ കുഞ്ഞ് വർഷങ്ങളായി കുടുംബസമേതം ന്യൂയോർക്കിലാണ് താമസം.
ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 30 ആയി. അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. രാജ്യത്ത് ആകെ മരണം 26,064 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു.
-
കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനം ശീമാട്ടി സ്ഥാപനങ്ങളുടെ സാരഥി തിരുവെങ്കിട റെഡ്യാർ (90) അന്തരിച്ചു. സംസ്ക്കാരം ഇന്ന് എറണാകുളത്ത് നടന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം രാവിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ സ്ത്രീ സംരംഭക ബീനാ കണ്ണന്റെ പിതാവാണ്. വസ്ത്രരംഗത്തെ വൈവിദ്ധ്യങ്ങളുമായി വിപണിയിലെ മികച്ച ബ്രാന്‍ഡായി മാറിയിരിക്കുന്ന ശീമാട്ടിയുടെ ഇപ്പോഴത്തെ സാരഥി മകള്‍ ബീനാ കണ്ണനാണ്.
-
കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ് യൂറോളജി സെന്‍റർ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയർപേഴ്സണുമായ പ്രമുഖ ഡോക്ടർ ഡോ. പി.എ. ലളിത (69) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളി എന്ന വീട്ടിലായിരുന്നു താമസം. ഡോക്ടർ എന്നതിന് ഉപരി സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു പി.എ ലളിത. അസുഖബാധിതയായിരുന്നപ്പോഴും സാമൂഹികപ്രവർത്തനരംഗത്ത് അവർ സജീവമായിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്സനാണ്. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡൻറ്, സെക്രട്ടറി, ഐ.എം.എ ദേശീയ വനിത വിഭാഗത്തിന്റെ സ്ഥിരം സമിതി അംഗം, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, മെര്‍ക്കൈൻറൽ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്കാര്‍പിന്റെ പ്രസിഡൻറ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഡോ. പി.എ ലളിത രചിച്ചിട്ടുണ്ട്. മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പുസ്തകങ്ങള്‍.
-
കോട്ടയം: കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി യുകെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കങ്ങഴ സ്വദേശി ഡോക്ടര്‍ മരിച്ചു. കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ പരേതനായ ഡോ: മീരാൻ റാവുത്തറുടെ മകൻ ഡോ: അമീറുദ്ദീൻ (73) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ബര്മിംഗ്ഹാമിനടുത്ത് വൂല്ഹാംട്ടനില്‍ സ്ഥിരതാമസമായിരുന്നു. അമീറുദ്ദീന്‍ 1970കള്‍ മുതല്‍ യു.കെ. യില്‍ ജി.പി. യായി സേവനമനുഷ്ടിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്എസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ഭാര്യ: ഡോ: ഹസീനാ (കൊല്ലം), മക്കൾ: ഡോ: നെബിൽ, നദീം. സഹോദരങ്ങൾ:- ഡോ: സലിം (കാനഡാ), ഷംസിയാ.
-
മുംബൈ: ബ്രിട്ടനില്‍ മലയാളി നഴ്‌സിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു. ബ്രിസ്റ്റലില്‍ താമസിക്കുന്ന കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശി മിനിയുടെ ഭര്‍ത്താവ് അമര്‍ ഡയസ് ആണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ബ്രിസ്റ്റല്‍ വെസ്റ്റേണ്‍ മേയറില്‍ എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യനായിരുന്നു മുംബൈ സ്വദേശിയായ അമര്‍ ഡയസ്. ഭാര്യ മിനി കോവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റീനിലാണ്.
-
വാഷിംഗ്ടൺ ഡിസി: പ്രശസ്ത കലാ സംവിധായകൻ തിരുവല്ല ബോബി (84) അന്തരിച്ചു. അമേരിക്കയിലെ സ്റ്റേറ്റൻ ഐലൻഡിലായിരുന്നു അന്ത്യം. രാമുകാര്യാട്ടിന്റെ "നെല്ല്' ഉൾപ്പെടെ 141 സിനിമകളിൽ കലാ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്
-
പാലക്കാട്: സൗദിയില്‍ മസ്തിഷ്ക്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. മണ്ണാര്‍ക്കാട് കോട്ടപ്പുറം സ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്. ത്വാഇഫ് അല്‍ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്ക്കാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി ഒരാഴ്ചയായി ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു. അതിനിടയിലാണ് മരണം. 25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
-
കൂത്താട്ടുകുളം : യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49) ആണ് യുകെ ഡെര്‍ബിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മരണം.
