
-
കോട്ടയം: ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു.മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്‍റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം.മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, കോട്ടയം അയ്യപ്പസേവാ സംഘം, ചട്ടമ്പി സ്വാമി അനുസ്മരണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡന്‍റായിരുന്നു. തിരുനക്കര എൻഎസ്എസ് കരയോഗത്തിന്‍റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു.വാഴൂർ പൂവത്തോലിക്കരോട്ട് കുടുംബാംഗവും എൻഎസ്എസ് സ്കൂൾ റിട്ട. അധ്യാപികയുമായിരുന്ന പരേതയായ ടി.ഡി രാധാമണിയമ്മയാണ് ഭാര്യ. മക്കൾ: ഡോ. ഡി. ശക്തികുമാർ (ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ), ഡി. ജയകുമാർ (മലയാള മനോരമ, കോട്ടയം). മരുമക്കൾ: നീന (കോട്ടയം) സന്ധ്യ (ഏറ്റുമാനൂർ).
-
തൊടുപുഴ: പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിൻസ് ഫുഡ്സ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി (മണി-68 ) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് ഇല്ലപ്പറമ്പില്‍.ഭാര്യ: ഇലഞ്ഞി ആലപുരം മഠത്തിൽമന എൻ.മഞ്ജരി. മക്കൾ: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടർ, ബ്രാഹ്മിൻസ്), സത്യ വിഷ്ണു ഡയറക്ടർ, ബ്രാഹ്മിൻസ്), മരുമക്കള്‍ മാരാരിക്കുളം ഇടമന ഇല്ലം അര്‍ച്ചന (എക്സിക്യൂട്ടീവ് ഡയറക്ടർ, ബ്രാഹ്മിൻസ്), ഈരാറ്റുപേട്ട വെള്ളൂർ ഇല്ലം ജിതിൻ ശർമ (ഡയറക്ടർ, ബ്രാഹ്മിൻസ്).
-
കൊച്ചി: സിനിമാ സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറുമായ ബൈജു പറവൂർ (42) അന്തരിച്ചു. പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ്. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.രണ്ടുപതിറ്റാണ്ടായി സിനിമാ രംഗത്ത് സജീവമായ ബൈജു പ്രൊഡക്ഷൻ എക്സിക്യുട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'സീക്രട്ട്' എന്ന സിനിമയുടെ റിലീസിങ്ങിന് തയ്യാറെടുത്തുവരുകയായിരുന്നു. ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തൻ അടക്കം 45 സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്.
-
കോഴിക്കോട്: ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സന്ദേശം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ, ഞാന്‍, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂര്‍: അതിരമ്പുഴ കോട്ടയിൽ കെ.എം. ബാബു (64)അന്തരിച്ചു. സംസ്കാരം പിന്നീട്. കോട്ടയം മെഡിക്കൽ കോളേജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ മെഡിക്കൽ ആഫീസ് കോട്ടയം, ഗവ.ആശുപത്രി പാലാ, താലുക്ക് ആശുപത്രി കൊടുവായൂർ (പാലക്കാട് ) എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരളാ എൻ.ജി.ഒ. അസോസിയേഷന്‍റെ സജീവ പ്രവർത്തനായിരുന്നു. നിലവിൽ കെഎസ്എസ് പി എ അംഗമാണ്.ഭാര്യ: വി.എൻ. പത്മിനി (റിട്ട. ഹെഡ് നെഴ്സ്). മക്കൾ: ഡോ.ഹരികൃഷ്ണ (ഡിഎം കാര്‍ഡിയോളജി സ്റ്റുഡന്‍റ്, ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് തൃശൂര്‍), അജയ് കൃഷ്ണ റ്റിസിഎസ് ബാംഗ്ലൂർ. മരുമകൾ: ഡോ. വിന്ദുജ. എന്‍ സി
-
മൂന്നാർ : പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വർഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്.നാടകത്തിലൂടെ സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനയ പ്രതിഭയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളൻ കപ്പലിൽ തന്നെ, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകൾ.എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും വേഷമിട്ടു.
