31 March, 2023 11:10:11 AM


ഏപ്രിൽ ഒന്നു മുതൽ ചെലവുകളേറും; ഇന്ധനത്തിനും മദ്യത്തിനും മരുന്നിനും വില കൂടും



തിരുവനന്തപുരം: ഇന്ധന സെസ് നിലവിൽ വരികയും വിവിധ സേവനങ്ങൾക്ക് നിരക്ക് വർദ്ധിക്കുകയും ചെയ്യുന്നതോടെ ഏപ്രിൽ ഒന്നു മുതൽ ജീവിതച്ചെലവേറും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. 


സംസ്ഥാനത്ത് മരുന്നിനും ഇന്ധനത്തിനും മദ്യത്തിനും ഉള്‍പ്പെടെ വിലകൂടും. സംസ്‌ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സെസാണ്‌ മദ്യ, ഇന്ധന വിലവര്‍ധനയ്‌ക്കു കാരണമാകുന്നത്‌. ഭൂമിയുടെ ന്യായവിലയും വാഹനനികുതിയും വർദ്ധിക്കും. സംസ്‌ഥാനത്ത്‌ ദേശീയപാതയിലെ ചില ടോളുകളിലും നാളെമുതല്‍ നിരക്കുയരുന്നുണ്ട്.


ചെലവേറുന്നത് എന്തിനൊക്കെ?

ഇന്ധനസെസ് ഈടാക്കുന്നതോടെ പെട്രോളിനും ഡീസലിനും 2 രൂപ കൂടും.
500 മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന്‌ 20 രൂപ വര്‍ധന. 1,000 രൂപയ്‌ക്ക്‌ മുകളിലുള്ളവയ്‌ക്ക്‌ വര്‍ധന 40 രൂപ.
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ വര്‍ധന 10 ശതമാനം. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വില കൂടും.
കെട്ടിട നികുതിയില്‍ 5 ശതമാനം കൂടും.
ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിക്കും. സറണ്ടർ ഓഫ് ലീസ് ആധാരത്തിന്‍റെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയാകും.
ഫ്ലാറ്റുകളും അപാര്‍ട്‌മെന്‍റുകളും നിര്‍മിച്ച്‌ ആറു മാസത്തിനകം മറ്റൊരാള്‍ക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക്‌ അഞ്ചില്‍നിന്ന്‌ ഏഴുശതമാനമായി ഉയരും.
രണ്ടുലക്ഷം വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക്‌ ഒറ്റത്തവണ നികുതിയില്‍ 2 ശതമാനം വര്‍ധന.
അഞ്ചുലക്ഷം വരെയുള്ള കാറുകള്‍ക്ക്‌ ഒറ്റത്തവണനികുതിയില്‍ ഒരു ശതമാനം വര്‍ധന. അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ളവയ്‌ക്ക്‌ 2 ശതമാനം വര്‍ധന. 15-20 ലക്ഷം, 20-25 ലക്ഷം, 30 ലക്ഷത്തിനു മുകളിലുള്ളവയ്‌ക്ക്‌ ഒരു ശതമാനം നികുതിവര്‍ധന.
റോഡ്‌ സുരക്ഷാ സെസ്‌ ഇരുചക്ര വാഹനങ്ങള്‍ക്ക്‌ 50-ല്‍ നിന്ന്‌ 100 രൂപ. കാറുകള്‍ക്ക്‌ 100-ല്‍നിന്ന്‌ 200 രൂപ.
കെട്ടിടനികുതി, അപേക്ഷാ ഫീസ്‌, കെട്ടിടനിര്‍മാണ പെര്‍മിറ്റ്‌ ഫീസ്‌ എന്നിവ കൂടും. പിഴ ഉള്‍പ്പെടെ മറ്റു ഫീസുകളും വര്‍ധിക്കും.
യു.പി.ഐ. ഇടപാടുകള്‍ക്ക്‌ 2,000 രൂപ വരെ 1.1% സര്‍വീസ്‌ ചാര്‍ജ്‌.
ടോള്‍ നിരക്കുയരും
സ്വര്‍ണം, പ്ലാറ്റിനം, സിഗരറ്റ്‌, കോമ്പൗണ്ട്‌ റബര്‍, ഇറക്കുമതി ചെയ്ുന്നയ ആഡംബര കാറുകള്‍, ഇലക്‌ട്രിക്‌ കാറുകള്‍ എന്നിവയ്‌ക്ക്‌ വിലകൂടും.


ചെലവ് കുറയുന്നത് എന്തിനൊക്കെ?

പുതിയ ഇ-വാഹനങ്ങള്‍ക്ക്‌ നികുതി 20-ല്‍നിന്ന്‌ അഞ്ചു ശതമാനമാകും.
60 ചതുരശ്രമീറ്ററിൽ താഴെയുള്ള വീടുകൾക്ക് കെട്ടിട നികുതി ഒഴിവാക്കി.
സ്വകാര്യ ഇ-ടാക്‌സികള്‍ക്കു നികുതി അഞ്ചു ശതമാനമായി കുറയും.
ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്വകാര്യ സ്‌കൂള്‍ വാഹനനികുതി മൂന്നുമാസത്തേക്ക് ആയിരം രൂപയാക്കി കുറച്ചു.
ജീവകാരുണ്യ സംഘടനകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവയുടെ വാഹനനികുതി സർക്കാർ സ്കൂളിന്‍റേതിന് സമാനമാക്കി.
കോവിഡ്‌മൂലം പ്രതിസന്ധിയിലായ സ്വകാര്യബസ്, കോണ്‍ട്രാക്‌ട്‌ കാര്യേജ്‌ എന്നിവയുടെ ത്രൈമാസ നികുതിയില്‍ ഇളവ്‌.
സ്വന്തം താമസത്തിനുള്ള 60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടുകള്‍ക്ക്‌ കെട്ടിട നികുതിയില്ല.
വാങ്ങിയ ഭൂമി മൂന്ന്‌-ആറു മാസങ്ങള്‍ക്കകം വിറ്റാല്‍ സ്‌റ്റാമ്പ്‌ ഡ്യൂട്ടി വര്‍ധന ഒഴിവാകും.
തുണിത്തരങ്ങളും കാര്‍ഷികവും ഒഴികെ ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ വില കുറയും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K