അമൃത്സർ: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 99 വയസായിരുന്നു. 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു ആർ.എൽ ഭാട്ടിയ. പിന്നീട് ബിഹാർ ഗവർണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ് പ്രതിനിധിയായി അമൃത്സറിൽ നിന്ന് ലോക്സഭയിലെത്തി.
-
കോഴിക്കോട്: ക്യാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശരീരത്തിന്റെ ഓരോ അവയവങ്ങളും ക്യാൻസർ പിടിമുറുക്കിയ നന്ദു അതിജീവനത്തിന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.
-
ആലുവ: രണ്ടാഴ്ച്ചക്കിടെ ജ്യേഷ്ഠന് പിന്നാലെ അനുജനും കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ കിഴക്കേ കടുങ്ങല്ലൂർ നരസിംഹ നഗറിൽ മൂത്തേടത്ത് വീട്ടിൽ രഞ്ജിത്ത് (43) ആണ് ഇന്നലെ പുലർച്ചെ ആലുവ ജില്ലാ ആശുപത്രിയിൽ മരിച്ചത്.
രാഷ്ട്രദീപിക പത്രത്തിന്റെ സർക്കുലേഷൻ വിഭാഗം ജീവനക്കാരനായിരുന്ന ജ്യേഷ്ഠൻ കെ.പി. രാജീവ് (45) കൊവിഡ് ചികിത്സയ്ക്കിടെ കഴിഞ്ഞ 30നാണ് മരണപ്പെട്ടത്. ആ സമയത്ത് കോവിഡ് ബാധിതനായി ആശുപത്രിയിലായതിനാൽ രഞ്ജിത്തിന് ജ്യേഷ്ഠന് അന്തിമോപചാരം അർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.രാജീവിന്റെ ഭാര്യയും മകനും രാജീവിന്റെ ജേഷ്ഠസഹോദരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും അവരെല്ലാം ഇതിനകം നെഗറ്റീവായി. രഞ്ജിത്ത് ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. പരേതരായ രാജശേഖരന്റെയും വത്സലയുടെയും മകനാണ് മരിച്ച രഞ്ജിത്ത്. രാജീവിന് പുറമെ അജയൻ മറ്റൊരു സഹോദരനാണ്.
-
ചിറയിൻകീഴ്: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം.ഓ.ഷിബു (ഷിബു മോഹൻ - 46) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു, ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്സ് ), രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ )
-
കൊച്ചി : മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ് (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാണക്യന്, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കെ.ജി ജോര്‍ജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന് പോലീസ് ജോലി ലഭിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ജോലി ചെയ്യുന്നതിനോടൊപ്പം നാടകരംഗത്തും സജീവമായി. നാടകരംഗത്തുനിന്നുമായിരുന്നു പിസി ജോര്‍ജ് സിനിമയിലേക്ക് എത്തിയത്. മകന്റെ താല്പര്യം പോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുകയായിരുന്നു മാതാപിതാക്കള്‍. കലാരംഗത്ത് മാത്രമല്ല കായികരംഗത്തും തിളങ്ങിയിരുന്നു അദ്ദേഹം. പൂര്‍ണ്ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നപ്പോള്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയായിരുന്നു അദ്ദേഹം. ആലുവ കൂട്ടക്കൊലക്കേസ് അന്വേഷണ സംഘത്തില്‍ ജോര്‍ജുമുണ്ടായിരുന്നു.
പി സുബ്രഹ്മണ്യത്തിന്റെ സ്റ്റുഡിയോ കാണാനായി പോയപ്പോഴായിരുന്നു ജോര്‍ജിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. അംബ അംബിക അംബാലികയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച കഥാപാത്രങ്ങള്‍ ജോര്‍ജിനെ തേടിയെത്തി. പോലീസുകാരനായും വില്ലനായുമെല്ലാം തിളങ്ങിയിരുന്ന ജോര്‍ജ് ശാരീരിക അവശതകളെ തുടര്‍ന്ന് നിലവില്‍ കലാരംഗത്ത് സജീവമായിരുന്നില്ല.
-
ഏറ്റുമാനൂര്‍: സിപിഐ (എം) മംഗരകലുങ്ക് ബ്രാഞ്ച് സെക്രട്ടറി ഏറ്റുമാനൂര്‍ കിഴക്കേനട കിഴക്കേകൊച്ചുപുരയ്ക്കല് എസ്.ഉണ്ണികൃഷ്ണന് (60) അന്തരിച്ചു. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പരേതനായ രാമന്‍നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കേരളാ കര്‍ഷകസംഘം സംസ്ഥാന സമിതിഅംഗവും സിപിഐ (എം) ഏരിയാ കമ്മറ്റി അംഗവും ഏറ്റുമാനൂര്‍ കാര്‍ഷികവികസനസമിതി അംഗവുമായ ഗീതാ ഉണ്ണികൃഷ്ണന് (കുമാരനല്ലൂര്‍ ഉമ്പുകാട്ട് കുടുംബാംഗം). മക്കള്‍ ഡോ.അശ്വതി (ജനറല്‍ ആശുപത്രി, കോട്ടയം), അരവിന്ദ് കൃഷ്ണന് (എല്‍എല്‍ബി വിദ്യാര്‍ത്ഥി, ഉഡുപ്പി). സംസ്കാരം ഇന്ന് രാവിലെ 11ന് ഏറ്റുമാനൂര്‍ എന്‍എസ്എസ് ശ്മശാനത്തില്‍.