-
തൃശൂർ: ദുബായിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണ യുവതി മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ അമൃത (23)യാണ് മരിച്ചത്. 35 വർഷമായി ഗൾഫിൽ ബിസിനസ് നടത്തുന്ന അനിലൻ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ആഗസ്തിൽ വിവാഹം നിശ്ചയിച്ചിരുന്ന അമൃത ഒരാഴ്ച മുന്‍പാണ് നാട്ടിൽവന്ന് തിരിച്ചു പോയത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. അമ്മ: ഉല്ലേഖ. സഹോദരങ്ങൾ: ലൈഷ്, അക്ഷയ്.
-
ഏറ്റുമാനൂർ : മാടപ്പാട് തുണ്ടത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ശാന്തമ്മ എം ആർ (80) അന്തരിച്ചു. പൂഞ്ഞാർ മഞ്ഞപ്ലാക്കൾ കുടുംബാംഗമാണ്. മക്കൾ: പ്രദീപ് കുമാർ ഡി, പരേതരായ ദിലീപ് കുമാർ ഡി, വിനോദ് കുമാർ ഡി, മരുമക്കൾ : ഗിരിജാ പ്രദീപ് (തിരുവഞ്ചൂർ), ജിജി ദിലീപ് (പാലാ), ശോഭാ വിനോദ് (കടപ്പൂർ). സംസ്കാരം നാളെ (16/06/2023) രാവിലെ 11 മണിക്ക് മാടപ്പാട്ടെ വീട്ടുവളപ്പിൽ.
-
റിയാദ്: കണ്ണൂര്‍ സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചു. അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്. ഭാര്യ - ബുഷറ ഇരിക്കൂര്‍ മക്കള്‍ - സയാന്‍ മിസ്ഹബ്, മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ, ഫൈസാനുല്‍ ഫളില്‍. സഹോദരങ്ങൾ - അബൂബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ.
-
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട പ്രൊഫസറും നേത്രരോഗവിഭാഗം തലവനുമായിരുന്ന ഡോ.എസ്. ശേഷാദ്രിനാഥന്‍റെ ഭാര്യാപിതാവ് ഏറ്റുമാനൂര്‍ ശക്തിനഗര്‍ ടെമ്പിള്‍റോഡില്‍ ശിവകൃപയില്‍ എം.എസ്.ലക്ഷ്മണന്‍ (91) അന്തരിച്ചു. ഭാര്യ: സുബ്ബലക്ഷ്മി, ഏകമകള്‍: ജയശ്രീ. സംസ്കാരം ഇന്ന് (ശനി) രാത്രി 8 മണിക്ക് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലുള്ള ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍.
-
പത്തനംതിട്ട : മുതിർന്ന കോൺഗ്രസ് നേതാവും പറക്കോട് പിജിഎംഎച്ച്എസ് മുൻ അധ്യാപകനുമായ കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്.ഭാര്യ: പറക്കോട് പിജിഎം മുൻ പ്രധാന അധ്യാപിക പരതയായ രാധാദേവിയമ്മ. മക്കൾ: ജി.രവികുമാർ (ബിസിനസ്), ജി.ഗീത (റിട്ട. അധ്യപിക, ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ), പരേതനായ ഹരികുമാർ. മരുമക്കൾ: ഷൈലജ പിള്ള (ദുബായ്). എസ്.യു.കെ ഉണ്ണിത്താൻ (റിട്ട. അസിസ്റ്റന്‍റ് ജനറൽ മാനേജർ, എസ്ബിഐ തിരുവനന്തപുരം). സഞ്ചയനം വ്യാഴം 8.30ന്.
