12 May, 2025 09:45:42 AM
അതിർത്തിയിലെ വെടിവയ്പ്പ്: ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

ശ്രീനഗർ: അതിർത്തിയിൽ വെടിയേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ആർഎസ് പുരയിലെ അതിർത്തിയിലാണ് ബിഎസ്എഫ് ദീപക്കിന് വെടിയേറ്റത്. ശനിയാഴ്ചയാണ് വെടിയേറ്റത്. ഇന്നലെ മരണം സ്ഥിരീകരിച്ചു. വെടിയേറ്റതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാകിസ്താനിൽ നിന്നുണ്ടായ പ്രകോപനത്തിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നതിനിടെയാണ് ജവാന് പരുക്കേറ്റത്. പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടടെ ആറായി.
മണിപ്പൂരിൽ നിന്നുള്ള ജവാനായിരുന്നു ദീപക് ചിംങ്‌കാം. "രാജ്യസേവനത്തിൽ ബിഎസ്എഫ് ധീരനായ കോൺസ്റ്റബിൾ ദീപക് ചിംങ്‌കാമിന്റെ പരമോന്നത ത്യാഗത്തിന് ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു; 2025 മെയ് 10 ന് ജമ്മു ജില്ലയിലെ ആർഎസ് പുര പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. 2025 മെയ് 11 ന് വീരമൃത്യു വരിച്ചു" ബിഎസ്എഫ് അറിയിച്ചു.
"പാകിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ് ഡ്യൂട്ടിക്കിടെ ജീവൻ വെടിഞ്ഞ ബിഎസ്എഫ് ജവാൻ ദീപക് ചിംഗാഖത്തിന്റെ രക്തസാക്ഷിത്വത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മണിപ്പൂരിന്റെ അഭിമാനിയായ മകനായിരുന്നു, ഒരു മണിപ്പൂരി-മെയ്തി എന്ന നിലയിൽ, അദ്ദേഹത്തിന്റെ ധൈര്യവും രാഷ്ട്രത്തോടുള്ള സമർപ്പണവും നമ്മുടെ ജനങ്ങളുടെ സംരക്ഷണത്തിനും സേവനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു" മുൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് അനുശോചനം അറിയിച്ചു.