17 October, 2024 01:26:15 PM


കോണ്‍ഗ്രസിന്‍റെ അധഃപതനത്തിന് ഉത്തരവാദി വി ഡി സതീശനെന്ന് പി സരിന്‍



പാലക്കാട്: കോണ്‍ഗ്രസിന്റെ അധഃപതനത്തിന് ഉത്തരവാദി പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് പി സരിന്‍. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലപ്പെടുത്തിയത് വി ഡി സതീശനാണ്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നതിന് വി ഡി സതീശന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണെന്നും പി സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. വി ഡി സതീശന്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ തകര്‍ത്തുവെന്നും പി സരിന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് താന്‍ പോരിമയും ധിക്കാരവും ധാര്‍ഷ്ട്യവുമാണ്. തനിക്കറിയുന്നതാണ് കോണ്‍ഗ്രസ് എന്നതാണ് ഭാവം. വി ഡി സതീശന്‍ രാഷ്ട്രീയ കോക്കസിന്റെ പ്രതിനിധിയാണെന്നും പി സരിന്‍ തുറന്നടിച്ചു.

ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നത്. സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴള സംസ്കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശാനാണ്. താനാണ്  പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാർട്ടി ജനാധിപത്യത്തെ തകർത്തു.ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ലെന്നും സരിൻ പറഞ്ഞു.2021 നിയമ സഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ ആസ്വഭാവികത ഉണ്ടായിരുന്നു.


ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളിൽ ഭരണ പക്ഷത്തിന് കൂടെ ചേർന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. ബിജെപി അപകടം അല്ല സിപിഎമ്മിനെ ആണ് എതിർക്കേണ്ടത് എന്നത് പാർട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. ബിജെപിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്‌. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ പാലക്കാട്‌ നിന്നും ആളെ കൊണ്ട് പോയി. ഇതിന്‍റെ ഗുണം ബിജെപിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.

നവംബര്‍ 13ന് മുന്നേ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13ന് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാൽ ഒരു കൂട്ടർക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ നല്ല സുഹൃത്താണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വളര്‍ന്നു വരുന്ന കുട്ടി വിഡി സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചത്. രാഹുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.  

ക്വട്ടേഷൻ സംഘം പോലെയാണ് കോണ്‍ഗ്രസ് കോക്കസ് പ്രവര്‍ത്തിക്കുന്നത്. ലീഡറെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചു. അതിനുള്ള മറുപടി 13നു ജനം നൽകും. കാമറയുടെ മുമ്പിൽ വേഷം കെട്ടി ആടരുത്.ഇന്ന് നടത്തിയ നാടകത്തിന്  ഇന്നലെ തന്നെ ചാണ്ടി ഉമ്മൻ മറുപടി നൽകിയിരുന്നു. രാഹുലിന് മംഗളം നേരാൻ ഉമ്മൻ ചാണ്ടിയുടെ മനസ് അനുവദിക്കില്ല.ഷാഫി വടകരയിൽ പോയപ്പോൾ തന്നെ എം എൽ എ ഓഫീസ് തുറന്നു പ്രവർത്തിച്ചു. മണിയടി രാഷ്ട്രീയത്തിന്‍റെ വക്താവാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.കോൺഗ്രസിനുള്ളിൽ നിന്ന് തന്നെയാണ് വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പരിപാടികള്‍ ഇവൻറ് ലോഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്. ഷോ ഓഫുകാരെ പാലക്കാട്‌ സഹിക്കില്ലെന്നും  പി സരിൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K