സിബിയും കുടുംബവും കഴിഞ്ഞ ഏഴു വര്‍ഷമായി യുകെയിലാണ്. സിബി യുകെ മിനിസ്ട്രിയുടെ കീഴിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനു. മക്കള്‍: ജോണ്‍ (12), മാര്‍ക്ക് (നാല്). ഭാര്യയും മക്കളും ഡെര്‍ബിയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. അനു യുകെയില്‍ നഴ്സായി ജോലിചെയ്യുകയാണ്.
-
പൊൻകുന്നം: പടന്നമാക്കൽ മാത്യു - അന്നമ്മ ദമ്പതികളുടെ മകൻ മാത്യു (78) അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചു. 50 വർഷമായി അമേരിക്കയിലായിരുന്നു താമസം. ന്യൂയോർക്ക് പബ്ലിക് ലൈബ്രറി മുൻ ജീവനക്കാരനാണ്. ഭാര്യ: റോസക്കുട്ടി, മക്കൾ: ഡോ. ജിജോ, ഡോ. ജിജി, മരുമകൻ: എബി, സഹോദരങ്ങൾ: ജേക്കബ് മാത്യു, പി.എം. മാത്യു, തോമസ് മാത്യു, തെരേസ ജോസഫ്. സംസ്കാരം ന്യൂയോർക്കിൽ നടക്കും.
-
തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാബു അന്തരിച്ചു. 63 വയസായിരുന്നു. ഇന്ന് പുലർച്ചെ 1.40 ന് ആണ് മരണം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ടിവി ബാബു.
-
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യൻ - അമേരിക്കൻ മാധ്യമപ്രവർത്തകൻ മരിച്ചു. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ മുൻ മാധ്യമപ്രവർത്തകനായ ബ്രാം കഞ്ചിബോട്ലയാണ് (66) മരിച്ചത്. ന്യൂയോർക്കിലെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. ഒമ്പതു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. നിരവധി ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്ത ബോട്ല 1992 ൽ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്. മെർജർ മാർക്കറ്റ്സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു
-
മാഡ്രിഡ്: റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബാഴ്സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിർ ആന്റിക് (71) അന്തരിച്ചു. ഗുരുതര രോഗങ്ങൾ ബാധിച്ച് അദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നു. ക്ലബിന്റെ ഇതിഹാസ പരിശീലകരിലൊരാളായ ആന്റികിന്റെ മരണത്തിൽ അത്ലറ്റികോ മാഡ്രിഡ് അനുശോചിച്ചു. മുൻ സെർബിയൻ പരിശീലകൻ കൂടിയാണ് ആന്റിക്. റയൽ, അത്ലറ്റികോ, ബാഴ്സലോണ എന്നീ ക്ലബുകളുടെ പരിശീലകനായിരുന്ന ഏക വ്യക്തി കൂടിയാണ് അദ്ദേഹം. 1995 മുതൽ 2000 വരെയുള്ള കാലയളവിൽ മൂന്നു തവണ അത്ലറ്റികോയെ ആന്റിക് പരിശീലിപ്പിച്ചു
-
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ, ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു
നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരൻ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ. കേരളാകഫേ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമ്മേൻ, അമർ അക്ബർ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
-
ദുബായ്: കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനില്‍ ഒരു സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ജസ്മിന, മക്കള്‍: മുഹമ്മദ്, ശൈഖ ഫാത്തിമ
-
കൊച്ചി: സിനിമാരംഗത്തും നാടകരംഗത്തും ഏറെ പ്രശസ്തനായ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ വിടപറഞ്ഞു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. പള്ളുരുത്തിയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം നല്‍കി. 2017 ല്‍ ഭയാനകം എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു.
