28 June, 2025 02:07:37 PM


വിമാന ദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങള്‍ക്കുള്ളിൽ 'ലുങ്കി ഡാൻസ്'; 4 ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ



ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉപകമ്പനിയായ എഐ സാറ്റ്സിലെ ജീവനക്കാർ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ നാല് ജീവനക്കാരെ പുറത്താക്കി. ജൂൺ 20 നാണ് ജീവനക്കാർ ഗുരുഗ്രാമിലെ ഓഫീസിൽ പാർട്ടി നടത്തിയത്. പാർട്ടിയിൽ ലുങ്കി ഡാൻസ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

അഹമ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 260 പേരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു വീഡിയോയ്ക്ക് പിന്നലെ ഉയർന്ന വിമർശനം. വിമർശനം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവീഡിയോയെ അംഗീകരിക്കുന്നില്ലെന്നും എഐ സാറ്റ്സ് വക്താവ് വ്യക്തമാക്കി.

ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും കമ്പനി വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കിയത്. അഹമ്മദാബാദ് അപകടത്തിന് പിന്നാലെ ദുരന്തത്തിൽ മരിച്ചവ‍ർക്ക് ആദരം അ‍ർപ്പിച്ച് എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കവ‍ർചിത്രം കറുപ്പ് നിറത്തിലാക്കിയിരുന്നു. ഈ സമയത്തായിരുന്നു എഐസാറ്റ്സിൽ ജീവനക്കാ‍രുടെ പാർട്ടി. ഗ്രൗണ്ട്, കാർഗോ ഹാൻഡ്‍ലിങ് കമ്പനിയായ എഐസാറ്റ്സിൽ ടാറ്റയ്ക്ക് 50% ഓഹരിയാണ് ഉള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K