-
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് നഴ്സിംഗ് അസിസ്റ്റന്റ് മരിച്ചു. ചിറയിൻകീഴ് ആശുപത്രി ജീവനക്കാരിയായ ലൈലയാണ് മരിച്ചത്. കടയ്ക്കാവൂര്‍ സ്വദേശിനിയാണ്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണ് മരണം.
-
പാലാ : രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനും കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റും എന്‍സിപി ജില്ലാ പ്രസിഡന്റുമായിരുന്ന രാമപുരം ജയാനിവാസില്‍ വി.കെ. കുമാരകൈമള്‍ (വള്ളിച്ചിറ കുമാര്‍ - 85) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം പാലായിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ ആയിരുന്നു അന്ത്യം. 1954 മുതല്‍ ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഈ മാതൃകാ അധ്യാപകന് സാമൂഹിക - സാംസ്കാരികമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അംഗം, ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, സംസ്ഥാന വിദ്യാഭ്യാസ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ദീര്‍ഘകാലം കരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡും പ്രൊഫ. രമേശ് ചന്ദ്രന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ താളിയോലരേഖാ മ്യൂസിയം തയ്യാറാക്കുന്നതിനുള്ള സാങ്കേതിക ഉപദേശകസമിതി അംഗമായി കഴിഞ്ഞ ഏപ്രിലില്‍ നിയോഗിച്ചിരുന്നു. ലേബര്‍ ഇന്ത്യ പ്രസിദ്ധീകരണങ്ങളുടെ കണ്‍സള്‍ട്ടന്റ് എഡിറ്ററായിരുന്നു. അരനൂറ്റാണ്ട് മുമ്പ് വള്ളിച്ചിറ കുമാര്‍ എന്ന പേരില്‍ കഥാപ്രസംഗരംഗത്തും സജീവമായിരുന്നു. യൂത്ത്ഫെസ്റ്റിവല്‍, സംഖ്യാശബ്ദസൗന്ദര്യം, മൊഴിമുത്തുകളുടെ തേന്മഴ തുടങ്ങി പത്തോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
പാലാ വള്ളിച്ചിറ വള്ളിയില്‍ നാരായണന് നമ്പൂതിരിയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രാമപുരം ത്രായപ്പള്ളില് കുടുംബാംഗം കെ.ഭവാനിയമ്മ (റിട്ട ഹെഡ്മിസ്ട്രസ്, രാമപുരത്തുവാര്യര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍, രാമപുരം), മക്കള്‍: വി.കെ.ജയശ്രീ (റിട്ട ജോയിന്റ് രജിസ്ട്രാര്‍, സഹകരണവകുപ്പ്), വി.കെ.രാജീവ് (സെക്രട്ടറി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, ഇടുക്കി), മരുമക്കള്‍: ഗോപകുമാര്‍, മഠത്തിക്കുഴിയില്‍, പേരൂര്‍ (റിട്ട സ്റ്റേഷന് എഞ്ചിനീയര്‍, ദൂരദര്ശന്, തിരുവനന്തപുരം), ഗീതാകുമാരി (ലക്ചറര്‍, ടിടിവിഎച്ച്എസ്, മൂവാറ്റുപുഴ). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.
-
കൊല്ലം: പുനലൂരിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാര ചടങ്ങിന് സഹായം നൽകി വീട്ടിൽ മടങ്ങിയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശി അനിൽ ഭാസ്കർ (40) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട ഇളമ്പൽ മരങ്ങാട് സ്വദേശിയുടെ സംസ്കാരത്തിന് നേതൃത്വം കൊടുത്തതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് അനിൽ കുഴഞ്ഞു വീണത്.ഡിവൈഎഫ്ഐ ഇളമ്പൽ മേഖലാ വൈസ് പ്രസിഡണ്ട് കൂടിയാണ് അനിൽ. ദിവസങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അനിൽ. ഭാര്യ : മോനിഷ, മകൻ : അമൽ (7 വയസ്). അച്ഛൻ: ഭാർഗ്ഗവൻ, അമ്മ: ചെല്ലമ്മ.
-
തൃശൂര്‍: നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന് കോവിഡ് ബാധിച്ച് മരിച്ചു. 81 വയസായിരുന്നു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. ദേശാടനം. കരുണം, പരിണാമം, മകള്‍ക്ക് എന്നീ ചി്ത്രങ്ങളുടെ തിരക്കഥയും മാടമ്പിന്റെതായിരുന്നു.
ആറാം തമ്പുരാന്, പൈതൃകം, അഗ്നിസാക്ഷി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.