യദുകുല രതിദേവനെവിടെ, പാടാത്തവീണയും, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മ ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നല്‍കിയ സംഗീത സംവിധായകനായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലേറെയായി സംഗീതലോകത്തു നിറഞ്ഞുനില്‍ക്കുന്ന അര്‍ജുനന്‍ മാഷ് 1936ല്‍ മാര്‍ച്ച് 1ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് ജനിച്ചത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകര്‍ന്നുകൊണ്ട് സംഗീത ജീവിതം ആരംഭിക്കുന്നത്.
പിന്നീട് മുന്നൂറോളം നാടകങ്ങളിലായി ഏകദേശം എണ്ണൂറോളം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജി. ദേവരാജനുവേണ്ടി നിരവധി ഗാനങ്ങള്‍ക്കു ഹാര്‍മോണിയം വായിച്ചു. 1968ല്‍ "കറുത്ത പൗര്‍ണമി" എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. വയലാര്‍, പി.ഭാസ്‌കരന്‍, ഒ. എന്‍.വി കുറുപ്പ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി.
എ.ആര്‍. റഹ്‌മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച് തുടങ്ങിയത് അര്‍ജ്‌ജുനന്‍ മാസ്‌റ്ററുടെ കീഴിലായിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം നല്‍കിയ മാസ്‌റ്റര്‍ക്ക് 2017 ലെ സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പാടാത്ത വീണയും പാടും, കസ്‌തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അര്‍ജുനന്‍ മാസ്‌റ്റര്‍ 220 സിനിമകളിലായി 600 ലേറെ ഗാനങ്ങള്‍ ഒരുക്കി. ഈ വര്‍ഷവും മാസ്‌റ്റര്‍ നാടകങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയിരുന്നു.
1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി ജനിച്ച എം കെ അര്‍ജുനന്‍ ജീവിതപ്രാരാംബ്ദങ്ങളെ അതിജീവിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന വ്യക്തിത്വമാണ്. അഞ്ചു മക്കളുള്ള അദ്ദേഹം അവസാന കാലം കൊച്ചി പള്ളുരുത്തിയിലെ മകളുടെ വീട്ടിലാണ് ചെലവഴിച്ചത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ക്കാരചടങ്ങുകളും പൊതുദര്‍ശനവുമെല്ലാം ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള കര്‍ശന നിയന്ത്രണത്തിന് കീഴിലാക്കിയിരിക്കുകയാണ്
-
റിയാദ്: കൊറോണ ലക്ഷണങ്ങളോടെ പനിബാധിച്ച് നാലുദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (38) ആണ് ശനിയാഴ്ച രാത്രി 9.30ഓടെ മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സഫ്വാന് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സൗദിയിൽ ഡ്രൈവറാണ് സഫ്വാൻ. ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്.
-
കടുത്തുരുത്തി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ മലയാളി നഴ്സ് മരിച്ചു. കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയിൽ ജോര്‍ജ് പോളിന്റെ (സണ്ണി) ഭാര്യ ബീന (54)യാണ് മരിച്ചത്. ദ്രോഗ്ഡ ലൂർദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ജോർജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മാസം മുതല്‍ ബീന ജോലിയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരുന്നു. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു.
ബൾഗേറിയിൽ മെഡിക്കൽ വിദ്യാർഥികളായ റോസ്മിയും ആൻമിയും ഇവരുടെ മക്കളാണ്. ബീനയുടെ ഭർത്താവ് ജോർജും മകൾ ആൻമിയും നിലവിൽ അയർലണ്ടിൽ നിരീക്ഷണത്തിലാണ്. മകൾ റോസ്മി അയർലണ്ടിലേക്ക് വരാൻ കഴിയാത്തതുമൂലം നിലവിൽ ബൾഗേറിയയിലാണുള്ളത്. 15 വർഷമായി ഇവരുടെ കുടുംബം അയർലണ്ടിലാണ് താമസിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും.
-
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മലയാളികൾക്കിടയിൽ നിന്ന് മറ്റൊരു കോവിഡ് മരണം കൂടി. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) ആണ് മരിച്ചത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഞായർ പുലർച്ചെയായിരുന്നു മരണം. ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തൊടുപുഴ മുട്ടം ഇഞ്ചനാട്ട് കുടുംബാംഗമാണ്. ഭാര്യ: ഷീബ. മക്കൾ: മാത്യൂസ്, സിറിൽ.
