18 November, 2025 05:45:26 PM
കോണ്‍ഗ്രസ് വാദം പൊളിയുന്നു; വി.എം.വിനുവിന് 2020ലും വോട്ടില്ല; അന്ന് വോട്ട് ചെയ്തെന്ന് വിനു

കോഴിക്കോട്: കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കല്ലായി ഡിവിഷനിൽ മത്സരിക്കാനൊരുങ്ങിയ സംവിധായകൻ വിഎം വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം പൊളിയുന്നു. സ്ഥാനാര്‍ത്ഥിയായി വിനുവിനെ പ്രഖ്യാപിച്ചശേഷം വോട്ട് വെട്ടിയതാണെനന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
എന്നാൽ, 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വിനുവിന് വോട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.വിനുവിന് 2020 ൽ വോട്ടില്ലായിരുന്നുവെന്ന് കോർപറേഷൻ ഇ. ആർ.ഒയുടെ പ്രാഥമിക കണ്ടെത്തൽ. 2020 ന് ശേഷമുള്ള ഒഴിവാക്കൽ പട്ടികയിലൊന്നും വിനുവിൻ്റെ പേരില്ല. വിനുവിൻ്റെ വോട്ടൊഴിവാക്കാൻ ആരും പരാതി നൽകിയിട്ടുമില്ല. 2020 ലെ കോർപറേഷനിലെ വോട്ടർ പട്ടിക വിശദമായി പരിശോധിയ്ക്കുന്നു.നാലര ലക്ഷത്തോളം വോട്ടുകളാണ് പരിശോധിയ്ക്കുന്നത്.
താൻ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മലാപറമ്പിൽ വോട്ട് ചെയ്തുവെന്നാണ് വിനു ഇന്നലെ പറഞ്ഞത്. എന്നാൽ, മലാപറമ്പ് ഡിവിഷനിൽ 2020ലെ വോട്ടര്‍ പട്ടികയിലും വിനു ഉൾപ്പെട്ടിരുന്നില്ലെന്നാണ് പുതിയ വിവരം. ഇതിനിടെ വിനുവിന്‍റെ പേര് വോട്ടര്‍ പട്ടികയിൽ ഇല്ലാത്ത സംഭവത്തിൽ തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി കോഴിക്കോട് ഡിസിസി ഓഫീസിൽ അടിയന്തര യോഗം ചേർന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥാനാർഥികളായ വിനു, ബിന്ദു തമ്മനക്കണ്ടി എന്നിവരും കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാറും വിനുവും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലും വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന വാദം തള്ളി.
2020-ലെ വോട്ടര്‍ പട്ടികയിൽ പേരില്ലെങ്കിൽ ആ പട്ടിക എവിടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സൈറ്റിൽ പോലും അത് കാണാനില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. 2020-ലെ വോട്ടര്‍ പട്ടിക സൈറ്റിൽ കാണാനില്ല. കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. മുൻ വോട്ടര്‍ പട്ടിക പരിശോധിക്കാൻ പോലും കഴിയാത്ത വിധം ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും 2020ൽ വിനു മലാപറമ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. കളക്ടര്‍ നൽകിയ ഉറപ്പിൽ വിശ്വസിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.