-
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് കേരളത്തിന്റെ വിപ്ലനായിക, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നായിരുന്നു ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ ആര് ഗൗരിയമ്മ ഭൂപരിഷ്കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്. ആരേയും കൂസാത്ത നിർഭയയായ വ്യക്തിത്വത്തിനുടമ എന്നാണ് കേരള രാഷ്ട്രീയത്തിൽ ഗൗരിയമ്മയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
1957, 1967, 1980, 1987 കാലത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. ചേർത്തലയിൽ നിന്നും അരൂരിൽ നിന്നുമാണ് ഗൗരിയമ്മ നിയമസഭയിലെത്തിയത്. 1957 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി വി തോമസിനെ വിവാഹം കഴിക്കുന്നത്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളന്നപ്പോൾ കെ ആർ ഗൗരിയമ്മ സിപിഎമ്മിലും ടി വി തോമസ് സിപിഐയിലും ചേർന്നു. 1987ൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടിയിലെ വലിയൊരു വിഭാഗം ഗൗരിയമ്മയെ ഉയർത്തിക്കാട്ടിയിരുന്നു. 'കേരളംതിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം പോലും മുഴങ്ങിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം കിട്ടിയപ്പോൾ ഗൗരിയമ്മ തഴയപ്പെട്ടു. ഇ കെ നായനാർ മുഖ്യമന്ത്രിയായി.
പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ ആർ ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ ആർ ഗൗരിയമ്മ വഹിക്കുകയും ചെയ്തു. റവന്യൂ, വ്യവസായം, എക്സൈസ്, കൃഷി, സാമൂഹ്യക്ഷേമ വകുപ്പുകൾ പലപ്പോഴായി കൈകാര്യം ചെയ്തു. പിന്നീട് 2016ഓടെ ജെഎസ്എസ് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു. പിന്നീട് ഇടതുമുന്നണി നേതാക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നു ഗൗരിയമ്മ.
കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയായാണ് ഗൗരിയമ്മയെ വിശേഷിപ്പിക്കപ്പെടുന്നത്. പതിനൊന്നാം കേരള നിയമസഭയിലെ (2001-2006) ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും റെക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്. കെ ആർ ഗൗരിയമ്മയുടെ ആത്മകഥ 2010 ൽ 'ആത്മകഥ-കെ.ആർ. ഗൗരിയമ്മ' എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
-
ഏറ്റുമാനൂര്‍: പ്രമുഖതിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണി കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ നേതാജിനഗറിലെ സ്വവസതിയായ പന്നിവേലില്‍ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
തുടർന്ന് കട്ട് കട്ട് എന്ന സിനിമ വാരികയുടെ സബ് എഡിറ്റർ ആയിട്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. 1985ൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ്സിനിമകൾക്ക് തിരക്കഥയെഴുതി. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. സിദ്ധിയാണ് ആദ്യ ചെറുകഥ.
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ചതുള്‍പ്പെടെ 47 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
സംവിധായകൻ ജോഷിയുമായി ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം. 2013ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട്, അദ്ദേഹം സജീവ സിനിമാ രംഗത്തുനിന്നും പിന്മാറിയിരുന്നു. നടന് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ ലീന, മക്കള്‍ എലിസബത്ത്, റോസി, ജോസ്. സംസ്കാരം പിന്നീട്.
-
എരുമേലി: എരുമേലിയിൽ ഇന്ന് മൂന്ന് പേർ കോവിഡിന് കീഴടങ്ങി . മുക്കൂട്ടുതറ സ്വദേശി ക്യാപിറ്റൽ ശശികുമാർ, കനകപ്പലം സ്വദേശി മാവുങ്കൽ പുരയിടം കാസിം കുട്ടി, കനകപ്പലം വട്ടക്കയം സലിം എന്നിവരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത് .
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മുക്കൂട്ടുതറ സ്വദേശി ക്യാപിറ്റൽ ശശികുമാർ (65) മരണമടഞ്ഞത്. സംസ്കാരം എറണാകുളത്തു വെച്ച് നടത്തും.
കോവിഡ് ബാധിതനായി മരിച്ച എരുമേലി കനകപ്പലം സ്വദേശി മാവുങ്കൽ പുരയിടം കാസിം കുട്ടി (75) യുടെ കബറടക്കം കോവിഡ് മാനദണ്ഡം അനുസരിച്ച് എരുമേലി ഖബർ സ്ഥാനിൽ നടത്തി. ഭാര്യ: ചക്കാല കുടുബാംഗം നസീമാ, മക്കൾ: നിഷാദ് നിസാമോൾ.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എരുമേലി കനകപ്പലം വട്ടക്കയം സലിം (48) ഇന്ന് രാവിലെയാണ് മരിച്ചത്.
-
കോട്ടയം: നീലിമംഗലത്ത് വൃദ്ധദമ്പതികൾ കോവിഡ് ബാധിച്ചു മരിച്ചു. നീലിമംഗലം കണിയാട്ടുകാലായിൽ കാസിം റാവുത്തർ (76), ഭാര്യ ജമീല (66) എന്നിവരാണ് മരിച്ചത്. ഭർത്താവ് വീട്ടിൽ കിടന്നും ഭാര്യ പാലാ ജനറൽ ഹോസ്പിറ്റൽ കോവിഡ് സെന്റർലും ആണ് മരണപ്പെട്ടത്. മക്കൾ: ഹുസൈൻ, കബീർ, ഷമീർ , സബീന, മരുമകൻ: മുഹമ്മദ് റാഫി. കബറടക്കം നീലിമംഗലം മുസ്ലിം ജമാ അത്തിൽ നടത്തി
-
ലക്നൗ: ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് രവീന്ദര്‍ പാല് സിംഗ് അന്തരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 65 വയസായിരുന്നു. ഇന്ത്യന്‍ ദേശീയ ഹോക്കി താരമായിരുന്ന രവീന്ദർ പാൽ മോസ്കോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏപ്രിൽ 24നാണ് രവീന്ദര്‍ പാലിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
കോവിഡ് നെഗറ്റീവ് ആയശേഷം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്റെ സ്ഥിതി വീണ്ടും ഗുരുതരമാകുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ രവീന്ദർ പാലിന്റെ മരണം ഇന്ന് രാവിലെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 1979ൽ നടന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിലും,1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും, 1984ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്സിലും രവീന്ദർ പാൽ ജെഴ്സിയണിഞ്ഞിട്ടുണ്ട്. സെന്റര്‍ ഹാഫ് പൊസിഷനിൽ ആണ് രവീന്ദർ പാൽ ഇന്ത്യക്കായി ബൂട്ട് കെട്ടിയിട്ടുള്ളത്.