-
തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻ (90) അന്തരിച്ചു. തിരുവനന്തപുരം സൗകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് നടക്കും.1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായാണ് വെള്ളായണി അർജുനൻ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ സ്റ്റേറ്റ് എൻസൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എൻസൈക്ലോപീഡിയയെ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, എം ജി സർവകലാശാല സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ തുടങ്ങി പല പദവികളും വഹിച്ചു. സർവവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്‍റെ നിർമാണത്തിലും പങ്കാളിയായി.നാൽപ്പതോളം പുസ്തകങ്ങൾ രചിച്ചു. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികൾ സ്‌കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകങ്ങളായി. ഇരുപതോളം പുരസ്‌കാരങ്ങളും നേടി. 2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.ഭാര്യ: രാധാമണി എ. മക്കള്‍: ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.
-
പാലക്കാട്: ആലുവ തന്ത്രവിദ്യാ പീഠം കുലപതി തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. കേരളം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ 350ലധികം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. സംസ്കാരം വൈകിട്ട് 5.30ന്. ഭാര്യ : നളിനി, മകൾ രമാദേവി. മരുമകന്‍: മിഥുന്‍ പടിഞ്ഞാറേപ്പാട്.അഴകത്തിന്‍റെ ആത്മാര്‍ത്ഥമായ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ബ്രാഹ്മണരില്‍ മാത്രം ഒതുങ്ങി നിന്ന പൂജാ, താന്ത്രിക സമ്പ്രദായങ്ങള്‍ പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട പൂജാരിമാരിലേക്ക് എത്തിയത്. ജാതിയും ജാതിവിവേചനങ്ങളും ഉച്ചസ്ഥായിയിൽ നിന്ന കാലത്ത് അബ്രാഹ്മണ ജനസമൂഹത്തെ ശ്രീകോവിലുകള്‍ക്ക് അകത്തേക്ക്, ദൈവസന്നിധിയിലേക്ക് ആദരപൂര്‍വം ആനയിച്ച് കയറ്റിയിരുത്തിയ ആളാണ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്. പ്രശസ്തമായ തന്ത്രി കുടുംബത്തില്‍ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളില്‍ നിന്ന് തന്ത്രം പഠിച്ച അഴകത്ത് പക്ഷേ, തന്‍റെ ജ്ഞാനം ജാതിഭേദമെന്യേ പകര്‍ന്നു നല്‍കാന്‍ ഒരുമടിയും കാണിച്ചില്ല. വ്യക്തിജീവിതത്തിലും വീട്ടിലും ജാതിയെ അദ്ദേഹം പുറത്തുനിറുത്തി.പട്ടാമ്പിയിലെ അഴകത്ത് മനയ്ക്കല്‍ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്‍റെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും ഏഴ് മക്കളില്‍ നാലാമത്തെ മകനായി 1950ലാണ് ജനനം. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തിനും ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം, 1972ല്‍ ആരംഭിച്ച ആലുവയിലെ തന്ത്ര വിദ്യാപീഠം നടത്തിയ താന്ത്രിക് പഠന കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. പിന്നീട് തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്‍റെ അദ്ധ്യക്ഷന്‍.സംസ്‌കൃതം, തന്ത്രം, വേദങ്ങള്‍ എന്നിവയില്‍ അഗാധമായ പ്രാവീണ്യം നേടിയിട്ടുണ്ട്. