30 March, 2025 02:39:58 PM


കുറുവാ സംഘത്തിലെ അവസാന പ്രതി കട്ടുപൂച്ചൻ പിടിയിൽ



മധുര: കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പിടിയിൽ. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചൻ എന്നയാളെ പിടികൂടിയത്. പിടിയിലായത് കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയെന്ന് പൊലീസ് പറയുന്നു. കേരളത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് തുടർച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആളാണ് കട്ടൂപൂച്ചൻ.

മണ്ണഞ്ചേരിയിലും പുന്നപ്രയിലും അടുക്കള വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറി സ്വർണ്ണം അപഹരിച്ച കേസിലെ പ്രതി. കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതും ഉഗ്ര ക്രിമിനൽ സ്വഭാവമുള്ള പ്രതി തന്നെ. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്നതാണ് കട്ടുപൂച്ചന്റെ രീതി.

കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ പിടികൂടിയത്. തമിഴ്നാട് മധുരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

2012 ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാളെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിൻ്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും കട്ടുപൂച്ചന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K