-
ഗുരുഗ്രാം: രാഷ്ട്രീയ ലോക്ദൾ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. ശ്വാസ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അജിത് സിംഗിനെ ഗുരുഗ്രാമിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില വഷളാവുകയും വ്യാഴാഴ്ച മരണം സംഭവിക്കുകയുമായിരുന്നു. ഏപ്രില്‍ 20ന് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മകനും എം.പിയുമായ ജയന്ത് ചൌധരി ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. ''ഏപ്രില്‍ 20നാണ് ചൌധരി അജിത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചത്. അവസാന നിമിഷം വരെ അദ്ദേഹം കോവിഡിനോട് പോരാടി. ഇന്ന് രാവിലെ വിട പറയുകയും ചെയ്തു'' ജയന്ത് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നുവെന്ന് അജിത് സിംഗിന്റെ പെഴ്സണല്‍ സെക്രട്ടറി അയച്ച സന്ദേശത്തില്‍ പറയുന്നു.
1987,1988 വർഷങ്ങളിൽ അജിത് സിംഗ് ലോക്ദൾ പാർട്ടിയുടെ പ്രസിഡന്റായിരുന്നു. 1989 ൽ ജനതാ ദൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1989 ൽ ഉത്തർപ്രദേശിലെ ബാക്പത് ലോകസഭാ മണ്ഡലത്തിൽ നിന്നും അജിത് സിംഗ് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1989 ഡിസംബർ മുതൽ 1990 നവംബർ വരെ വി.പി.സിങ് മന്ത്രിസഭയിൽ വ്യവസായിക മന്ത്രിയായിരുന്നു. 1991 ലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് അജിത് സിങ് വീണ്ടും ലോക്സഭയിലെത്തിച്ചേർന്നു. 1996 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, 1998 ൽ പരാജയപ്പെട്ടു. പി.വി.നരസിംഹറാവു മന്ത്രിസഭയിൽ വളരെ ചുരുങ്ങിയ കാലം മാത്രം ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. 1998 ലെ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം, അജിത് സിംഗ് രാഷ്ട്രീയ ലോക് ദൾ എന്നൊരു പാർട്ടി രൂപീകരിച്ചു. പിന്നീട് 1999,2004, 2009 പൊതു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വീണ്ടും ലോകസഭയിലെത്തി. 2001 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ അടൽ ബിഹാരി വാജ്പേയ് മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. 2011 ൽ യു.പി.എ സർക്കാരിൽ വ്യോമയാന വകുപ്പു മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
-
ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡുവും കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐ.സിയുവിലാണ്. അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയം പാണ്ഡുവിനെ ശ്രദ്ധേയമാക്കി. വിജയ് ചിത്രം ഗില്ലിയിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്. മാനവൻ, നടികർ, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
-
കോട്ടയം: നഗരസഭ മുൻ കൗൺസിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. എൻ.എസ്. ഹരിശ്ചന്ദ്രൻ (51) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ശ്വാസ തടസം നേരിട്ടതിനാല്‍ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥ പ്രസീദയാണ് ഭാര്യ. ഒരു മകനുണ്ട്.
-
കൊല്ലം: 'സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി എനിക്ക് വേണം' എന്ന ഡയലോഗുമായി ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നുരാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രിയദർശന്റെ 'ചിത്രം' സിനിമയിൽ ബാലതാരമായി അഭിനയിച്ച ശരണിന്റെ വേഷം ശ്രദ്ധേയമായിരുന്നു. സായിപ്പിന്റെ കയ്യിൽ നിന്നും കിട്ടിയതിന്റെ പകുതി തനിക്ക് കിട്ടണം എന്ന് മോഹൻലാലിനോട് പറയുന്ന ശരണിനെ ചിത്രം കണ്ടവരാരും മറക്കില്ല. എന്നാൽ അഭിനയ രംഗത്ത് പിന്നീട് സജീവമായില്ല ശരൺ. സിനിമ, സീരിയൽ മേഖലയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശരൺ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ കുടുംബത്തോടൊപ്പം കടയ്ക്കൽ ചിതറയിലായിരുന്നു താമസം.
-
പത്തനംതിട്ട: മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു. ഇന്നു പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു മെത്രൊപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിൽ ആയിരുന്നു. ഇരവിപേരൂർ കലകമണ്ണിൽ കെ ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു ജനനം. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജിൽ ബിരുദപഠനത്തിന് ചേർന്നു.ബംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽ നിന്നായി വേദശാസ്ത്രവും പഠിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.1944ലാണ് ശെമ്മാശപ്പട്ടം അദ്ദേഹം സ്വീകരിച്ചത്. തുടർന്ന്, അതേവർഷം ജൂൺ 30ന് കാശീശാപ്പട്ടവും നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. മാർത്തോമ സഭയുടെ പരമാധ്യക്ഷനായി 1999 ഒക്ടോബർ 23ന് അഭിഷിക്തനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബർ രണ്ടിന് വലിയ മെത്രാപ്പൊലീത്തയായി.