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ച ആദ്യ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. താന്ത്രിക, ക്ഷേത്രാരാധനാ കര്‍മ്മങ്ങള്‍ ബ്രാഹ്മണരില്‍ മാത്രം നിക്ഷിപ്തമായ കാലത്ത് ആ സമ്പ്രദായത്തെ ചോദ്യം ചെയ്ത പി മാധവന്റെ പ്രിയ ശിഷ്യനാണ് തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍. തന്ത്രവിധികള്‍ അബ്രാഹ്മണരെ പഠിപ്പിക്കാന്‍ വേണ്ടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രത്യേക ശിബിരങ്ങളില്‍ അദ്ദേഗം ആചാര്യനായി.ബ്രാഹ്മണ്യം കര്‍മ്മസിദ്ധമെന്ന പ്രഖ്യാപനം നടത്തിയ പാലിയം വിളംബരത്തിന് മുന്നേ തന്നെ അഴകത്ത് ഈ പാതയിലായിരുന്നു. അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കാനായി ആലുവ അദ്വൈതാശ്രമത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെയും പി മാധവന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തിലും തുടര്‍ന്ന് വര്‍ക്കല ശിവഗിരി മഠത്തിലും കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലും നടന്ന ശിബിരങ്ങളിലും ആചാര്യസ്ഥാനം വഹിച്ചു.തന്ത്രവിദ്യാപീഠത്തില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വയനാട് കാണിയാംപാറ്റയില്‍ ഉള്ള അയ്യപ്പ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തിയാണ് തുടക്കം. കേരളത്തിന് അകത്തും പുറത്തും നൂറു കണക്കിന് ക്ഷേത്രങ്ങളാണ് ആ മഹായജ്ഞത്തില്‍ ഉയര്‍ന്നുവന്നത്. 1988ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ബ്രഹ്മസ്ഥാനക്ഷേത്രങ്ങളുടെ താന്ത്രിക രൂപകല്‍പ്പന ചെയ്തതും കൊടുങ്ങല്ലൂരില്‍ ആദ്യ ബ്രഹ്മസ്ഥാന പ്രതിഷ്ഠയുടെ താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ചതും അഴകത്തായിരുന്നു.പൂനെയിലെ നിഗഡി ശ്രീകൃഷ്ണ മന്ദിര്‍, മുംബൈയില്‍ താനേ വര്‍ക്കത്ത്‌നഗര്‍ അയ്യപ്പ ക്ഷേത്രം, നേരുള്‍ അയ്യപ്പ ക്ഷേത്രം, ഗുജറാത്തിലെ ആംഗലേശ്വര്‍ അയ്യപ്പ ക്ഷേത്രം, ബറുച്ചിലെ അയ്യപ്പ, വിഷ്ണു മന്ദിര്‍, സേലം അയ്യപ്പ ക്ഷേത്രം, ബാംഗ്‌ളൂരിലെ അള്‍സൂര്‍ അയ്യപ്പ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നിര്‍വഹിച്ചു.
-
എറണാകുളം: കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഹരീഷിന്‍റെ ചികിത്സചെലവുകള്‍ക്കായി ധനസഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തുവന്നിരുന്നെങ്കിലും ഹരീഷിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ഹരീഷ് പേങ്ങന്‍
-
ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു . മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്‍റെ സജീവ സാന്നിധ്യമുണ്ട്. മരണത്തിനു മുൻപും ചെന്നൈയിൽ നടന്ന 'മലൈക്കോട്ടൈ വാലിബൻ' ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു.'വളരെ വിഷമത്തോടെയാണ് ഈ മരണവാർത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കാർത്തിക് ചെന്നൈ അന്തരിച്ചു. ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടക്കുന്ന 'മലൈക്കോട്ടൈ വാലിബനിൽ' വർക്ക് ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവർത്തകമായിരുന്നു. എന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മുതൽ 30 വർഷങ്ങളുടെ സൗഹൃദം. ആദരാഞ്ജലികൾ അർപ്പിക്കുന്നു', നിർമാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു."കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!" നിർമാതാവ് സി.വി. സാരഥി കുറിച്ചു.
-
ഏറ്റുമാനൂർ: ഇരുപ്പയിൽ രാജു കുര്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10ന്.
