01 June, 2025 11:42:59 PM


ജോലി വലിച്ചെറിഞ്ഞ പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയർ ഇനി ഹൈകോടതിയിൽ അഭിഭാഷക

- പി എം മുകുന്ദൻ



കൊച്ചി : സംസ്ഥാന പൊതു മരാമത്തു വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയർ ഉദ്യോഗം വലിച്ചെറിഞ്ഞ യാര എബ്രഹാം എന്ന യുവതി കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. ജൂൺ ഒന്നിന് നടന്ന ചടങ്ങിൽ ജസ്റ്റിസ് പി. കൃഷ്ണകുമാറിൽ നിന്നും യാര സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.


അഡ്വ. യാര ഏബ്രഹാമിനെ അഭിമാനത്തോടെ സമൂഹത്തിനു സമർപ്പിക്കുന്നതായി പിതാവ് എബ്രഹാം ജോയൽ  ഫേസ്ബുക്കിൽ കുറിച്ചു. എൻജിനീയറിങ് പഠിക്കാനെടുത്തതിൽ കൂടുതൽ കാലം നിയമം പഠിക്കാൻ മാറ്റിവച്ചവൾ നാവില്ലാത്തവരുടെ ജിഹ്വയായി ഇന്ത്യൻ ജുഡീഷ്യറി എന്ന ലിവിങ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും മികച്ച ഒരു കരിയർ പടുത്തുയർത്തും എന്ന് വിശ്വാസമുണ്ടെന്നുമാണ് മകൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് പൊതുമരാമത്ത് വകുപ്പിലെ റിട്ട ഉദ്യോഗസ്ഥൻ കൂടിയായ പിതാവ് കുറിപ്പെഴുതിയത്.

യാര ജോലി രാജി വെച്ച പിന്നാലെ ഇതുമായി ബന്ധപ്പെട്ട് യാരയുടെ പിതാവ് ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. അന്ന് എബ്രഹാം ജോയൽ പങ്കുവെച്ച കുറിപ്പ് ചുവടെ.

കേരള പൊതു മരാമത്തു വകുപ്പ് (PWD) Chief എൻജിനീയർ വരി ഉടച്ചു വന്ധ്യംകരിക്കപ്പെട്ടു  വെറും Cheap എൻജിനീയർ ആയി മാറിയിരിക്കുന്ന ദുരവസ്ഥയിലായിരിക്കെ തുറന്ന ഒഴിവിലേക്ക് സൗകര്യ പ്രദമായ ഒരു സ്ഥലം മാറ്റത്തിനായി മന്ത്രി പുംഗവൻ്റെ ആഫീസ് കയറിയിറങ്ങി ജനങ്ങളുടെ മാൻഡേറ്റോ നിയമം വഴിയുള്ള അധികാര ദാനമോ ലഭിച്ചിട്ടില്ലാത്ത 'പെഴ്സനൽ സ്റ്റാഫെ'ന്ന സർവാധികാര്യക്കാരുടെ കാലു പിടിക്കാൻ മനസ്സില്ലാത്തതു കൊണ്ട് എൻ്റെ മകൾ പൊതു മരാമത്തു വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയർ ഉദ്യോഗം രാജിവച്ചിരിക്കുന്നു. എൻജിനീയറിങ് ബിരുദത്തിനു പുറമേ എറണാകുളം ഗവ. ലോ കോളജിൽ റഗുലറായി പഠിച്ചു പ്രശസ്തമായി ജയിച്ച എൽ.എൽ.ബി. ബിരുദധാരി കൂടെയാണവൾ. കൂടാതെ Advanced Contract Drafting, Negotiation & Dispute Resolution വിഷയങ്ങളിലും RERA നിയമത്തിലും മറ്റും പി.ജി.ഡിപ്ളോമകളും സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ ഇനി കറുത്ത ഗൗൺ അണിയാൻ തീരുമാനിച്ചിരിക്കുന്നു. ഇനി കേരള ഹൈക്കോടതിയിൽ അഭിഭാഷക.(എൻറോൾ ചെയ്യാൻ പോകുന്നതേയുള്ളു.) ആരുടെയും മുന്നിൽ തലകുനിക്കാതെ എല്ലാവരും വന്നു തല കുനിക്കുന്നിടത്തേയ്ക്കുള്ള ചുവടുമാറ്റം. ഏറ്റവും സന്തോഷത്തോടെ സർക്കാർ സർവീസിനോടു വിട പറഞ്ഞ മകൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ, അഭിവാദ്യങ്ങൾ.

പിൻ കുറിപ്പ്.
ഭരണഘടനാ നിർമ്മാതാക്കൾ സ്വപ്നം കാണാത്ത ഒരു ദുരന്തമാണ് മന്ത്രിമാരുടെ പെഴ്സനൽ സ്റ്റാഫ് രാജ്. ഇത് ഇന്നു മിന്നലെയും തുടങ്ങിയതുമല്ല. മുന്നണി വ്യത്യാസമില്ലാതെ തുടർന്നു വരുന്ന പ്രതിഭാസം. കുറഞ്ഞ പക്ഷം ജീവനക്കാരുടെ സ്ഥലം മാറ്റ-നിയമന കാര്യത്തിലെങ്കിലും ഇതിനൊരറുതി വരുത്താൻ ഈ രാജി സഹായിക്കട്ടെ എന്നാശിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K