-
അതിരമ്പുഴ: രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ നെടുങ്കുന്നം പാറോലിക്കല്‍ കുടുംബാംഗം ഡോ.സജി കുര്യാക്കോസ് (51) അന്തരിച്ചു. ഭാര്യ ടെസി ചമ്പക്കുളം (എസ്ബിഐ, അതിരമ്പുഴ), മക്കള്‍ വിനീത, വിനില്‍, വാണി (മൂവരും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍). സംസ്കാരം ഞായറാഴ്ച 3.30ന് അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍.
-
കണ്ണൂര്‍: കോവിഡ് ബാധിച്ച് മലയാളി യുവാവ് സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്. മദീനയിലെ ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം. മാര്‍ച്ച് 10 നാണ് സൗദിയിലേക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തില്‍ മുക്ക്). സഹോദരങ്ങള്‍: ഷബീര്‍, ശബാന.
-
ഏറ്റുമാനൂര്‍: കാശ്മീരത്തില്‍ (ജയഭവനം) ജയകുമാര്‍ ജെ.എം (57) അന്തരിച്ചു. ഏറ്റുമാനൂര്‍ സ്വകാര്യബസ് സ്റ്റാന്‍റില്‍ പ്രവര്‍ത്തിക്കുന്ന കാശ്മീരം ലേഡീസ് സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ശോഭാ ജയകുമാര്‍, മക്കള്‍: വീണ (എസ്എഫ്എസ് സ്കൂള്‍, ഏറ്റുമാനൂര്‍), വാണി (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), മരുമക്കള്‍: അനൂപ്, വാളവക്കോട്ട്, ഏറ്റുമാനൂര്‍ (എഞ്ചിനീയറിംഗ് കോളേജ്, കിടങ്ങൂര്‍), അരുണ്‍, കൈതപ്പാറ, കോതമംഗലം (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം). സഹോദരന്‍: സജീവ് ജെ.എം (കണ്‍മണി ലേഡീസ് സ്റ്റോഴ്സ് , പാലാ റോഡ്, ഏറ്റുമാനൂര്‍). സംസ്കാരം ശനിയാഴ്ച 2 മണിയ്ക്ക് ഏറ്റുമാനൂര്‍ അയര്‍കുന്നം റോഡിലുള്ള വീട്ടുവളപ്പില്‍.
-
ഡര്‍ബന്‍: ഇന്ത്യന്‍ വംശജയും ലോകപ്രശസ്ത വൈറോളജിസ്റ്റുമായ ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുന്‍പാണ് ഇവര്‍ ലണ്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയത്. ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.
പുതിയ എച്ച് ഐ വി പ്രതിരോധ രീതികള്‍ കണ്ടെത്തുന്നതിന്റെ പഠനങ്ങൾക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലെപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പ്‌സ് (ഇഡിസിടിപി) മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് ഗീതക്ക് നല്‍കിയിരുന്നു. ദക്ഷണാഫ്രിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയാണ് ഭര്‍ത്താവ്.
-
ന്യൂയോര്‍ക്ക്: അമേരിക്ക ന്യൂജഴ്സിയിൽ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്. പനി ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു.
ഇതിനിടെ, ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുടെ മരണം കോവിഡ് 19 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.കാലിന് ഒടിവ് സംഭവിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മയ്ക്ക് ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചതായാണ് സംശയം.
-
കോഴിക്കോട്: പ്രശസ്ത ഫുട്ബോള്‍ താരമായിരുന്ന കെ.വി.ഉസ്മാന്‍ കോയ അന്തരിച്ചു. കേരള സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു. ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍ കോയ 1973ല് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ ബാക്കായിരുന്നു. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് ഉസ്മാൻ ശ്രദ്ധേയനായത്. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്‌പോര്‍ട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു. ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്സ്, ഫാക്ട് ടീമുകളിലും ഉസ്മാൻ കളിച്ചിട്ടുണ്ട്. 1968ലാണ് അദ്ദേഹം ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. കോവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച ഉസ്മാന്‍കോയയുടെ കബറടക്കം നടക്കും.