-
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'രാമ രാജ്യ'ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 'അമേരിക്ക അമ്മായി', 'സീതകൊക ചിലക', 'ഓ ഭാര്യ കഥ', 'നീരഞ്‍ജനം' തുടങ്ങിയവയില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചു. ശരത് ബാബുവിന്‍റെ ചിത്രമായി ഏറ്റവും ഒടുവില്‍ 'വസന്ത മുല്ലൈ'യാണ് പ്രദര്‍ശനത്തിന് എത്തിയത്.തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായ ശരത് ബാബു മലയാളത്തിലും നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടു. 'ശരപഞ്‍ജരം', 'ധന്യ', 'ഡെയ്‍സി', 'ഫോര്‍ ഫസ്റ്റ് നൈറ്റ്‍സ്', 'ശബരിമലയില്‍ തങ്ക സൂര്യോദയം', 'കന്യാകുമാരിയില്‍ ഒരു കവിത', 'പൂനിലാമഴ', 'പ്രശ്‍ന പരിഹാര ശാല' എന്നീ മലയാള ചിത്രങ്ങളിലാണ് ശരത് ബാബു അഭിനയിച്ചു. 'നന്ദു' എന്ന ചിത്രത്തില്‍ സുരേഷിനായി ഡബ് ചെയ്‍തിട്ടുമുണ്ട് അദ്ദേഹം. ദൂരദര്‍ശനില്‍ ഉള്‍പ്പെടെ ഒട്ടേറെ ടിവി പ്രോഗ്രാമുകളുടെയും ഭാഗമായി ശരത്. മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്‍റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്തിനെ തേടിയെത്തി.
-
ചെന്നൈ: തമിഴ് ടെലിവിഷൻ സീരിയലുകളിൽ അമ്മവേഷങ്ങളിൽ നിറഞ്ഞുനിന്ന മുതിർന്ന നടി വിജയലക്ഷ്മിഅന്തരിച്ചു. 70 വയസായിരുന്നു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വിജയലക്ഷ്മി പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.വലിയ ജനപ്രീതിനേടിയ 'ഭാരതിക്കണ്ണമ്മ' എന്ന പരമ്പരയിൽ നായികയുടെ മുത്തശ്ശിയുടെ വേഷം അവരെ പ്രശസ്തയാക്കി. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന റോജാവേ എന്നിവയടക്കം അമ്പതോളം പരമ്പരകളിൽ അഭിനയിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കേ വിജയലക്ഷ്മിക്ക് വീണുപരിക്കേറ്റിരുന്നെന്ന് ബന്ധുക്കൾ അറിയിച്ചു.
-
കൊച്ചി: ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ പിറന്നത്.മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവ് അവസാന നാളുകളിൽ മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നത് നേരത്തെ വാര്‍ത്തകളിൽ ഇടംനേടിയിരുന്നു.എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി.കെ.ആർ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു. 20 വർഷത്തിനിടെയാണ് 22 സിനിമകൾ അദ്ദേഹം നിർമ്മിച്ചത്. 12 വർഷം മുൻപാണ് ബിസിനസ് തകർന്നതോടെ തൃശൂരിൽ താമസമാക്കിയത്.1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പികെആര്‍ പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
-
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ്.എൽ. ശ്യാം(54) അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂർ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടേറിയേറ്റ്). മകൻ: മാധവൻ.
-
ഒറ്റപ്പാലം: ഒറ്റപ്പാലം മായന്നൂർ മേച്ചേരി വീട്ടിൽ ലില്ലി ജോസ് (ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക) അന്തരിച്ചു.83 വയസായിരുന്നു .സംവിധായകൻ ലാൽ ജോസിന്‍റെ മാതാവാണ്. ഭർത്താവ് പരേതനായ എ.എം. ജോസ് ( ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ)മറ്റു മക്കൾ: ലിജു, ലിന്‍റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ (അധ്യാപിക,ടി. എച്ച്. എസ് തൃശൂർ ). ശവസംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
-
കോട്ടയം: ഈരയില്‍ക്കടവ് നടുവത്തടിച്ചിറയില്‍ ദാസ് എന്‍. ജി(62)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സതി. മകള്‍: ശിവാനി. സഹോദരങ്ങള്‍: ബാബു, സാബു
-
തിരുവനന്തപുരം: കഴക്കൂട്ടത്തെ മുൻ എംഎൽഎ നബീസ ഉമ്മാൾ(92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. അറിയപ്പെടുന്ന അക്കാദമിക് വിദഗ്ദയും സിപിഎം പവർത്തകയുമായിരുന്നു നബീസ ഉമ്മാൾ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു.