-
ദില്ലി: ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്നാണ് അന്ത്യം. 1984 മുതൽ 1989 വരെയും 1990 ജനുവരി മുതൽ മെയ് വരെയും രണ്ടുതവണ ജമ്മു കശ്മീർ ഗവർണറായിരുന്നു. അഭിപ്രായ ഭിന്നതയെത്തുടർന്ന് വി.പി സിങ് സർക്കാർ അദ്ദേഹത്തെ ഗവർണർ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹന്‍ നിരവധി സർക്കാർ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗോവ ഗവർണർ, കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയുടെ ലഫ്റ്റനന്റ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 1996ൽ ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നഗര വികസനം- വിനോദ സഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1971ൽ പത്മശ്രീയും 1977ൽ പത്മഭൂഷനും 2016ൽ പത്മവിഭൂഷനും നൽകി രാജ്യം ജഗ് മോഹനെ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.
-
കൊട്ടാരക്കര: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില ഇന്നലെ വൈകുന്നരത്തോടെ മോശമായി. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഭാര്യ : പരേതയായ ആര് വത്സല. കെ ബി ഗണേശ്കുമാർ എംഎൽഎ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ എന്നിവരാണ് മക്കള്‍. ബിന്ദു ഗണേശ്കുമാർ, മോഹൻദാസ്, പി ബാലകൃഷ്ണൻ എന്നിവരാണ് മരുമക്കള്‍. സംസ്ക്കാരം ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.
കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ഡയറക്ടര്‍ ബോർഡ് അംഗമായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ആര് ബാലകൃഷ്ണപിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന് പിള്ളയുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി 1935 മാര്‍ച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതൽ പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്നു. യുഡിഎഫിന്റെ രൂപീകരണത്തിലും കേരള കോൺഗ്രസിന്റെ രൂപീകരണത്തിലും നിർണായക പങ്കു വഹിച്ചു. 1964ൽ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ അദ്ദേഹം പിന്നീട് എൽഡിഎഫിന്റെ ഭാഗമായി. മുന്നാക്ക വികസന കമീഷൻ ചെയർമാനുമായിരുന്നു.
1960 ൽ 25–ാം വയസിൽ പത്തനാപുരത്തുനിന്ന് എം എല്‍ എ ആയി. 1965 ൽ കൊട്ടാരക്കരയിൽനിന്നു വീണ്ടും വിജയിച്ചു. 1967ലും 1970ലും പരാജയപ്പെട്ടു. 1971ൽ മാവേലിക്കരയിൽ നിന്നു ലോക്സഭാംഗമായി. 1977 മുതൽ 2001 വരെ തുടർച്ചയായി കൊട്ടാരക്കരയിൽനിന്ന് ജയിച്ചു. 2006 ൽ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു. 1975 ൽ അച്യുതമേനോൻ മന്ത്രിസഭയില്‍ ഗതാഗത–എക്സൈസ് വകുപ്പു മന്ത്രിയായി. പിന്നീട് ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിലായി മന്ത്രിയായി. 'പഞ്ചാബ് മോഡൽ പ്രസംഗ'ത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ആർ ബാലകൃഷ്ണ പിള്ള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1978 ൽ കെ ആർ മോഹനൻ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന ചിത്രത്തിലും 1979ൽ പി ഗോപികുമാർ സംവിധാനം ചെയ്ത ഇവളൊരു നാടോടിയിലും അഭിനയിച്ചു. 1980ൽ നാൽപ്പത്തിയഞ്ചാം വയസ്സിൽ കെ എ ശിവദാസ് സംവിധാനം ചെയ്ത് സുകുമാരൻ നായകനായ 'വെടിക്കെട്ടി'ലൂടെ വീണ്ടും അഭിനയിച്ചു. 'വെടിക്കെട്ടി'ൽ അഭിനയിക്കുന്നതിനിടെ വൈദ്യുതി മന്ത്രിയായി. സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചില രംഗങ്ങൾ ചിത്രീകരിച്ചത്. കലാനിലയം കൃഷ്ണൻ നായർ നിർമിച്ച 'നീലസാരി'യിലും ചെറിയ വേഷത്തിലെത്തി. സി പി പദ്മകുമാർ 1981 ൽ സംവിധാനം ചെയ്ത അപർണയിലും അഭിനയിച്ചു.ആരോഗ്യ പ്രശ്നങ്ങൾ ഏറെ അലട്ടിയിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബി ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ എത്തി. എൽഡിഎഫ് സംസ്ഥാനത്ത് തുടർ വിജയം നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയുള്ള അദ്ദേഹത്തിന്റെ വേർപാട് തികച്ചും വേദനാജനകമായി. തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് പോതുരംഗത്തെത്തിയത്. പിന്നീട് തിരുകൊച്ചി വിദ്യാർഥി ഫെഡറേഷനില്‍ പ്രവർത്തിച്ചു. കോണ്‍ഗ്രസില്‍ കെപിസിസി അംഗമായി. 1964 ൽ മറ്റ് നേതാക്കള്‍ക്കൊപ്പം കേരള കോൺഗ്രസിന് രൂപം നൽകി. പിന്നീട് 1977 ൽ കേരള കോൺഗ്രസ് (ബി) രൂപീകരിച്ചു.
