29 July, 2026 08:20:32 PM


ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിന് സ്റ്റേ



ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തു. ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ ഐഷി നല്‍കിയ അപേക്ഷയിലാണ് അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത് കോടതി ഉത്തരവ് ഇറക്കിയത്. കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രില്‍ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറണ്ടില്‍ സമന്‍സോ അറിയിപ്പോ നല്‍കിയിരുന്നില്ല. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് ശേഷമാണ് കേസില്‍ വീണ്ടും നടപടിയുണ്ടാകുന്നത്. 

സമരത്തില്‍ മുന്‍നിരയിലുണ്ടായ ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച വൈകുന്നേരം സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡല്‍ഹി പൊലീസ് എത്തിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ് ചോദ്യചോര്‍ച്ച സമരത്തിന് നേതൃത്വം നല്‍കിയ ഐഷിയെ ജയിലിലടക്കാനായിരുന്നു പൊലീസിന്റെ ശ്രമം.

സ്വകാര്യ വാഹനത്തില്‍ യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെയായിരുന്നു ഐഷിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥ എത്തിയത്. എകെജി ഭവനിൽ എത്തിയ ജോൺ ബ്രിട്ടാസ് എംപി ഇത് ചോദ്യം ചെയ്തു. ഇതോടെ പൊലീസ് സംഘം മടങ്ങി. പൊലീസ് നീക്കത്തിനെതിരെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്. ഈ സംഭവത്തിന് ശേഷമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929