കേരള സർവകലാശാലയിലെ മലയാളം വിഭാഗം അധ്യാപികയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ നിരവധി സർക്കാർ കോളെജുകളിൽ അധ്യാപി കയും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ മുൻ ചെയർപേഴ്സണായിരുന്നു. പണ്ഡിതയും സാംസ്കാരിക പ്രഭാഷകയുമായിരുന്നു.
-
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായും വേഷമിട്ടു. മലയാളത്തിലും ഏതാനും സിനിമകളിലും അഭിനയിച്ചു.അടുത്തിടെ ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. സംസ്കാരം പിന്നീട് നടക്കും.
-
ഏറ്റുമാനൂർ: പടിഞ്ഞാറെനട തുഷാരത്തിൽ കെ ബി എസ് പണിക്കരു(റിട്ട. മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍)ടെ ഭാര്യ ഗിരിജ പണിക്കർ(78)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.മക്കൾ: മനോജ് എസ് കുമാർ(എൻജിനീയർ,കൊച്ചി എണ്ണശുദ്ധീകരണശാല),കിഷോർ എസ് കുമാർ(കൃഷിവകുപ്പ് അസി.ഡയറക്ടർ കാഞ്ഞിരപ്പള്ളി). മരുമക്കൾ: വിനീത മനോജ്, കല കിഷോർ(എബനേസർ സ്കൂൾ ഏറ്റുമാനൂർ).
-
കൊച്ചി: പ്രമുഖ ഹിന്ദുമത പ്രഭാഷകനും സൈദ്ധാന്തികനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
-
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിനിടയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയത് കാരണം ആരോഗ്യനില വഷളാകാൻ തുടങ്ങുകയുമായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമത്തിലാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്‍റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു.250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും കോഴിക്കോട് നഗരത്തിലൂടെ താരജാഡയില്ലാതെ നടന്ന മനുഷ്യൻ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്.
-
കണ്ണൂര്‍: ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ 1951-ലാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്.തലശ്ശേരി കൊളശ്ശേരിയില്‍ സ്‌കൂള്‍ അധ്യാപകനായ രാമന്‍ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനനം. കൊളശ്ശേരി ബോര്‍ഡ് സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സര്‍ക്കസില്‍ താത്പര്യം കണ്ടെത്തിയത്. തുടര്‍ന്ന് അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഇതിനിടെ പലചരക്ക് കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു. 1946ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം കെ രാമനിൽനിന്ന് തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ.റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. സഹപ്രവര്‍ത്തകനായ സഹദേവനുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് ആറായിരം രൂപയ്ക്കു വാങ്ങി. കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. ഗുജറാത്തിലെ ബില്ലിമോറിയില്‍ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന്‍ താരമായി. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സർക്കസിന് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു.ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന് ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.
-
ആലപ്പുഴ: പുന്നപ്ര മാത്തൂർചിറ ഭാനുമതി(89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.മക്കൾ: മോഹൻലാൽ, പുഷ്പലാൽ, ചന്ദ്രലാൽ, ശ്രീദേവി, ശ്രീലത, ശ്രീകല, ശ്രീലാൽ. മരുമക്കൾ: പ്രകാശിനി, ഷീന, അമ്പിളി, സഹദേവൻ, നവീൻ, ഓമനക്കുട്ടൻ, ലൈസ്സാ.