-
കോട്ടയം: മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (91) അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടിൽ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മ(മിസിസ് വർഗീസ് മാപ്പിള)യാണ് മാതാവ്. 1930 മാർച്ച് 22നു ജനിച്ചു. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓട്ടോമൊബീൽ എൻജിനീയറിങ് പഠനത്തിനു ശേഷം മലബാറിലെ കുടുംബവക എസ്റ്റേറ്റുകളുടെ ചുമതല ഏറ്റെടുത്തു. 1955ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു; 1965ൽ ജനറൽ മാനേജരും 1973ൽ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ അച്ചടി, പത്രപ്രവർത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി. ആധുനിക അച്ചടി സാങ്കേതികവിദ്യയിൽ അവഗാഹമുള്ള അദ്ദേഹം കേരള സർക്കാരിന്റെ ലിപി പരിഷ്കരണ കമ്മിറ്റിയിൽ അംഗമായിരുന്നു.
-
ബറോഡ: ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ജഗദീഷിനെ മരണം കവര്‍ന്നത്. നാല് ദിവസസമായി ഓക്സിജന്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്.
മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
-
പട്ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്നയിലെ പാറാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 15നാണ് അരുണ്‍ കുമാര്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചത്.
1985 ഐഎഎസ് ബാച്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍ കുമാര്‍ സിങ്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാര്‍ ചീഫ് സെക്രട്ടറിയായി നിയമിതനായത്. ബിഹാറില്‍ നിലവില്‍ 1,00,821 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 4.54 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2560 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
-
ചെന്നൈ: ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'തേന്മാവിന് കൊമ്പത്ത്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്ശന് ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു.
തമിഴിലെ 7 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ആണ്. അയന്, കോ, മാട്രാന്, കവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ആയിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാന് ആയിരുന്നു. 'തിരുടാ തിരുടാ' എന്ന മണിരത്നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി എന്നിവയുടെ ക്യാമറാമാന് ആണ്.
-
കോഴിക്കോട്: കോണ്‍ഗ്രസ് (ഐ)യുടെ മുന്‍കാല നേതാവ് ഏറ്റുമാനൂര്‍ ഗോപകുമാര്‍ (59) കോഴിക്കോട് കുഴഞ്ഞുവീണ് മരിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. യൂത്ത് കോൺഗ്രസ് മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപകുമാര്‍ വളരെക്കാലം ഏറ്റുമാനൂരില്‍ ഐഎൻടിയുസി യൂണിയൻ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
-
നിലമ്പൂര്‍: മലപ്പുറത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം ഹൃദയാഘാതമാണ്. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വൈകീട്ട് 3ന് എടക്കരയില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും സംസ്കാരം.
-
തിരുവനന്തപുരം: വർക്കല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണൽ സബ് ഇൻസ്പെക്ടറായ സാജൻ (56) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്. അടുത്തമാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വർക്കല പൊലീസ് സ്റ്റേഷനിൽ പല കാലങ്ങളിലായി 14 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
-
തൃശൂർ: മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. 87 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറേമുക്കാലോടെ തൃശൂർ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിന് സമീപം മകൻ അഷ്ടമൂർത്തിയുടെ വസതിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം ബുധനാഴ്ച പകൽ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ദേശമംഗലത്തു മനയിൽ പരേതനായ ഡി എ നമ്പൂതിരിപ്പാടാണ് ഭർത്താവ്.
പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ കവി ഒ എം സി നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഉമ അന്തർജനത്തിന്റെയും മകളായി 1934 മെയ് 16നാണ് ജനനം. കേരള കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.
ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി ഒട്ടേറെ കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നിവയാണ് പ്രധാന ബാലസാഹിത്യകൃതികൾ. രണ്ടു ഭാഗങ്ങളായി പച്ചമലയാളം നിഘണ്ടുവും രചിച്ചു. കലാമണ്ഡലത്തിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ്, സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി അവാർഡ്, ബാലസാഹിത്യത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം, പത്മ അവാർഡ്, പൂന്താനം‐ ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ൽ പത്താം ക്ലാസ് പാസായെങ്കിലും പ്രായം തികയാതിരുന്നതിനാൽ കോളേജിൽ പഠിക്കാൻ സാധിച്ചില്ല. അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പതിനഞ്ചാംവയസ്സിലാണ് വിവാഹിതയാകുന്നത്.
മക്കൾ: ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി. മരുമക്കൾ: ഡോ. നീലകണ്ഠൻ (കാർഡിയോ സർജൻ ജൂബിലി മിഷൻ ആശുപത്രി, തൃശൂർ), ഉഷ (റിട്ട. വൈദ്യരത്നം), ഗൗരി ( പോസ്റ്റൽ വകുപ്പ്). സഹോദരങ്ങൾ: ഊർമിള, രമണി, ദേവി, സാവിത്രി, ഗൗരി, സതി, നാരായണൻ,പരേതരായ ഡോ. ഒ എൻ വാസുദേവൻ,ഒ എൻ ദാമോദരൻ.
