24 August, 2022 08:01:33 PM


18 കേസുകളില്‍ കുറ്റക്കാരന്‍; പിരിച്ചുവിട്ട പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ക്രൈംബ്രാഞ്ചില്‍ നിയമനം



തിരുവനന്തപുരം: അധികാരം ദുര്‍വിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇന്‍സ്‌പെക്ടറെ സർവീസിൽ തിരിച്ചെടുത്തു. തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എന്‍.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. കാസർഗോഡ് ക്രൈം ബ്രാ‍ഞ്ചിലാണ് നിയമനം നൽകിയത്. 18 കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ സർവീസില്‍നിന്ന് പിരിച്ചുവിട്ടത്. 

അനധികൃത സ്വത്തുസമ്പാദനം, കസ്റ്റഡി മർദ്ദനം എന്നീ ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജിലൻസും സംസ്ഥാന ഇൻറലിജൻസും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ നിന്നും ഉത്തരമേഖല ഐജിയായിരുന്ന അശോക് യാദവാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറ ഇന്‍സ്‌പെക്ടര്‍ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്.

സിവില്‍ തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയിൽ വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളില്‍ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും 18 പരാതികളില്‍ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മര്‍ദനം, ഭീഷണിപ്പെടുത്തല്‍ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K