-
കൊച്ചി: അഭിനേത്രിയും മോഡലും അവതാരകയുമായ ശ്വേതാ മേനോന്‍റെ ഭർത്താവ് ശ്രീവത്സൻ മേനോന്‍റെ മാതാവ് സതീദേവി പി. മേനോൻ (74) അന്തരിച്ചു. കൊച്ചിയിലെ മെഡി സിറ്റിയിൽ വച്ചായിരുന്നു അന്ത്യം. പരേതനായ നാരായണൻകുട്ടി മേനോന്‍റെ ഭാര്യയാണ്. ശ്രീവത്സൻ മേനോൻ, ശ്രീകാന്ത് മേനോൻ എന്നിവരാണ് മക്കൾ. തൃശൂർ പുതിയേടത്ത് കുടുംബാംഗമാണ്. സംസ്ക്കാരചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.
-
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയില്‍ (93) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാ അത്ത് പള്ളിയില്‍.
-
ഏറ്റുമാനൂര്‍: ഓട്ടോറിക്ഷാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. കടപ്പൂര് സരസ്വതി മന്ദിരത്തില്‍ വിജയകുമാര്‍ (ബിജു - 52) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. വട്ടുകുളത്തിന് സമീപം ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം. കനാലിനടുത്തുള്ള വീട്ടില്‍ ഓട്ടം വന്നതാണ് ബിജു. ഓട്ടോറിക്ഷ തിരിക്കാന്‍ ശ്രമിക്കവെ കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍.
-
തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായകൻ വി ടി ജോസഫ് അന്തരിച്ചു. ആദ്യകാല ചലചിത്രനായകൻ കോട്ടയം അരുവിത്തുറ കൊണ്ടൂർ വെള്ളുക്കുന്നേൽ അനിൽ കുമാർ വി.ടി.ജോസഫ് എന്നറിയപ്പെട്ടിരുന്ന വി.ടി . ജോസഫ് (89) അന്തരിച്ചു. ഇന്നു വൈകിട്ടു 3ന് ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 3.30നു തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ സംസ്കാരം നടക്കും. ശനിയാഴ്ച പുലർച്ചെ നാലരയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സരള ജോസഫ് (ചെങ്ങന്നൂർ ആലുംമുട്ടിൽ കുടുംബാംഗം).
തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വെള്ളുക്കുന്നേൽ അപ്പച്ചൻ എന്നാണു വി.ടി.ജോസഫ് അറിയപ്പെട്ടത്. പ്രേം നസീർ നായകനായി വെള്ളിത്തിരയിൽ നിറയുന്നതിനു മുൻപേ നായകനായിരുന്നു വി.ടി.ജോസഫ് വീട്ടുകാരുടെ കടുത്ത എതിർപ്പു മൂലം സിനിമ ജീവിതത്തിന് വിരാമമായി.
-
കുറുമുള്ളൂർ: കല്ലമ്പാറ വെള്ളാപ്പള്ളിയിൽ ദേവസ്യ കെ.കെ. (67) അന്തരിച്ചു. സംസ്കാരം ഇന്ന് ( 16.04.2023) ഉച്ചകഴിഞ്ഞ് 3.30ന് സെൻ്റ് മേരീസ് പള്ളിയിൽ (പാറേപ്പള്ളി). ഭാര്യ:സലോമി. മക്കൾ: അനുജ, സനുജ, സനീഷ്. മരുമകൻ: ശ്രീജിത്ത്.
-
കണ്ണൂർ: കോവിഡ് കാലത്ത് സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദനൻ (68)അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ കുഴഞ്ഞു വീണായിരുന്നു അന്ത്യം.
സമ്പാദ്യത്തിൽ 850 രൂപ മാത്രം സ്വന്തം കാര്യത്തിനായി മാറ്റിവെച്ചായിരുന്നു ജനാർദനൻ ബീഡി തെറുത്ത് സമ്പാദിച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ജനാർദനനെ പ്രകീർത്തിച്ചിരുന്നു.