-
ദില്ലി: സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ. എം. ശാന്തന ഗൗഡർ അന്തരിച്ചു. 62 വയസായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു മരണം. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചിരുന്നു. 2016 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു മോഹൻ. എം. ശാന്തന ഗൗഡർ. കർണാടക ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17 നാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. സംസ്കാരം ഇന്ന് നടക്കും.
-
ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 35 വയസായിരുന്നു. രാവിലെ 5.30നായിരുന്നു മരണം. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു ആശിഷ്. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ഡല്‍ഹി മിറര്‍, ഏഷ്യാവില്‍ ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് ആശിഷിനെ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു. സീമ ചിസ്തി യെച്ചൂരിയാണ് അമ്മ. സഹോദരി അഖില യെച്ചൂരി. മകന് കൊവിഡ് ബാധിച്ചതിനാല്‍ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
-
പാലാ: സ്വാതന്ത്ര്യ സമര സേനാനിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എം ചുമ്മാര്‍ (89) അന്തരിച്ചു. ശനിയാഴ്ച രാവിലെ 7.30ന് പ്രവിത്താനം കാവുകാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. പെരിങ്ങുളം സെന്റ് ആഗസ്റ്റ്യൻസ് എച്ച്എസ്എസ് ഹെഡ് മാസ്റ്റർ ആയി വിരമിച്ച ചുമ്മാർ ചരിത്ര പണ്ഡിതൻ, സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥകർത്താവ്. പ്രഭാക്ഷകൻ, ലേഖകൻ, വിമർശകൻ എന്നീ നിലകളിൽ പ്രവീണ്യം തെളിയിച്ച നേതാവായിരുന്നു.
65 വർഷമായി കോണ്‍ഗ്രസിന് നേതൃത്വം നല്കിയ തലമുറകള്‍ക്ക് അറിവ് പകർന്ന നേതാവാണ്. എ കെ ആന്റണി, വയലാര്‍ രവി എന്നിവര്‍ക്കൊപ്പം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ രംഗത്ത് നിര്‍ണായക പങ്ക് വഹിച്ചു. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വേഴങ്ങാനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
-
ഏറ്റുമാനൂര്‍: ശക്തിനഗര്‍ വി.കെ.ബി റോഡില്‍ പാലമൂട്ടില്‍ പി.ആര് ഭാസ്കരന്‍നായരുടെ ഭാര്യ ഇന്ദിരാ ബി നായര്‍ (71) അന്തരിച്ചു. കൊല്ലം ഗോവിന്ദമന്ദിരം കുടുംബാംഗമാണ്. മക്കള്‍: അരുണ്‍ ബി നായര്‍, അനില്‍ ബി നായര്‍, മരുമക്കള്‍: സന്ധ്യാ നായര്‍, മായാ നമശിവായം. സഹോദരങ്ങള്‍: പരേതയായ ജഗദമ്മ, പൊന്നമ്മ, കമലമ്മ (അമ്മിണിയമ്മ), വിജയമ്മ. സംസ്കാരം ഞായറാഴ്ച പകല്‍ 1ന് വീട്ടുവളപ്പില്‍.
-
കോഴിക്കോട്: അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായ ഫാ. ഡോ. യോഹന്നാന് ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ (85) ന്യൂയോർക്കിൽ അന്തരിച്ചു.
ഓര്‍ത്തഡോക്സ് സഭയിലെ സുവിശേഷ പ്രസംഗകരില്‍ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാനഗുരുവും സംഘാടകനുമായിരുന്നു. വേദശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി 1970ൽ അമേരിക്കയില്‍ എത്തി. 1971ല്‍ ന്യൂയോര്‍ക് സെൻറ് തോമസ് ഇടവക രൂപവത്കരിക്കുകയും ഇടവകയുടെ വികാരിയായി 1977വരെ തുടരുകയും ചെയ്തു. സെൻറ് തോമസ് ചര്‍ച്ച് ന്യൂയോര്‍ക്, സെൻറ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ട്, സെൻറ് തോമസ് ചര്‍ച്ച് ഡിട്രോയിറ്റ്, സെൻറ് തോമസ് ചര്‍ച്ച് വാഷിങ്ടണ്‍ ഡി.സി, സെൻറ് ജോര്‍ജ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലന്‍ഡ്, സെൻറ് തോമസ് ചര്‍ച്ച് ഫിലാഡല്‍ഫിയ, സെൻറ് തോമസ് ചര്‍ച്ച്, ലോങ് ഐലന്‍ഡ്, ന്യൂയോര്‍ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു.
അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെംബര്‍, ഭദ്രാസന ക്ലെര്‍ജി അസോസിയേഷന് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. പന്തളം, തലനാട് കുടുംബയോഗ രക്ഷാധികാരി, വിളയില്‍ ശങ്കരത്തില്‍ ശാഖാ കുടുംബയോഗ പ്രസിഡൻറ്, അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗ പ്രസിഡൻറ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലയിലാണ് ജനനം. ശങ്കരത്തില്‍ മാത്യൂസ് കോര്‍ എപ്പിസ്കോപ്പായുടെ സഹോദരപുത്രനാണ്. പിതാവ്: പരേതനായ കുഞ്ഞുമ്മന്‍ മത്തായി. മാതാവ്: പരേതയായ ഏലിയാമ്മ. ഭാര്യ: കവയിത്രി എല്‍സി യോഹന്നാൻ (റിട്ട. എന്‍ജിനീയര്‍, നാസാ കൗണ്ടി ഡി.പി.ഡബ്ല്യൂ). മക്കൾ: മാത്യു, തോമസ്.
