16 March, 2025 09:07:29 AM


കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; ദുര്‍മന്ത്രവാദത്തില്‍ കുട്ടിയുടെ കാഴ്ച നഷ്ടമായി



ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുര്‍മന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കുട്ടിയെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു. ദുര്‍മന്ത്രവാദത്തിനു പിന്നാലെ കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

അനാചാരം കുഞ്ഞിന്റെ കണ്ണുകള്‍ക്ക് സാരമായ കേടുപാടുണ്ടാക്കിയെന്നും കാഴ്ചശക്തി തിരിച്ചു കിട്ടുമോയെന്ന് പറയാന്‍ പ്രയാസമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയായ രഘുവീര്‍ ധാക്കഡിനെ സമീപിക്കുകയായിരുന്നു. മകനെ ചില അദൃശ്യ ശക്തികള്‍ വേട്ടയാടുന്നുണ്ടെന്നും അതിനായി ഉച്ചാടന ചടങ്ങ് ആവശ്യമാണെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി കുഞ്ഞിനെ തലകീഴായി തീയ്ക്ക് മുകളില്‍ കെട്ടിത്തൂക്കി. 

വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും അവന് സുഖം കിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ ഇത് കാര്യമാക്കിയില്ല. തുടര്‍ന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ദുര്‍മന്ത്രവാദ ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്. കുട്ടി ചികിത്സയില്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമന്‍ സിങ് റാത്തോഡ് പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗ്രാമ നിവാസിയായ ജാന്‍വേദ് പരിഹാര്‍ നല്‍കിയ പരാതിയില്‍ ധാക്കഡിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ധാക്കഡിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K