26 October, 2024 11:25:22 AM


'എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ല'- ബോംബെ ഹൈക്കോടതി



മുംബൈ: എല്ലാ നഗ്‌നചിത്രങ്ങളും അശ്ലീലമല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകളില്‍ മുന്‍ധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനം ചെലുത്താന്‍ പാടില്ലെന്നും ബോംബെ ഹൈക്കോടതി. എഫ് എന്‍ സൗസ, അക്ബര്‍ പദംസി എന്നിവരുടെ ചിത്രങ്ങള്‍ 'അശ്ലീലം' എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി.

നഗ്‌നചിത്രങ്ങള്‍ വികൃതവും യുക്തിരഹിതവുമാണെന്നു മുദ്രകുത്തി കഴിഞ്ഞ ജൂലൈയില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കോടതി റദ്ദാക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചു. കസ്റ്റംസ് വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യവസായിയും കലാസ്വാദകനുമായ മുസ്തഫ കറാച്ചിവാല നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.

ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മനഃപ്പൂര്‍വം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതാണ് അശ്ലീല സാമഗ്രികള്‍. നഗ്നചിത്രങ്ങളെ ആ രീതിയില്‍ കാണാന്‍ കഴിയുന്നതല്ല. ഇത്തരം കലാസൃഷ്ടികള്‍ കാണാനോ ആസ്വദിക്കാനോ ആരേയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ കലാസൃഷ്ടികളെ വിലയിരുത്തുമ്പോള്‍ മുന്‍ധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍ കലയില്‍ ആധുനികത അവതരിപ്പിച്ച ചിത്രകാരന്മാരാണ് സൗസയും പദംസിയും. ലണ്ടനില്‍ നടന്ന രണ്ട് ലേലങ്ങളില്‍ നിന്ന് ഇവരുടെ 7ചിത്രങ്ങള്‍ മുസ്തഫ വാങ്ങി. ഈ ചിത്രങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്ലീലം ആരോപിച്ച് തടയുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949