ജനാർദ്ദനന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു
-
ആലുവ: എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ സഹോദരനും, പ്രമുഖ സിനിമ - മീഡിയ ഫോട്ടോഗ്രാഫറുമായ ആലുവ തോട്ടുമുഖം കിഴക്കേ പാറാടം എടയപ്പുറത്ത് നന്ദനത്തിൽ സുനിൽ ആലുവയുടെ ഭാര്യ ജയന്തി (56) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് കുട്ടമശ്ശേരി എൻഎസ്എസ് ശ്മശാനത്തിൽ. മകൻ: അർജുൻ മരുമകൾ : ആരതി
-
കൊച്ചി : ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അഭിഭാഷകരായ എൻ ഭാസ്ക്കരൻ നായരുടെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. 1983-ൽ അഭിഭാഷകനായ ഇദ്ദേഹം പന്ത്രണ്ട് വർഷത്തോളം ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു.
തെലങ്കാന, ഛത്തീസ്ഗഡ്, ഹൈദരാബാദ്, ആന്ധ്ര ഹൈക്കോർട്ടുകളിൽ ചീഫ് ജസ്റ്റിസായിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യുട്ടിവ് ചെയർമാനായിരുന്നു
-
തമ്പലക്കാട്: ശംഖുവിരുത്തിയിൽ ബി.കൃഷ്ണകുമാറിന്‍റെ(മുത്ത്) ഹെഡ്മാസ്റ്റർ എസ്. പി. വി. എന്‍. എസ്. എസ്. യുപി സ്കൂൾ ചിറക്കടവ്) ഭാര്യ ബിന്ദു (51)(ടീച്ചർ ഗവണ്മെന്‍റ് :ഐ ടി ഐ ,പള്ളിക്കത്തോട്) അന്തരിച്ചു. ശവസംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ കൃഷ്ണവേണി, (ഫെഡറൽ ബാങ്ക് അത്തിക്കയം),ബാലനാരായണൻ (എംബിഎ വിദ്യാർഥി ബാംഗ്ലൂർ). മരുമകൻ വിശാൽ വിശ്വനാഥൻ, വിഷ്ണു ഭവൻ വെച്ചൂച്ചിറ. (ധനലക്ഷ്മി ബാങ്ക്)പരേത തിരുവാർപ്പ് അമ്പാടിയിൽ കുടുംബാംഗമാണ്
-
ഏറ്റുമാനൂർ: വടക്കേനട ഗൗരീനന്ദനത്തിൽ പരേതനായ നാരായണൻ നായരുടെ പത്നി, കോട്ടയം മെഡിക്കൽ കോളേജ് മുൻ ഉദ്യോഗസ്ഥ കെ സരോജിനിയമ്മ ( 89) നിര്യാതയായി. ശവസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ :ബി ബാബു (ബിസ്സിനെസ്സ്) ഇ എൻ ജയകുമാർ ( ഡോക്യുമെന്‍റ് റെറ്റർ ,സ്റ്റാംപ് വെണ്ടർ ,കുറവിലങ്ങാട്) ഇ.എൻ രാജീവ് (ഫിലിം ഡിസ്ട്രിബ്യൂട്ടർ) കമലാ ഭായി (മാടപ്പള്ളി) ഗീതാകുമാരി (കല്ലൂപ്പാറ)മരുമക്കൾ : പരേതനായ ആർ രാധാകൃഷ്ണൻ ( കാരിമുട്ടം ,മാടപ്പള്ളി) ലീലാമണി (കോട്ടയം മുൻസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥ) എം എൽ ജയശ്രീ (BSNL കോട്ടയം) രേഖ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് ,പാറമ്പുഴ) എൻ ഉണ്ണികൃഷ്ണ കൈമൾ കല്ലൂപ്പാറ.
-
ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ പി എം മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. മക്കൾ : ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ, ലൈസമ്മ ജോസ് (യു എസ് എ ), പി എം മാത്യു, മിനി തോമസ് (യു എസ് എ), പരേതനായ പി എം തോമസ്. സംസ്കാരം പിന്നീട്.