-
വാഷിങ്ടണ്‍: ലോക മിഡില്‍വെയ്റ്റ് ബോക്സിങ് ഇതിഹാസം മാര്‍വലസ് മാര്വിന് ഹെഗ്ളര്‍ (66) അന്തരിച്ചു. ന്യൂഹാംപ്ഷയറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ കെയ് ജി ഹാഗ്ളറാണ് ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ട് തവണയാണ് ഹാഗ്ളര്‍ വേള്‍ഡ് ബോക്സിങ് കൗൺസിലിന്റെയും വേള്‍ഡ് ബോക്സിങ് അസോസിയേഷന്റെയും ലോകകിരീടങ്ങള്‍ നിലനിര്‍ത്തിയത്. 1986ലാണ് ഹാഗ്ളറുടെ റിങ്ങിലെ അവസാന ജയം.
ബോക്സിങ് ഇല്ലസ്ട്രേറ്റഡ് മാഗസിന് 1980ല്‍ ഹാഗ്ളറെ ദശാബ്ദത്തിന്റെ പോരാളിയായാണ് വിശേഷിപ്പിച്ചത്. ലിയോണാര്‍ഡിനോടേറ്റ വിഖ്യാതമായാ തോല്‍വിക്കുശേഷം റിങ് വിട്ട ഹാഗ്ളര്‍ പിന്നീട് അഭിനയത്തിലേയ്ക്ക് തിരിഞ്ഞു. ഹോളിവുഡിലെ ആക്ഷന്‍ ചിത്രങ്ങളില്‍ പിന്നീട് സജീവ സാന്നിധ്യമായി. ഇന്‍ഡിയോ, ഇന്‍ഡിയോ2, വെര്‍ച്വല്‍ വെപ്പണ്‍ തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍
-
ഇലവുംതിട്ട: ആര്യമംഗലത്തു വീട്ടിൽ എ.എന്‍.വിശ്വംഭരന് (93) അന്തരിച്ചു. ഭാര്യ: കരുനാഗപ്പള്ളി പുന്നൂത്തറയില്‍ കുടുംബാംഗം വിജയമ്മ. മക്കൾ: ശ്രീകുമാര്‍ (റിട്ട എഞ്ചിനീയര്‍, അമരാവതി, മഹാരാഷ്ട്ര), പ്രദീപ്കുമാര്‍ (ഗായത്രി, ശക്തിനഗര്‍, ഏറ്റുമാനൂര്‍ - റിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍, എം.ജി.യൂണിവേഴ്സിറ്റി ), അനില്‍കുമാര്‍ (പ്രൊഫസര്‍, ശ്രീബുദ്ധാ എഞ്ചിനീയറിംഗ് കോളേജ്, നൂറനാട്), മരുമക്കൾ: ആശാ ശ്രീകുമാര്‍ (റിട്ട അധ്യാപിക, അമരാവതി), ഡോ.ഗീതാ പ്രദീപ് (ഗവ. ഹോമിയോ ഡിസ്പെന്‍സറി, മാഞ്ഞൂര്‍), ബിന്ദു അനില്‍ (അധ്യാപിക, നേതാജി സ്കൂള്‍, പ്രമാടം). സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
-
കുന്നംകുളം: കുന്നംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ വി ഉഷ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ 12 മണിയോടെയാണ് മരിച്ചത്. തൃശ്ശൂര്‍ സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു. തൃശ്ശൂര്‍ വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ സബ് ഇന്‍സ്പെക്ടര്‍ ടി കെ ബാലന്റെ ഭാര്യയാണ്. മകൾ: ഒലീവ.
-
തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്കാരത്തിന്റെ തലമുതിർന്ന ഒരു പ്രതിനിധിയെയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്.
മനുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയിൽ ചുവടുറപ്പിച്ചുകൊണ്ട്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ ആ കവിതകളിൽ കാണാം.
കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. അദ്ദേഹത്തിൻറെ 'ഉജ്ജയനിയിലെ രാപ്പകലുകൾ', 'ഇന്ത്യയെന്ന വികാരം' തുടങ്ങിയ കവിതകളിലൊക്കെ ഇതിൻറെ സാക്ഷാത്കാരം കാണാം. വർത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആർദ്രതയുമായി സമന്വയിപ്പിച്ച് തീക്ഷ്ണവും ഗഹനവുമായവതരിപ്പിച്ച കവിയായിരുന്നു അദ്ദേഹം.
1939 ജൂൺ 2-ന് തിരുവല്ലയിൽ ഇരിങ്ങോലിലാണ് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.
'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിർത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകൾ' 'മുഖമെവിടെ', 'ഭൂമിഗീതങ്ങൾ', 'പ്രണയഗീതങ്ങൾ', ' സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. 'അസാഹിതീയം', 'കവിതകളുടെ ഡി.എൻ.എ.' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം - (2010), വള്ളത്തോൾ പുരസ്കാരം - (2010), ഓടക്കുഴൽ അവാർഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്കാരം (2010), പി സ്മാരക കവിതാ പുരസ്കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി, മക്കൾ: അദിതി, അപർണ
-
കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി. രാഘവൻ(66) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.