28 July, 2026 06:59:24 PM
കലയും സാഹിത്യവും വിദ്യാർഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണ്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ് ഐ ഇ ടി) വിദ്യാർഥികൾക്കായി തയാറാക്കിയ കലാവിദ്യാഭ്യാസം ഡിജിറ്റൽ ഉള്ളടക്കങ്ങൾ തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ പഠനസാമഗ്രികൾ കുട്ടികളിൽ സർഗാത്മകതയും കലാബോധവും വളർത്താൻ സഹായിക്കും. കലാധ്യാപകരില്ലാത്ത ചെറിയ വിദ്യാലയങ്ങളിൽ മറ്റ് വിഷയങ്ങളിലെ അധ്യാപകർക്കു പോലും ഈ ഡിജിറ്റൽ പഠന സാമഗ്രികൾ ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കലാപരിശീലനം നൽകാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. കലയും സാഹിത്യവുമില്ലാത്ത ലോകം മരുഭൂമിക്ക് സമാനമാണെന്നും, പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കാനും പുതിയ തലമുറയിലേക്ക് കൈമാറാനും ഈ രീതിയിൽ കൂടുതൽ പ്രോത്സാഹനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് എസ് ഐ ഇ ടി പഠനപ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നത്. ഗോത്രഭാഷകൾ, ആരോഗ്യ, കായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എസ് ഐ ഇ ടി വികസിപ്പിച്ച പഠനസാമഗ്രികൾ ഇതിനകം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളിൽ നിന്ന് മികച്ച സാഹിത്യകാരന്മാരും കലാകാരന്മാരും പ്രഭാഷകരും ഉയർന്നുവരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനം ചെയ്ത ഡിജിറ്റൽ പഠനപദ്ധതികൾ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ് അധ്യക്ഷത വഹിച്ചു. എസ് ഐ ഇ ടി ഡയറക്ടർ ടി സിബി മുഹമ്മദ് സ്വാഗതം ആശംസിച്ചു. പദ്മശ്രീ ജേതാവ് കലാമണ്ഡലം ഡോ വിമല മേനോൻ, വാർഡ് കൗൺസിലർ ജി വേണുഗോപാൽ, പ്രിൻസിപ്പൽ പി പ്രമോദ്, പി ടി എ പ്രസിഡന്റ് പി ആർ ഷിജു, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. എസ് ഐ ഇ ടി സീനിയർ അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് ബാബു ആർ എസ് നന്ദി അറിയിച്ചു.






